
ന്യൂദല്‍ഹി: അടുത്ത സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മോദിയ്ക്ക് ലഭിയ്ക്കുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിവുള്ള ഒരു നേതാവാണ് മോദിയെന്ന അഭിപ്രായം ഈ ബ്രിക്സ് ഉച്ചകോടിയോടെ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്.
ഇക്കാര്യത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്‍റ് പുടിനാണ് ചില സൂചനകള്‍ നല്‍കിയത്. ബ്രിക്സ് (BRICS) ഉച്ചകോടിക്കിടെ, ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് വഴിയൊരുക്കാൻ സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും വാഗ്ദാനം ചെയ്തതായി റഷ്യ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
അവരുടെ സന്നദ്ധതയെ റഷ്യൻ പ്രസിഡന്‍റ് പുടിൻ സ്വാഗതം ചെയ്തതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യയും ഉക്രൈനും തമ്മിൽ സമാധാന കരാറുണ്ടാക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നടത്തിയ നിരന്തര ശ്രമങ്ങൾ ഇതുവരെ ഫലം കാണാത്ത സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
ഉക്രൈനും റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും യൂറോപ്യന്‍ യൂണിയനും ഒരു പോലെ സ്വീകാര്യനായ നേതാവാണ് മോദി. ആ സ്വീകാര്യത ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനില്ല. ഇനിയും യുദ്ധം നീണ്ടുപോയാല്‍ അതൊരു ആണവയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യത തൊട്ടടുത്ത് നില്‍ക്കുകയാണ്. അങ്ങിനെ വന്നാല്‍ അത് ഒരു മൂന്നാം ലോകമഹായുദ്ധമായി മാറും. യുദ്ധങ്ങളില്‍ നിന്നും ലോകത്തെ രക്ഷിച്ച് വികസനപാതയിലേക്ക് എത്തിക്കുക എന്നതാണ് മോദി ബ്രിക്സ് ഉച്ചകോടിയില്‍ മുന്നോട്ട് വെച്ച നിര്‍ദേശം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിച്ചേ മതിയാവൂ. അതിന് ഇപ്പോള്‍ മോദിയ്‌ക്ക് സാധിക്കുന്നതുപോലെ മറ്റൊരു ലോകനേതാവിന് ഇപ്പോള്‍ കഴിയില്ല.
സംഭാഷണവും നയതന്ത്രവും ആണ് റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പോംവഴിയെന്ന് വിശ്വസിക്കുന്ന നേതാവാണ് മോദി. പുടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ മോദി ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പുടിനെയും ലോകത്തെയും മോദി താക്കീത് ചെയ്തിരുന്നു. കാരണം ലോകം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് മോദി ഇതിലൂടെ ഊന്നിപ്പറയാന്‍ ശ്രമിച്ചത്.