കോഴിക്കോട്: എക്സാലോജിക്ക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബിജെപി ദേശീയസെക്രട്ടറി കെ.സുരേന്ദ്രൻ. ഇ.ഡി. കേസന്വേഷണ വിവരങ്ങൾ പോലീസിന് കൈമാറിയിട്ടും ഡിലേ ടാക്റ്റിസാണ് സർക്കാർ എടുക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പിണറായി വിജയന് പിന്തുണയുമായി വൈകാതെ കുഞ്ഞാലിക്കുട്ടിയിറങ്ങും. നിരവധി കേസുകൾ ഇങ്ങനെ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രാഷ്‌ട്രീയ കേസുകൾ തേച്ചുമാച്ച് കളയുന്നതാണ് കേരളത്തിലെ രീതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സിഎംആർഎൽ വിഷയത്തിൽ എൽഡിഎഫിന് മാത്രമല്ല, യുഡിഎഫിനും പങ്കുണ്ട്.
എൽഡിഎഫിന്റെ കേസുകൾ യുഡിഎഫും യുഡിഎഫിന്റെ കേസുകൾ എൽഡിഎഫും പരസ്പരം തേച്ചുമാച്ചുകളയുന്ന സാഹചര്യമാണുള്ളത്.
അധികാരവും രാഷ്‌ട്രീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഇരുമുന്നണികളും പരസ്പരം സഹായിക്കുന്ന ഈ രീതി കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. ഹവാലയും അഴിമതിയും മാത്രമല്ല, അധികാര ദുർവിനിയോഗം കൂടി ഇതിലുണ്ട്. പൊതുപ്രവർത്തകർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നത് കൊണ്ടാണ് ഇഡി വിവരങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
വീണ.ടിയുടെ കമ്പനിയുടെ സേവനമല്ല, മറിച്ച് ധാതുമണൽ കടത്താനുള്ള കൈക്കൂലി വാങ്ങലാണ് നടന്നത്. സിഎംആർഎൽ തന്നെ തങ്ങൾ രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയത് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കേസ് എടുക്കാതെ ആഭ്യന്തരമന്ത്രി ഒളിച്ചുകളിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോൾ എന്താണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. പ്രതിപക്ഷ നേതാവും ഇത് തന്നെയാണ് അഞ്ചു വർഷമായി ചോദിച്ചത്. എന്നാൽ ഇപ്പോൾ ഇവരൊന്നും മിണ്ടുന്നില്ല. സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയില്ല. കേസ് അന്വേഷണം തുടർന്നാൽ യുഡിഎഫ് നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് സർക്കാരിനുള്ളത്.
















