ഭാരതത്തിന്റെ സിനിമാലോകത്ത് ഇപ്പോള്‍ മുഴങ്ങുന്നത് വീരമാരുതിയുടെ ഗര്‍ജനമാണ്. വലിയ താരനിരയില്ല. കോടികളുടെ പ്രചാരണകോലാഹലമില്ല. ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയക്കാഴ്ചകളുമില്ല. എന്നിട്ടും തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ഒഴുകുകയാണ്.
2026 ഓഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം സെപ്റ്റംബര്‍ നാലിന് നാല് ആഴ്ച പൂര്‍ത്തിയാക്കി. തുടക്കത്തില്‍ പരിമിതമായ സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച ചിത്രം, പ്രേക്ഷകരുടെ വായ്‌മൊഴിപ്രചാരണത്തിലൂടെ പിന്നീട് സ്‌ക്രീനുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഏകദേശം രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചിത്രം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അതിന്റെ നിര്‍മ്മാണച്ചെലവിന്റെ പലമടങ്ങ് വരുമാനം നേടിയെന്നതുതന്നെ ഇന്നത്തെ ഹിന്ദി സിനിമാരംഗത്ത് അപൂര്‍വമായ സംഭവമാണ്.
ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോഴാണ് ‘ഹനുമാന്‍ അംശ്’ ഒരു സിനിമ മാത്രമല്ലെന്നും, അത് സമകാലീന ഭാരതീയ മനസ്സിന്റെ ഒരു പ്രതിഫലനമാണെന്നും മനസ്സിലാകുന്നത്.
അമ്പത് വര്‍ഷം മുമ്പും ഇതേ കഥ
1975 ല്‍ പുറത്തിറങ്ങിയ ‘ജയ് സന്തോഷി മാ’യെ ഓര്‍മ്മിക്കാതെ ഈ വിജയത്തെക്കുറിച്ച് പറയാനാകില്ല. വലിയ താരങ്ങളൊന്നുമില്ലാത്ത, വളരെ കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിച്ച ഒരു ഭക്തിചിത്രം. സിനിമാവിമര്‍ശകര്‍ക്ക് അതില്‍ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ അതിനെ ഹൃദയത്തിലേറ്റി. ചില കണക്കുകള്‍ പ്രകാരം വെറും അഞ്ച് ലക്ഷം രൂപയോളം നിര്‍മ്മാണച്ചെലവുണ്ടായിരുന്ന ചിത്രത്തിന് അതിന്റെ കാലത്ത് അസാധാരണമായ തിയേറ്റര്‍ വിജയം നേടാനായി. ഇന്ന് വ്യാപാരവിദഗ്ധര്‍ അതിനെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി കണക്കാക്കുന്നു.
എന്നാല്‍ ‘ഹനുമാന്‍ അംശി’ന്റെ കഥ അതേപടി ആവര്‍ത്തിക്കുന്നതല്ല. കാരണം, കാലം മാറിയിരിക്കുന്നു. ഇന്ന് തിയേറ്ററിലേക്ക് എത്തുന്ന യുവ മനസ്സുകളും മാറിയിരിക്കുന്നു.
വേരുകളിലേക്ക് മടങ്ങുന്ന യുവത്വം
‘ഹനുമാന്‍ അംശ്’ ഇന്നത്തെ യുവാക്കളുമായി ഒരു പ്രത്യേക തരത്തിലുള്ള ആത്മബന്ധം സ്ഥാപിക്കുന്നതായി തോന്നുന്നു. അവരുടെ വികാരങ്ങളുമായി അത് ൃലീെിമലേ ചെയ്യുന്നു. അവരുടെ ജീവിതത്തിലേക്ക് അത് സമഞ്ജസപ്പെടുന്നു.
ഇന്നത്തെ ഭാരതീയ യുവാവ് തന്റെ വേരുകളെക്കുറിച്ച് വീണ്ടും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ ആരാണ്? എന്റെ പാരമ്പര്യം എന്താണ്? എന്റെ ആത്മീയ പൈതൃകം എന്താണ്? ഈ ചോദ്യങ്ങള്‍ പുതിയ തലമുറയുടെ മനസ്സില്‍ വീണ്ടും ഉയരുന്നു. അതിന്റെ പ്രതിഫലനം സാമൂഹ്യജീവിതത്തിലും കാണാം.
ഭജന്‍ ക്ലബ്ബിംഗ്, ഭജന്‍ ജാമിംഗ്, അഭംഗ് തുടങ്ങിയ പുതുമയാര്‍ന്ന കൂട്ടായ്‌മകള്‍ നഗരങ്ങളിലെ യുവാക്കള്‍ക്കിടയില്‍ ജനപ്രിയമാകുന്നു. ദല്‍ഹിയിലെ കോണ്‍നോട്ട് പ്ലേസിലായാലും ഗുരുഗ്രാമിലെ കലാകേന്ദ്രങ്ങളിലായാലും ജോലി, കരിയര്‍, സ്റ്റാര്‍ട്ടപ്പ്, കോര്‍പ്പറേറ്റ് ജീവിതം എന്നിവയുടെ തിരക്കിനിടയില്‍ യുവാക്കള്‍ ഭജനയ്‌ക്കും കീര്‍ത്തനത്തിനും സമയം കണ്ടെത്തുന്നു. ഇത് വെറും മതപരമായ ഒരു പ്രവണതയായി കാണുന്നത് പൂര്‍ണമായും ശരിയല്ല. ഇത് സ്വത്വാന്വേഷണമാണ്.
ഛിന്ദ്വാരയിലെ ഒരു ചെറിയ സംഭവം
മധ്യപ്രദേശിലെ ഛിന്ദ്വാരയില്‍ ഏതാനും യുവതികള്‍ ചേര്‍ന്ന് നടത്തിയ ഒരു ചെറിയ ഭജനസംഗമത്തിന്റെ കഥ ഇതിന്റെ മനോഹരമായ ഉദാഹരണമാണ്. വലിയ പരിപാടിയൊന്നുമല്ലായിരുന്നു. ഒരു ഹോട്ടലുടമയോട് അവര്‍ പറഞ്ഞു: ”ഇവിടെ ഒരു ചെറിയ പരിപാടി നടത്തട്ടെ. ഞങ്ങള്‍ക്ക് കോഫി മാത്രം നല്‍കിയാല്‍ മതി.” 25 രൂപ പ്രവേശനഫീസായി നിശ്ചയിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അറിയിപ്പ് നല്‍കി. പത്ത് പതിനഞ്ച് പേര്‍ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പലമടങ്ങ് യുവതികള്‍ എത്തി. ഒടുവില്‍ രജിസ്‌ട്രേഷന്‍ തന്നെ നിര്‍ത്തേണ്ടിവന്നു. അവര്‍ ഒരുമിച്ചിരുന്ന് ഭജനകള്‍ പാടി.
പരിപാടി കഴിഞ്ഞപ്പോള്‍ കണക്കുതീര്‍ക്കാന്‍ ഹോട്ടലുടമയുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം പണം വാങ്ങാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ലളിതമായിരുന്നു: ”ഇത്ര നല്ല ഭജനകള്‍ നിങ്ങള്‍ പാടി. അതിന് പണം വാങ്ങണമോ? ഇനി ഇത്തരം പരിപാടികള്‍ ഇവിടെ നടത്തൂ.” ഇതാണ് ഇന്നത്തെ യുവത്വത്തിന്റെ മനസ്സില്‍ നടക്കുന്ന മാറ്റത്തിന്റെ ഒരു ചെറിയ ചിത്രം. ആ മനസ്സിന് ശബ്ദം നല്‍കിയിരിക്കുകയാണ് ‘ഹനുമാന്‍ അംശ്’ ആ മാറ്റത്തിന് സിനിമാരൂപം നല്‍കുകയാണ് ഈ ചിത്രം.
ഈ ചിത്രത്തിലെ ചില ഭക്തിഗാനങ്ങള്‍ ഇതിനകം തന്നെ വലിയ ജനപ്രീതി നേടിയിട്ടുണ്ട്: ”മൈനെ തേരെ ഹീ ഭരോസേ ഹനുമാന്‍, സാഗര്‍ മേം നയ്യാ ഡാരേ ദഈ…” അതുപോലെ: ”ജബ് സിദ് പേ ആ ഗയീ പാര്‍വതി, സമ്ഝാനേ പഹുഞ്ചേ സപ്തര്‍ഷി…” ഉത്തര ഭാരതത്തില്‍ ഈ ഗാനങ്ങള്‍ വലിയ ജനപ്രിയത നേടിയിട്ടുണ്ട്. എന്നാല്‍ ഗാനങ്ങള്‍ക്കും അപ്പുറത്താണ് ഈ ചിത്രത്തിന്റെ വിജയം.
വിശ്വാസത്തെ ഉപദേശമായി അവതരിപ്പിക്കാതെ അനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത.
ബോളിവുഡിന് ഒരു പുതിയ സന്ദേശമോ?
ഇവിടെ മറ്റൊരു ചര്‍ച്ചയും ഉയരുന്നു. ബോളിവുഡിലെ പരമ്പരാഗത ‘സ്റ്റാര്‍ പവര്‍’ എന്ന ആശയം എത്രമാത്രം നിര്‍ണായകമാണ്? ഒരുകാലത്ത് ചില വന്‍താരങ്ങളുടെ പേരുതന്നെ ഒരു ചിത്രത്തിന്റെ വിജയത്തിന് മതിയാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്നത്തെ പ്രേക്ഷകന്‍ കൂടുതല്‍ സ്വതന്ത്രമായി തീരുമാനിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ‘ഹനുമാന്‍ അംശി’നെ കാണാം.
അതേസമയം, അതേ കാലയളവില്‍ പുറത്തിറങ്ങിയ ‘Batwara 1947’ വന്‍ പരാജയമായി. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സണ്ണി ഡിയോള്‍, പ്രീതി സിന്റ, ശബാന ആസ്മി തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പറയാന്‍ ശ്രമിച്ചതാകട്ടെ ലക്ഷണമൊത്ത ഇടതാഖ്യാനവും. അര്‍ഹിക്കുന്ന പുച്ഛത്തോടെ ആസ്വാദകര്‍ അറബിക്കടലിന്റെ ആഴത്തിലേക്ക് അത് വലിച്ചെറിഞ്ഞു. ഇവിടെ നിന്നാണ് ‘ഹനുമാന്‍ അംശി’ന്റെ വിജയത്തിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്നത്.
വലിയ താരങ്ങളില്ലാതെ ഒരു വലിയ വിജയം
നീം കരോലി ബാബയുടെ ജീവിതത്തെയും ഹനുമല്‍ഭക്തിയെയും ആസ്പദമാക്കിയുള്ള ആത്മീയചിത്രമാണ് ‘ഹനുമാന്‍ അംശ്.’ സംവിധായകന്‍ ഡോ. വിശാല്‍ ചതുര്‍വേദി വര്‍ഷങ്ങളായി ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയ ശേഷമാണ് ചിത്രം ഒരുക്കിയത്. 2009 ല്‍ ആരംഭിച്ച താല്‍പ്പര്യം പിന്നീട് വര്‍ഷങ്ങളോളം നീണ്ട ഗവേഷണമായി വികസിച്ചു. ബാബയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അനുഭവകഥകള്‍ ശേഖരിക്കുകയും ചെയ്തതായി സംവിധായകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രം പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഒരു ‘ബയോപിക്’ എന്നതിനേക്കാള്‍, നീം കരോലി ബാബയുടെ ജീവിതത്തിലൂടെ ഭക്തി, സേവനം, കരുണ, മനുഷ്യബന്ധങ്ങള്‍ എന്നിവയെ അവതരിപ്പിക്കുന്ന ആത്മീയകഥയായാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതാണ് ചിത്രത്തിന്റെ ശക്തി.
ഭക്തി എന്നത് ക്ഷേത്രത്തില്‍ വിളക്ക് കൊളുത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. മറ്റൊരാളോട് എങ്ങനെ പെരുമാറുന്നു എന്നതിലും ഭക്തി പ്രകടമാകണം. ദൈവസ്‌നേഹം മനുഷ്യസ്‌നേഹമായി മാറണം. സേവനം ആത്മീയതയുടെ സ്വാഭാവിക പ്രകടനമാകണം. ഇതാണ് ചിത്രത്തിന്റെ കേന്ദ്രസന്ദേശങ്ങളിലൊന്ന്.
നീം കരോലി ബാബ ലോകത്തിലേക്ക്
നീം കരോലി ബാബയുടെ സ്വാധീനം ഭാരതത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും വ്യാപിച്ചു. അമേരിക്കന്‍ ആത്മീയാന്വേഷകനായ രാം ദാസ് (റിച്ചാര്‍ഡ് ആല്‍ബര്‍ട്ട്) എഴുതിയ ആല ഒലൃല ചീം എന്ന പുസ്തകത്തിലൂടെയാണ് പാശ്ചാത്യലോകത്ത് ബാബയുടെ പേര് വലിയ തോതില്‍ പരിചിതമായത്. ആശ്രമമായ കൈഞ്ചി ധാം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആത്മീയാന്വേഷകരുടെ ശ്രദ്ധാകേന്ദ്രമായി.
സ്റ്റീവ് ജോബ്‌സ്: ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് 1974-ല്‍ ആത്മീയാന്വേഷണത്തിന്റെ ഭാഗമായി ഭാരതത്തിലെത്തി. നീം കരോലി ബാബയെ കാണുക എന്നതും യാത്രയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ ജോബ്‌സ് ഭാരതത്തിലെത്തുന്നതിന് മുമ്പേ ബാബ 1973 ല്‍ അന്തരിച്ചിരുന്നു. ജോബ്‌സ് കൈഞ്ചി ധാമുമായി ബന്ധപ്പെട്ട അനുഭവം തന്റെ ജീവിതത്തിലെ പ്രധാന ആത്മീയയാത്രയുടെ ഭാഗമായിരുന്നു.
മാര്‍ക്ക് സക്കര്‍ബര്‍ഗ്: ഫേസ്ബുക്കിന്റെ സഹസ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാരത സന്ദര്‍ശനവും നീം കരോലി ബാബയുടെ ആശ്രമവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നത്. സാങ്കേതികവിദ്യയുടെ ലോകത്തെ പ്രമുഖരിലും ഭാരതീയ ആത്മീയതയോടുള്ള ഈ താല്‍പ്പര്യം ശ്രദ്ധേയമാണ്.
ലാറി ബ്രില്യന്റ്: അമേരിക്കന്‍ ഡോക്ടറും എപ്പിഡെമിയോളജിസ്റ്റുമായ ലാറി ബ്രില്യന്റും നീം കരോലി ബാബയുടെ സ്വാധീനവുമായി ബന്ധപ്പെട്ട പ്രമുഖരില്‍ ഒരാളാണ്. ലോകാരോഗ്യ സംഘടനയുടെ വസൂരി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി ലാറിയുടെ ജീവിതം പിന്നീട് ബന്ധപ്പെട്ടിരുന്നു.
ജൂലിയ റോബര്‍ട്ട്‌സ്: ഹോളിവുഡ് നടി ജൂലിയ റോബര്‍ട്ട്‌സിന്റെ ആത്മീയയാത്രയിലും നീം കരോലി ബാബയുടെ ദര്‍ശനം ഒരു പ്രധാന സ്വാധീനമായി അവര്‍ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.
ഇത് ഒരു സിനിമയുടെ വിജയം മാത്രമാണോ?
ഇത് ഒരു സാമൂഹികമാറ്റത്തിന്റെ സൂചനയായും വായിക്കാം. വര്‍ഷങ്ങളോളം ‘ആധുനികത’ എന്നത് പാരമ്പര്യത്തില്‍നിന്നുള്ള അകലം എന്നാണ് പലരും കരുതിയത്. പുതിയ തലമുറ എന്നാല്‍ പാശ്ചാത്യവല്‍ക്കരണം എന്നായിരുന്നു മറ്റൊരു ധാരണ. എന്നാല്‍ ഇന്ന് ഒരു പുതിയ ദൃശ്യമാണ് തെളിഞ്ഞ് വരുന്നത്. ആധുനികതയും പാരമ്പര്യവും പരസ്പരവിരുദ്ധങ്ങളല്ലെന്ന് തിരിച്ചറിയുന്ന ഒരു തലമുറ. സ്റ്റാര്‍ട്ടപ്പും സംസ്‌കൃതവും ഒരേ ജീവിതത്തില്‍ ഇടം നേടുന്നു. കോര്‍പ്പറേറ്റ് ജോലിയും ഭജനയും ഒരേ യുവാവിന്റെ ജീവിതത്തില്‍ സഹവര്‍ത്തിക്കുന്നു. സാങ്കേതികവിദ്യയോടുള്ള ആകര്‍ഷണവും ആത്മീയതയോടുള്ള അന്വേഷണവും ഒരേ മനസ്സില്‍ ഒരുമിക്കുന്നു. അതാണ് ‘ഹനുമാന്‍ അംശ്’ പോലെയുള്ള ചിത്രത്തിന്റെ വിജയത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നത്.
തിയേറ്ററില്‍ പ്രേക്ഷകര്‍ കാണുന്നത് ഒരു സിനിമ മാത്രമല്ല; സ്വന്തം ഉള്ളിലെ മറന്നുപോയ ലോകത്തെയാണ്.
പുതിയ സിനിമാകാലത്തിന്റെ സൂചന
‘ഹനുമാന്‍ അംശ്’ ഒരു വലിയ ബജറ്റ് ചിത്രമല്ല. വലിയ താരനിരയുമില്ല. എന്നാല്‍ അതില്‍ ഒരു സവിശേഷ ചിത്രണമുണ്ട്. ആത്മാര്‍ത്ഥമായ വിശ്വാസത്തിന്റെ ദൃഢമായ ആവിഷ്‌കാരമുണ്ട്. അതിലും ഉപരിയായി, ആ വിശ്വാസത്തോട് സംവദിക്കാന്‍ തയ്യാറായ ഒരു പ്രേക്ഷകസമൂഹവുമുണ്ട്.
ഭാരതീയ സിനിമയില്‍ ഇപ്പോള്‍ രൂപപ്പെടുന്ന ഈ പ്രവണത കൂടുതല്‍ ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒരു കാര്യം വ്യക്തമാണ്: ശുദ്ധവും സാത്വികവുമായ, ആത്മീയതയും ദേശീയബോധവും ഭാരതീയ ജീവിതമൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന കഥകള്‍ക്കായി ഭാരതീയ പ്രേക്ഷകരുടെ ഹൃദയം തുറന്നുതന്നെയുണ്ട്. ‘ഹനുമാന്‍ അംശ്’ അതിന്റെ ഏറ്റവും പുതിയ, തിളക്കമാര്‍ന്ന തെളിവാണ്. ഇത് ഒരു സിനിമയുടെ ഗര്‍ജ്ജനം മാത്രമല്ല വേരുകളിലേക്ക് മടങ്ങുന്ന ഒരു തലമുറയുടെ ശബ്ദം കൂടിയാണ്.















