വാഷിംഗ്ടണ്‍ :യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംഗിതത്തിന് എതിരായി ഡോളറിന്റെ പലിശനിരക്ക് കൂട്ടി അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇത് ലോകവിപണിയില്‍ കൊണ്ടുവരിക. ഇതോടെ ഫെഡ് റിസര്‍വ്വ് ചെയര്‍മാന്‍ കെവിനും ട്രംപും തമ്മില്‍ വലിയ തോതില്‍ ഏറ്റുമുട്ടുന്നതിന് വരും ദിവസങ്ങള്‍ സാക്ഷ്യം വഹിക്കും.
ഇന്ത്യയ്‌ക്ക് തിരിച്ചടിയാകും
പലിശനിരക്ക് കൂട്ടിയത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകും. കാരണം ബോണ്ട് യീല്‍ഡ് യുഎസില്‍ വര്‍ധിക്കുന്നതോടെ ഇന്ത്യയില്‍ നിന്നും ഡോളര്‍ നിക്ഷേപം വന്‍തോതില്‍ പുറത്തേക്ക് ഒഴുകും. ഇറാന്‍ യുദ്ധം മൂലം എണ്ണവില കുത്തനെ ഉയര്‍ന്നത് പണപ്പെരുപ്പം സൃഷ്ടിച്ചിരുന്നു. അതിനാല്‍ പലിശനിരക്ക് കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
പലിശനിരക്ക് കൂട്ടാന്‍ കാരണം പണപ്പെരുപ്പം
പക്ഷെ പണപ്പെരുപ്പം കൂടിയത് കാരണമാണ് പലിശനിരക്ക് കൂട്ടിയതെന്നാണ് കെവിന്റെ വിശദീകരണം. ഫെഡ് റിസര്‍വ്വില്‍ അംഗങ്ങളായ 12 പേരും പലിശനിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. യുഎസിലെ കേന്ദ്രബാങ്കിന്റെയും യുഎസ് സമ്പദ്ഘടനയുടെയും വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് കെവിന്‍ പ്രതീക്ഷ പുലര്‍ത്തുന്നത്.
കാല്‍ ശതമാനത്തോളമാണ് പലിശനിരക്ക് കൂട്ടിയത്. പലിശനിരക്ക് 3.75 ശതമാനം മുതല്‍ നാല് ശതമാനം വരെയാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ശേഷമാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. പക്ഷെ പത്ത് വര്‍ഷത്തെ ട്രഷറി യീല്‍ഡ് ഉയര്‍ന്നാല്‍ ഭവനവായ്‌പാപലിശ ഉയരും. ഇത് ഭാവിയില്‍ വീടുവെയ്‌ക്കാന്‍ ഉദ്ദേശിക്കുന്നവരെ ബാധിക്കും. അതേ സമയം യുഎസിന്റെ ജിഡിപി വളര്‍ച്ച 2.2 ശതമാനത്തില്‍ നിന്നും 2026ല്‍ 2.3 ശതമാനത്തിലേക്കും 2027ല്‍ 2.4 ശതമാനത്തിലേക്കും ഉയരുമെന്ന് പറയുന്നു. അതേ സമയം ഏറ്റവും വലിയ തിരിച്ചടി ലോകരാജ്യങ്ങള്‍ക്ക് കടമെടുക്കാനുള്ള ചെലവ് കൂടുമെന്നതാണ്.
പലിശ നിരക്ക് കൂട്ടിയാല്‍ സ്വര്‍ണ്ണം ബോണ്ട് നിരക്ക് കൂടുകയും സ്വര്‍ണ്ണ വില താഴുകയും ചെയ്യും. അതേ സമയം യുഎസ് ഓഹരിവിപണിയില്‍ വലിയ തോതില്‍ മുന്നേറ്റമുണ്ടായി.
















