ന്യൂദല്‍ഹി: ബ്രിക്സ് ഉച്ചകോടിയിലെ ഇന്ത്യൻ സർക്കാരിന്റെ നിർണായകമായ നയതന്ത്ര നീക്കങ്ങളെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ബ്രിക്സ് ഉച്ചകോടി ഇന്ത്യയില്‍ നടത്തുന്നതുകൊണ്ട് എന്ത് പ്രയോജനം എന്ന് ചോദിച്ച കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ തള്ളിക്കളയുന്നതായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ അഭിപ്രായം. ബ്രിക്സിനെതിരായ ചിദംബരത്തിന്റെ വിമർശനത്തെ ശശി തരൂർ പരസ്യമായി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ സല്‍മാന്‍ ഖുർഷിദിന്റെ ബ്രിക്സ് അനുകൂല പ്രതികരണം വന്നിരിക്കുന്നത്.
ബ്രിക്സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങള്‍ പൊതുവായ ചില ധാരണകളിലെത്തുകയും ‘ന്യൂദൽഹി പ്രഖ്യാപനം’ എന്ന പേരില്‍ അത് പുറപ്പെടുവിക്കുകയും ചെയ്ത കാര്യം ഖുർഷിദ് ചൂണ്ടിക്കാട്ടി. ഇന്ത്യ തങ്ങളുടെ ആശങ്കകളും വിദേശനയ മുൻഗണനകളും അവതരിപ്പിച്ചിരുന്നെന്നും അവ അന്തിമ രേഖയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ന്യൂദല്‍ഹി പ്രഖ്യാപനത്തിൽ ചർച്ച ചെയ്യാൻ എളുപ്പമല്ലാത്ത പല കാര്യങ്ങളുമുണ്ട്. റഷ്യയ്‌ക്കും ചൈനയ്‌ക്കുമൊപ്പം, ഇപ്പോഴും യുദ്ധാവസ്ഥയിലുള്ള ഇറാനും യുഎഇയും ആണ് ന്യൂദൽഹി പ്രഖ്യാപനത്തിൽ ഒപ്പുവെച്ചിരിക്കുന്നത് എന്നത് നാം മറക്കരുത്. പ്രഖ്യാപനത്തിൽ പലസ്തീനെയും ഗാസയെയും കുറിച്ച് പരാമർശമുണ്ട്; ഇക്കാര്യത്തിൽ ധാരണയിലെത്തിയത് സ്വാഗതാർഹമായ കാര്യമാണ്,” അദ്ദേഹം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് (IANS) പറഞ്ഞു.
പഹൽഗാം പരാമർശത്തെ ഖുർഷിദ് പ്രശംസിച്ചു: ന്യൂഡൽഹി പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിച്ചതിനെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രത്യേകം പ്രശംസിച്ചു. “ഭീകരവാദത്തിനെതിരെ എവിടെയെങ്കിലും ഒരു പൊതുധാരണ രൂപപ്പെടുകയും അത് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ, ഇന്ത്യയ്‌ക്ക് അതിനെ എങ്ങനെ സ്വാഗതം ചെയ്യാതിരിക്കാനാകും?” അദ്ദേഹം ചോദിച്ചു.
ഭീകരവാദം മൂലം ഇന്ത്യ വലിയ വേദനയും ദുരിതവും അനുഭവിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ ഖുർഷിദ്, രാജ്യത്തിന് മറ്റൊരു ആക്രമണം നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ ഈ പൊതുധാരണ മുന്നോട്ട് കൊണ്ടുപോകണമെന്നും കൂട്ടിച്ചേർത്തു.
“പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള പല രാജ്യങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നിട്ടും ഒരു പൊതുധാരണയിലെത്താൻ കഴിഞ്ഞു. പാകിസ്ഥാന്റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും പഹൽഗാം വിഷയത്തിൽ ധാരണയുണ്ടായി; അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.”
















