മൊറാദാബാദ് : അനധികൃത മസ്ജിദുകൾക്കെതിരായ നടപടികൾ കടുപ്പിച്ച് യുപി സർക്കാർ . സഹാറൻപൂരിലെ അനധികൃത പള്ളി പൊളിച്ചുമാറ്റിയതിന് പിന്നാലെ, ഉത്തർപ്രദേശിലെ മറ്റൊരു പള്ളി കൂടി നിരീക്ഷണത്തിലാണ്. സർക്കാർ അനുമതിയില്ലാതെ മൊറാദാബാദിൽ നിർമ്മിച്ച കെട്ടിടമാണ് ഇസ്ലാമിസ്റ്റുകൾ പള്ളിയാക്കി മാറ്റിയത്. മുസ്തഫ മസ്ജിദ് എന്ന പേരിലറിയപ്പെടുന്ന പള്ളിയുടെ അംഗീകാരരേഖകൾ ഹാജരാക്കാൻ പള്ളിക്കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മൊറാദാബാദിലെ പക്ബഡ പ്രദേശത്ത് തീർത്ഥങ്കർ മഹാവീർ സർവകലാശാലയ്‌ക്ക് എതിർവശത്ത് ഡൽഹി റോഡിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 300 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മസ്ജിദാണിത്. ആവശ്യമായ രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 3 ന് അവസാനിച്ചിരുന്നു. തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് രേഖകൾ ഒന്നു കൂടി ആവശ്യപ്പെടാനാണ് തീരുമാനം.ഡൽഹി റോഡിലെ ഗതാഗതത്തിന് തടസം സൃഷ്ടിച്ചാണ് മസ്ജിദ് നിൽക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, വ്യവസായിയായ ഫരീദ് ജബ്ബാർ തന്റെ ഫാക്ടറി പരിസരത്ത് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പള്ളി നിർമ്മിച്ചു. 2025-ൽ അദ്ദേഹത്തിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകൻ സീഷാൻ ഫരീദ് പള്ളിയോട് ചേർന്നുള്ള സ്വത്ത് ഒരു സ്വകാര്യ സർവകലാശാലയുടെ ഉടമയ്‌ക്ക് വിറ്റതായി റിപ്പോർട്ടുണ്ട്. സ്വത്തിന്റെ ഉടമസ്ഥാവകാശം മാറിയിട്ടും, പള്ളിയിൽ പ്രാർത്ഥനകൾ തുടരുകയായിരുന്നു.
















