കൊല്ലം: കല്ലടയാറിന് കുറുകെയുള്ള കുന്നത്തൂര്‍ പാലം ആത്മഹത്യാ മുനമ്പാകുന്നത് നിരവധി സംഭവങ്ങളിലൂടെ ഇതിനോടകം ബോധ്യപ്പെട്ടിട്ടുള്ളതാണ്. കുന്നത്തൂര്‍, കൊട്ടാരക്കര താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലത്തില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി പത്തോളം പേര്‍ ജീവനൊടുക്കുന്നതായാണ് നാട്ടുകാരുടെ കണക്ക്. ആത്മഹത്യാ ശ്രമങ്ങള്‍ തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല.
പാലത്തിന്റെ വിജനമായ അന്തരീക്ഷവും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് ആശങ്ക ഉയര്‍ത്തുന്നത്. പാലത്തിലൂടെ ഒറ്റയ്‌ക്ക് എത്തുന്നവരുടെ നീക്കങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍പ്പെടാറില്ല. ആരെങ്കിലും താഴേക്ക് വീണതായി പിന്നീട് ചെരിപ്പോ പഴ്സോ പോലുള്ള വസ്തുക്കള്‍ കണ്ടെത്തുമ്പോഴാണ് പലപ്പോഴും വിവരം അറിയുന്നത്. ശക്തമായ അടിയൊഴുക്കും പുഴയുടെ ആഴവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വെല്ലുവിളിയാണ്. രാത്രികാലങ്ങളില്‍ പാലത്തില്‍ മതിയായ തെരുവുവിളക്കുകളില്ലാത്തതും സുരക്ഷാ ആശങ്ക വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇവിടെ നടക്കുന്ന ആത്മഹത്യാ ശ്രമങ്ങളില്‍ പലതും പകല്‍ സമയത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സുരക്ഷാ വേലി എവിടെ?
പാലത്തിന്റെ കൈവരികളുടെ ഉയരക്കുറവ് പരിഹരിച്ച് കുറഞ്ഞത് രണ്ട് മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് സുരക്ഷാ നെറ്റ് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുകയാണ്. അധികാരത്തിലെത്തുന്നവര്‍ ഓരോ തവണയും സുരക്ഷാ വേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമായിട്ടില്ല. പുത്തൂര്‍, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലുള്ള പാലത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാലത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 14.66 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
കൊല്ലത്ത് ആത്മഹത്യാ നിരക്ക് ആശങ്കാജനകം
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയില്‍ ആത്മഹത്യാനിരക്ക് രാജ്യത്തെ മറ്റു പല ജില്ലകളെയും അപേക്ഷിച്ച് ഉയര്‍ന്ന നിലയിലാണ്. കുടുംബപ്രശ്‌നങ്ങള്‍ക്കൊപ്പം മാനസിക സമ്മര്‍ദം, രോഗങ്ങള്‍, മദ്യാസക്തി, കടബാധ്യത, പ്രണയബന്ധങ്ങളിലെ തകര്‍ച്ച, തൊഴിലില്ലായ്‌മ തുടങ്ങിയ വിവിധ കാരണങ്ങളും ആത്മഹത്യകളിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യകള്‍ തടയുന്നതിനുള്ള പൊതുസുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കുന്നത്തൂര്‍ പാലത്തില്‍ അടിയന്തരമായി സുരക്ഷാ വേലി, മതിയായ വെളിച്ചം, സിസിടിവി നിരീക്ഷണം എന്നിവ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടസാധ്യതയുള്ള ഇടങ്ങളെ സുരക്ഷിതമാക്കുന്നതില്‍ ഇനി പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപടി വേണമെന്നാണ് ആവശ്യം.
















