
ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നിന് വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനവും നോൺ-വെജിറ്റേറിയനാണെന്നും ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
ഇന്നലെ രാത്രിയാണ് ബ്രിക്സിലെ അതിഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അത്താഴ വിരുന്നൊരുക്കിയത്. പൂര്‍ണമായും സസ്യാഹാരങ്ങളാണ് മെനുവില്‍ ഉണ്ടായിരുന്നത്. കാണ്ഡ്വി, പനീർ ലബാബ്ദർ, ഗുച്ചി മാർമിക്, മില്ലറ്റ് പുലാവ്, മഷ്‌റൂം ഗലോട്ടി, ജലേബി തുടങ്ങിയവയായിരുന്നു അത്താഴ വിരുന്നിലെ പ്രധാന വിഭവങ്ങൾ.
ഹിമാലയൻ താഴ്‌വരകൾ മുതൽ ദക്ഷിണേന്ത്യ വരെയുള്ള വിഭവങ്ങളും ഗുജറാത്തി രുചികളും ഡൽഹിയുടെ പ്രശസ്തമായ മധുരപലഹാരങ്ങളും അടങ്ങിയതായിരുന്നു വിരുന്ന്. വിരുന്നിന്റെ അവസാനം പഴയ ഡൽഹിയുടെ പ്രശസ്തമായ മധുരപലഹാരങ്ങളാണ് വിവിഐപി അതിഥികൾക്ക് നൽകിയത്. ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജലേബി, ഷഹ്തൂത് ഫിർനി എന്നിങ്ങനെയായിരുന്നു മെനു.
അതേസമയം രാഹുലിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തി. “ആഗോളതലത്തിൽ സമവായം ഉണ്ടാക്കുന്ന ശക്തിയായി ഇന്ത്യ ഉയർന്നു വരുന്നത് കാണുമ്പോൾ കോൺഗ്രസ് അസ്വസ്ഥരാണ്,” എന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. കോൺഗ്രസ് എന്തുകൊണ്ടാണ് രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്ന് ഒരു ചെറിയ വിഭാഗമായി മാറിയതെന്ന് ഇതിലൂടെ മനസിലാക്കാമെന്നാണ് മറ്റൊരു ബിജെപി ദേശീയ വക്താവായ തുഹിൻ സിൻഹ പറയുന്നത്.
“രാജ്യത്ത് ഉത്തരവാദിത്തബോധമുള്ള അല്ലെങ്കിൽ വിവേകമുള്ള ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അഭിനന്ദിക്കുമായിരുന്നു. ന്യൂഡൽഹി പ്രഖ്യാപനത്തിലൂടെ ഇന്ത്യ കൈവരിച്ചത് ചരിത്രപരമായ നേട്ടമാണ്. എല്ലാ ഗൗരവകരമായ ആഗോള വിഷയങ്ങളിലും എല്ലാ ബ്രിക്സ് രാജ്യങ്ങളും ഒരേ സ്വരത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നത് ആദ്യമായാണ് കാണാനായത്. ഇതിനുമുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
“എന്നാൽ രാഹുൽ ഗാന്ധി – അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം പ്രതീക്ഷിക്കുന്നത് അമിതപ്രതീക്ഷയാകും – എപ്പോഴും കേൾക്കാറുള്ള അതേ അർത്ഥശൂന്യവും നിസ്സാരവുമായ പരാമർശങ്ങൾ ആവർത്തിക്കുന്നു; ഇപ്പോൾ ഒരു ‘നരാസ് ഫുഫ’യുടെ (അസംതൃപ്തനായ അമ്മാവൻ) മനോഭാവമാണ് അദ്ദേഹം ആഗോള വേദിയിലും പ്രകടിപ്പിക്കുന്നത്,” സിൻഹ പറഞ്ഞു.
“ഇന്നലത്തെ അത്താഴവിരുന്നിലേക്ക് നിങ്ങളുടെ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാത്തതുകൊണ്ടാണോ അവർ പങ്കെടുക്കാതിരുന്നത്? അതോ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് നിങ്ങൾക്ക് വാട്സാപ്പ് സന്ദേശം അയച്ചോ?”സിൻഹ പറഞ്ഞു