Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാന്‍ ഭക്തര്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍. ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ എത്തുന്ന ഭക്തര്‍ക്ക് സുഖദര്‍ശനം ഒരുക്കാനും ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്താനും ഭരണസമിതി തയാറാവണം.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം ഗുരുവായൂര്‍ മാതാ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല ടീച്ചര്‍.

സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ ആമുഖപ്രഭാഷണം നടത്തി. ശ്രീകുമാര്‍ ഇഴുവപ്പാടി, എം. ബിജേഷ്, ശോഭ ഹരി നാരായണന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സമാപന പ്രസംഗം നടത്തി.
താലൂക്ക് പ്രസിഡന്റ് സോമന്‍ തിരുന്നെല്ലൂര്‍ സ്വാഗതവും, താലൂക്ക് വൈസ് പ്രസിഡന്റ് ശശി ആനക്കോട്ടില്‍ നന്ദിയും പറഞ്ഞു.