സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള ബന്ദ തഹസിലിലെ നൗരാജ്, ഗൂഗ്ര ഖുർദ് എന്നീ രണ്ട് ഗ്രാമങ്ങളിലാണ് ശനിയാഴ്ചയ്‌ക്കും ഞായറാഴ്ചയ്‌ക്കും ഇടയിൽ ഇവർ രാത്രിയിൽ വ്യാജമദ്യം കഴിച്ചത്. പ്രാഥമിക വിവരം അനുസരിച്ച് മരിച്ചവർ ബന്ദയിലെ ബരാജ് ഗ്രാമത്തിലെ താമസക്കാരാണ്.
സംഭവത്തെത്തുടർന്ന് സാഗർ കമ്മീഷണർ, ഇൻസ്‌പെക്ടർ ജനറൽ (ഐജി), ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ), പോലീസ് സൂപ്രണ്ട് (എസ്പി) എന്നിവർ പോലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി. ദുരിതബാധിത കുടുംബങ്ങളുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ ചികിത്സയ്‌ക്കുള്ള ക്രമീകരണങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.
കൂടാതെ അനധികൃത മദ്യവിൽപ്പനക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. മുൻകരുതൽ നടപടിയുടെ ഭാഗമായി, പ്രദേശത്തെ ഏഴ് മദ്യശാലകൾ സീൽ ചെയ്യുകയും ഉടനടി സാമ്പിൾ ശേഖരിക്കാൻ ഉത്തരവിടുകയും ചെയ്തു. മദ്യപിച്ച പ്രദേശവാസികളോട് ഛർദ്ദി, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ മുൻകരുതൽ എന്ന നിലയിൽ പരിശോധനയ്‌ക്കായി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു.
ജില്ലാ മജിസ്‌ട്രേറ്റ് പ്രതിഭ പാൽ ആശുപത്രി സന്ദർശിച്ച് രോഗികളുടെ അവസ്ഥ അന്വേഷിക്കുകയും അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
















