കൊച്ചി : അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെയാണ് 63 ലിറ്റർ വിദേശ മദ്യ ശേഖരം ആന്റോയുടെ വീട്ടിൽ കണ്ടെത്തിയത്. എസ്ഐടി അറിയിച്ചതിനെത്തുടർന്ന് എക്സൈസ് ഇവ പിടിച്ചെടുത്തു. എഫ്ഐആർ ഇല്ലാതെ എത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ അറസ്റ്റിന് ആന്റോ വിസമ്മതിച്ചിരുന്നു. പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്. 63 ലിറ്റർ വിദേശമദ്യം വീട്ടിൽ എന്തിന് സൂക്ഷിച്ചു എന്ന ചോദ്യത്തിന് മറുപടിയില്ലാതെ ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചു.
ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആന്റോയുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന റെയ്ഡിൽ 67 ലിറ്റർ മദ്യശേഖരം കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘമാണ് മൂന്നു വണ്ടികളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫീസിൽ എത്തി നടപടികൾ സ്വീകരിച്ചത്.
അതേസമയം കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ റെയ്ഡ് അവസാനിച്ചു. 20 മണിക്കൂർ നീണ്ട റെയ്ഡാണ് പുലർച്ചെ രണ്ടരയോടെ പൂർത്തിയായത്. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. മെമ്മറി കാർഡുകളടക്കം നിരവധി രേഖകൾ പിടിച്ചെടുത്തു.
ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് അവസാനിപ്പിച്ചത്. തെളിവുകൾ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ എസ്ഐടി തലവൻ നൽകുമെന്നും എസിപി ബിജോയ് ചന്ദ്രൻ അറിയിച്ചു. റെയ്‌ഡ് നടത്തുമ്പോൾ സ്വകാര്യ സംഭാഷണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അല്ലാതെ ജോലി തടസ്സപ്പെടുത്താൻ നോക്കിയിട്ടില്ലെന്നും എസിപി പറഞ്ഞു.
കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രറ്റ് അനുമതിയോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്ലാറ്റിലും പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാർക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പോലീസ് റെയ്‌ഡ് നടത്തിയിരുന്നു.
















