ലക്നൗ : ഉത്തർപ്രദേശിലെ സഹാറൻപൂരിലെ കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യാൻ ഉത്തരവിട്ട് സിറ്റി മജിസ്‌ട്രേറ്റ് കോടതി . സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണ് മസ്ജിദെന്നും കോടതി കണ്ടെത്തി.
കൂടാതെ, കോടതി പള്ളി കമ്മിറ്റിക്ക് ₹6.41 കോടി പിഴയും ചുമത്തി. ഉത്തർപ്രദേശ് പബ്ലിക് പ്രിമൈസസ് ആക്ട് (പിപി ആക്ട്) പ്രകാരമാണ് വിധി പുറപ്പെടുവിച്ചത്. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് സിറ്റി മജിസ്‌ട്രേറ്റ് കുൽദീപ് സിംഗ് വിധി പ്രസ്താവിച്ചത്.
അനധികൃത മസ്ജിദ് 30 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ കൈയേറ്റം നീക്കം ചെയ്തില്ലെങ്കിൽ, പൊളിച്ചു നീക്കുമെന്നും പിഴ തുക വർധിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2025 ജനുവരിയിൽ ബജ്‌റംഗ്ദളിന്റെ അന്നത്തെ പ്രവിശ്യാ കൺവീനറായിരുന്ന വികാസ് ത്യാഗി മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. കളക്ടറേറ്റ് സമുച്ചയത്തിനുള്ളിലെ സർക്കാർ ഭൂമിയിലാണ് പള്ളി അനധികൃതമായി നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം പരാതിയിൽ ആരോപിച്ചു. തുടർന്ന് ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു.
ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന സ്ഥലം മതപരമായ ആവശ്യങ്ങൾക്ക് മാത്രമായി ആയിരുന്നില്ല ഉപയോഗിച്ചിരുന്നത്. നിരവധി മുറികൾ വാടകയ്‌ക്ക് നൽകിയിരുന്നു. വിവരാവകാശ നിയമപ്രകാരം പോലും ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
















