കോട്ടയം: അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. 2003 മുതൽ 2007 വരെയുള്ള നാലു വർഷ കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് കോടതി വീണ്ടും ചേരും. അപ്പോൾ കേസിൽ ശിക്ഷ പ്രഖ്യാപിക്കും.
സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്‌ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് കേസ് കോട്ടയം കോടതിയിലേക്ക് എത്തുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
കോട്ടയം വിജിലൻസ് കോടതി ജഡ്‌ജ് കെ.വി.രജനീഷ് മുൻപാകെയാണ് വിചാരണ പൂർത്തിയായത്. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നാണ് തച്ചങ്കരിയുടെ വാദം. എന്നാൽ ഇത് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും തച്ചങ്കരിക്ക് ഹാജരാക്കാനായില്ല.













