കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതിയില്‍ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. തുടര്‍ ഭരണത്തിന് കാരണഭൂതരായവര്‍ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്വം എറ്റെടുക്കണമെന്നുവരെ ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.
വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചുള്ള വിമര്‍ശനങ്ങള്‍ തെറ്റുതിരുത്തല്‍ രേഖയില്‍ നിന്ന് ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നും വിമര്‍ശനം ഉയര്‍ന്നു. വീഴ്ചകളും ജാഗ്രതക്കുറവും താഴെത്തട്ടിലുള്ളവരുടെ തലയില്‍ കെട്ടിവെക്കാതെ മുതിര്‍ന്ന നേതാക്കള്‍ക്കും ബാധകമാക്കണം. കേന്ദ്രസമിതി തയാറാക്കിയ തെറ്റുതിരുത്തല്‍ രേഖയിലെ ചില പ്രധാനഘടകങ്ങള്‍ സംസ്ഥാനഘടകം തയാറാക്കിയ രേഖയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും വിമര്‍ശനം ഉയര്‍ന്നു.
സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന കാര്യം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. വിമര്‍ശനം സംബന്ധിച്ച ചോദ്യങ്ങള്‍ നേരത്തെ ഗോവിന്ദന്‍ തള്ളിയിരുന്നു. ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഎം നേതൃത്വത്തിന് അത്ഭുതമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍ താന്‍ എങ്ങനെ പാര്‍ട്ടി നേതാവാകും. തന്നെപറ്റി വിമര്‍ശനം ഉയര്‍ന്നില്ലെങ്കില്‍ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ടെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
പാര്‍ട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം, പൊതുസമൂഹവും മാധ്യമങ്ങളുമായുള്ള ഇടപെടല്‍, പെരുമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് കടുത്ത നടപടികളുമായി മുന്നോട്ടുപോകണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.
ഇ ഡി അടക്കമുള്ള കേന്ദ്രഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ വിശാലസഖ്യം രൂപീകരിക്കണമെന്ന് ചര്‍ച്ചകളില്‍ നിര്‍ദേശമുയര്‍ന്നതായും തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കവെ ഗോവിന്ദന്‍ പറഞ്ഞു.
















