India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ എസ്സൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്രയ്‌ക്കെതിരെ സിബിഐ കേസെടുത്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ എസ്സൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്രയ്‌ക്കെതിരെ സിബിഐ കേസെടുത്തു. തന്റെ മൊത്തം ആസ്തി സംബന്ധിച്ച് പെരുപ്പിച്ച കണക്കുകള്‍ കാട്ടി വായ്‌പകൾ നേടിയെടുക്കുകയായിരുന്ന സുഭാഷ ചന്ദ്ര. സീ ടിവി ചാനല്‍, എസ്സെല്‍ പ്രോപാക് എന്നീ കമ്പനികളുടെ ഉടമയാണ് സുഭാഷ് ചന്ദ്ര.

ഇദ്ദേഹം ബാങ്കില്‍ നിന്നും എടുത്ത വായ്‌പകള്‍ മുഴുവന്‍ തിരിച്ചടവ് മുടങ്ങിയതിനാല്‍ കിട്ടാക്കടമായി മാറിയതായി എഫ്‌ഐ‌ആറിൽ ആരോപിക്കുന്നു. ചന്ദ്രയുടെ വ്യക്തിഗത പാപ്പരത്ത നടപടികൾക്കിടയിലാണ് കേസ്.. തന്റെ വ്യക്തിഗത പാപ്പരത്ത കേസ് കേൾക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നതിനെ ചന്ദ്ര എതിർത്തതിന് മൂന്ന് ദിവസത്തിന് ശേഷമാണ് പരാതി.

സുഭാഷ് ചന്ദ്ര വ്യക്തിഗത ഗ്യാരണ്ടി കാണിച്ച് എടുത്ത 500 കോടിയുടെയും 480 കോടിയുടെയും രണ്ട് വായ്‌പകളിലാണ് ആരോപണങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വായ്‌പ സുഭാഷ് ചന്ദ്ര നേടിയെടുത്തത് കള്ളത്തരത്തിലൂടെയാണ്. 2017 മാർച്ചില്‍ തന്റെ ആസ്തി 59,113 കോടി രൂപയാണെന്ന് കാണിക്കുന്ന ആസ്തി ഊതിപ്പെരുപ്പിച്ച സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് 500 കോടി രൂപയുടെ വായ്‌പ അനുവദിച്ചതെന്ന് എൽഐസി ഹൗസിംഗ് ഫിനാൻസ് ആരോപിച്ചു. അതേസമയം, രണ്ടാമത്തെ വായ്‌പയ്‌ക്ക്,
ആസ്തി 40,562 കോടി രൂപയാണെന്ന് കാണിക്കുന്ന ഊതിപ്പെരുപ്പിക്കുന്ന മറ്റൊരു സർട്ടിഫിക്കറ്റും സുഭാഷ് ചന്ദ്ര കാണിച്ചിരുന്നു. എന്നാല്‍, വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ എല്‍ഐസിക്ക് വായ്‌പാത്തുക തിരിച്ചുപിടിച്ചുകൊടുക്കാന്‍ വേണ്ടി 2024 ല്‍ പാപ്പരത്ത നടപടി തുടങ്ങിയപ്പോഴാണ് സുഭാഷ് ചന്ദ്ര ഊതിപ്പെരുപ്പിച്ച ആസ്തികളുടെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നത്. ആ സമയത്ത് സുഭാഷ് ചന്ദ്ര പറഞ്ഞത് തന്റെ ആസ്തി 31.79 കോടി രൂപ മാത്രമേ ഉള്ളൂ എന്നാണ്. ഇതോടെയാണ് വായ്‌പയെടുക്കാന‍് ഈ ആസ്തികള്‍ ഊതി പെരുപ്പിച്ചുകാട്ടിയതായി എൽഐസി ഹൗസിംഗ് ഫിനാൻസ് ആരോപിച്ചിരിക്കുന്നത്.

Recent Posts