തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷനും കോൺഗ്രസ് നേതാവുമായ സനീഷ് ജോർജ് പിടിയിൽ. കഴിഞ്ഞ നാലര വർഷക്കാലം ഒരു നഗരസഭയുടെ ചെയർമാനായി ഇരുന്നയാൾ ഓപ്പറേഷൻ തൂഫാൻ വലയിൽ വീഴുന്നത് കോൺഗ്രസിന് നാണക്കേടായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലാണ് പെരുമാകണ്ടം ഭാഗത്ത് വച്ച് എം ഡി എം എ ഉപയോഗിക്കുന്നതിനിടെയിൽ സനീഷ് ജോർജ് പിടിയിലാവുന്നത്.
നിലവിൽ കാളിയാർ സ്റ്റേഷനിലാണ് സനീഷ് ജോർജുള്ളത്. ഇയാൾ ലഹരി സ്ഥിരമായി ഉപയോഗിക്കാറുള്ള ആളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്. സ്ഥലത്ത് വച്ച് ലഹരി സിറിഞ്ച് ഉള്‍പ്പെടെ പോലീസ് കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
നേരത്തെ കൈക്കൂലി കേസില്‍ പ്രതിയായതോടെ 2024ല്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍ഡിഎഫ് പിന്തുണയിലാണ് ചെയര്‍മാനായത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്.
കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സനീഷിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. നേരത്തെ കഞ്ചാവ് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
















