
എറണാകുളം നഗരത്തില്‍ കുടുംബസമേതം സഞ്ചരിക്കുകയായിരുന്ന പ്രവാസി മലയാളിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി കൊടും ക്രിമിനലായ ഒരു സ്വകാര്യ ബസ് ജീവനക്കാരന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവം നിയമവാഴ്ചയും സമാധാന ജീവിതവും ആഗ്രഹിക്കുന്ന ജനങ്ങളെ ഞെട്ടിക്കുന്നതാണ്. പള്ളുരുത്തിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്. ലഹരിയിലായിരുന്ന ഇയാള്‍ ചുണ്ടില്‍ കത്തിച്ച സിഗരറ്റുമായി കാറിന് മുന്നില്‍ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഒരു മാസത്തിനു ശേഷമാണത്രേ പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയും പ്രതി ആക്രമിച്ചു. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്‌ഐ സുനിലിന്റെ മുഖത്തടിച്ച് പരുക്കേല്‍പ്പിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്.
ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന ഷാജി ജോസഫും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുന്നിലേക്ക് പ്രതി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് അപകടകരമായ രീതിയില്‍ വെട്ടിച്ചു കയറ്റുകയും, സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി റോഡിന്റെ വലതുവശത്ത് ആളെയിറക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. കാറിന്റെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ച ഇയാള്‍, അത് സാധിക്കാതെ വന്നതോടെ ബോണറ്റിലും വിന്‍ഡ്ഷീല്‍ഡിലും ശക്തമായി അടിച്ച് പ്രവാസിയേയും കുടുംബത്തെയും ഭയപ്പെടുത്തുകയായിരുന്നു.
പ്രതിയുടെ അക്രമം കണ്ടു ഭയന്ന കുടുംബം നിലവിളിക്കുന്നതും പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുന്നതും വീഡിയോയിലുണ്ട്. അതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാരാണ് അക്രമിയെ പിടിച്ചുമാറ്റിയത്.
ആക്രമണ ഭീഷണി നേരിട്ട പ്രവാസി കാറിലിരുന്നു കൊണ്ടുതന്നെ പോലീസ് സഹായം തേടുന്നുണ്ട്. പക്ഷേ സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കാതെയാണ് പോലീസ് പെരുമാറുന്നത്. പരാതി ലഭിച്ചിട്ടും ഒരുമാസം കഴിഞ്ഞാണല്ലോ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ ബസ്സിനകത്തു വച്ച് ഇയാള്‍ അടിച്ചു വീഴ്‌ത്തുകയും ചെയ്തു. ഇയാള്‍ നിരവധി മോഷണകേസുകളിലും അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരാളെ ജയിലിലടയ്‌ക്കാതെ വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ‘കാപ്പ’കേസിലെ വകുപ്പുകള്‍ ചുമത്തി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കോടതി ഇയാളെ ജയിലില്‍ അടച്ചിരിക്കുകയാണ്.
എറണാകുളം മഹാനഗരത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പലതരത്തിലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. യാത്രക്കാര്‍ പലപ്പോഴും ബസ് ജീവനക്കാരുടെ മര്യാദയില്ലാത്ത പെരുമാറ്റത്തിനും അതിക്രമങ്ങള്‍ക്കും ഇരയാവാറുണ്ട്. നല്ലൊരു ശതമാനം ബസ് ജീവനക്കാരും ലഹരിയുടെ പിടിയിലുമാണ്. ബസ്സുകളുടെ മത്സരയോട്ടം പലപ്പോഴും വലിയ അടിപിടിയിലും അക്രമത്തിലും കലാശിക്കാറുണ്ട്. വിവരമറിഞ്ഞാലും ഇത്തരം സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാനും കര്‍ക്കശ നടപടികളെടുക്കാനും പോലീസ് വിമുഖത കാണിക്കുന്നു. ഇത് പതിവായതിനാല്‍ തങ്ങളെ പോലീസ് ഒന്നും ചെയ്യില്ലെന്ന മനോഭാവം സ്വകാര്യബസ്സ് ജീവനക്കാരില്‍ രൂപപ്പെട്ടിരിക്കുകയാണ്.
സഞ്ചാര സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണ്. പൊതു വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഇത് നിഷേധിക്കുന്നത് നിയമവിരുദ്ധവുമാണ്. പക്ഷേ സ്വകാര്യ ബസ്സിലെയും ഓട്ടോറിക്ഷയിലെയും യാത്രക്കാര്‍ക്ക് യാതൊരു അവകാശവുമില്ല എന്ന മട്ടിലാണ് ജീവനക്കാര്‍ പെരുമാറുന്നത്. ആളുകള്‍ പരാതിപ്പെട്ടാലും കാര്യമില്ല. പോലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കും. ഈ അവസ്ഥയ്‌ക്ക് മാറ്റം വന്നേ തീരൂ. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വകാര്യ ബസ് ജീവനക്കാരാവാന്‍ അനുവദിക്കരുത്. കൃത്യമായ മാനദണ്ഡങ്ങള്‍ വേണം. കര്‍ശനമായ പരിശോധനകളും നടത്തണം. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ പൊതുജീവിതം ദുസ്സഹമാകും.