ശ്രീഹരിക്കോട്ട: സെപ്തംബര് നാലിന് ശ്രീഹരിക്കോട്ടയില്‍ നിന്നും ജിഎസ് എല്‍വി എഫ് 17 എന്ന വിക്ഷേപണവാഹനം വിജയകരമായി കുതിച്ചുയര്‍ന്നപ്പോള്‍ പുതിയൊരു ചരിത്രനേട്ടാണ് ഐഎസ് ആര്‍ഒ നേടിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഐഎസ് ആര്‍ഒ ഭൂമിയുടെ തുടര്‍ച്ചയായ നിരീക്ഷണം സാധ്യമാക്കുന്ന ഒരു ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥിത്തിലേക്ക് ഇന്ത്യ എത്തിക്കുന്നത്.
ഭൂമിയില്‍ നിന്നും 36000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹമെത്തും
ഇതുവരെ താഴ്ന്ന ഭൗമ ഭ്രമണപഥത്തിലൂടെ (ലോ എര്‍ത്ത് ഓര്‍ബിറ്റ്) കറങ്ങുന്ന ഉപഗ്രഹങ്ങളെ മാത്രമേ ഇന്ത്യയ്‌ക്ക് വിക്ഷേപിക്കാന്‍ സാധിച്ചിരുന്നുള്ളൂ.. അതില്‍ നിന്നും വ്യത്യസ്തമായി സെപ്തംബര്‍ നാലിന് ജിഎസ് എല്‍വി എഫ് 17 എന്ന വിക്ഷേപണവാഹനം ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് അയച്ചത്. എന്താണ് ജിയോ ട്രാൻസ്ഫർ ഓർബിറ്റ് അഥവാ ഭൂസ്ഥിര ഭ്രമണപഥം എന്നറിയാമോ? ഭൂമിയില്‍ നിന്നും 36000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥമാണിത്. ഇതാദ്യമായാണ് ഇന്ത്യ ഒരു ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നും 36000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് അയയ്‌ക്കുന്നത്. അതും ഏറെ ഭാരമുള്ളതാണ് ഈ ഉപഗ്രഹം. ഏകദേശം 2367 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഭൗമ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹം. അതിനെയാണ് ജിഎസ് എല്‍വി മാര്‍ക് 2 എന്ന വിക്ഷേപണവാഹനം ഇത്രയും അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ഇതിലൂടെ ഇന്ത്യ നേടിയത് ലോകത്ത് അധികരാജ്യങ്ങള്‍ക്ക് നേടാനാകാത്ത ബഹിരാകാശ നേട്ടമാണ്. യുഎസ്, ചൈന, റഷ്യ, ജപ്പാന്‍, യൂറോപ്പ് എന്നിവയാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
പാകിസ്ഥാനിലെയും ചൈനയിലെയും രഹസ്യവിവരങ്ങള്‍ തത്സമയം ശേഖരിക്കാന‍് ഇഒഎസ് 05 എന്ന ഉപഗ്രഹത്തിന് സാധിക്കും
ഇക്കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാനിലെ ഭൗമോപരിതലത്തിന്റെ തത്സമയ വിവരങ്ങള്‍ ലഭിക്കുക ഇന്ത്യയ്‌ക്ക് പ്രയാസമായിരുന്നു. ഇപ്പോഴിതാ ഈ പോരായ്‌മയാണ് സെപ്തംബര്‍ നാലിന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് എത്തിയ ഇഒഎസ് 05 എന്ന ഉപഗ്രഹം പരിഹരിക്കുക. പാകിസ്ഥാന്റെ ഭൗമോപരിതലം മാത്രമല്ല, ചൈനയുടെ ഭൗമോപരിതലം കൂടി ഈ ഉപഗ്രഹത്തിന് തത്സമയം നിരീക്ഷിക്കാന്‍ സാധിക്കും. കാരണം ജിഎസ് എല്‍വി എഫ് 17 എന്ന ഐഎസ് ആര്‍ഒയുടെ വിക്ഷേപണ വാഹനം ഇഒഎസ് 05 എന്ന ഉപഗ്രഹത്തെ എത്തിച്ചത് ഭൂമിയില്‍ നിന്നും 36000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്കാണ്. അതിനര്‍ത്ഥം അവിടെ നിന്നും സുസ്ഥിരമായി, ഇമവെട്ടാതെ ഭൗമോപരിതലത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ഉപഗ്രഹത്തിന് സാധിക്കും. അതിനാലാണ് ഇന്ത്യയുടെ ആകാശത്തിലെ കണ്ണാണ് ഈ ഉപഗ്രഹമെന്ന് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
താഴ്ന്ന ഭൗമ ഭ്രമണപഥത്തില്‍ (ലോ എര്‍ത്ത് ഓര്‍ബിറ്റ്) എത്തുന്ന ഉപഗ്രഹങ്ങള്‍ക്ക് അതിവേഗത്തില്‍ ചലിക്കേണ്ടി വരുമന്നതിനാല്‍ ഇവയ്‌ക്ക് ഭൂമിയുടെ തത്സമയ ചിത്രങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, ഭൂസ്ഥിര ഭ്രമണപഥത്തില്‍ (ജിയോ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ്) എത്തുന്ന ഉപഗ്രഹങ്ങള്‍ക്ക് ഭൂമിയെ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ സാധിക്കും. ഇതിനാല്‍ ഭൂമിയുടെ, വ്യക്തമായ ചിത്രങ്ങള്‍ തത്സമയം ഒപ്പിയെടുക്കാന്‍ സാധിക്കും. കൃഷി, വനം, പ്രകൃതി ദുരന്തം എന്നിവ നിരീക്ഷിക്കാനാകും. ചുഴലിക്കാറ്റ്, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ ഈ ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സഹായിക്കും. ശാസ്ത്രജ്ഞര്‍ക്കും കര്‍ഷകര്‍ക്കും കാലാവസ്ഥാവ്യതിയാനം, വിളകളുടെ പ്രവര്‍ത്തനം എന്നിവ അപ്പോഴപ്പോള്‍ തിരിച്ചറിയാനാകും.
ശത്രുരാജ്യങ്ങളായ പാകിസ്ഥാനിലെയും ചൈനയിലെയും സൈനികവിന്യാസങ്ങളുടെ വിവരങ്ങളും തത്സമയം ശേഖരിക്കാന്‍ ഈ ഉപഗ്രഹത്തിനാകും. ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശങ്ങളെയും ഇന്ത്യയുടെ അതിര്‍ത്തിപ്രദേശത്തെയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇനി ഇന്ത്യയ്‌ക്ക് മറ്റൊരു രാജ്യത്തിന്റെയും സഹായം ആവശ്യമില്ല.
നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ ഇന്ത്യ നിരീക്ഷിക്കുന്നു
ജിഎസ്എല്‍വി എഫ് 17ന്റെ വിക്ഷേപണ വിജയത്തെ നാസ പോലുള്ള ബഹിരാകാശ ഏജൻസികൾ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ളവര്‍ നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാനും ചൈനയും ഇന്ത്യയുടെ ഈ നേട്ടത്തില്‍ അതൃപ്തരാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്, മൾട്ടി-സ്റ്റേജ് വിക്ഷേപണ സംവിധാനങ്ങളുടെ കൃത്യതയും വിശ്വാസ്യതയും നാസയെ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ മുഴുവന്‍ ബഹിരാകാശ ഏജന്‍സികളും ബഹിരാകാശ വിദഗ്ധരും ഐഎസ് ആര്‍ഒയെ നിരീക്ഷിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇന്ത്യയുടെ ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റ് സെപ്തംബര്‍ നാലിന് വഹിച്ചുകൊണ്ട് പോയത് ഒരു സാധാരണ ഉപഗ്രഹത്തെയല്ല. ഏകദേശം 2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയാണ്. ഭൂമിയെ സദാ നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ഇഒഎസ് -5 എന്ന് പേരിട്ടിരിക്കുന്ന ഈ ഉപഗ്രഹം. ഈ ഉപഗ്രഹത്തെ ജിഎസ് എല്‍വി റോക്കറ്റ് വഹിച്ചുകൊണ്ടുപോയത് ഭൂമിയില്‍ നിന്നും 36000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്കാണ്. ഇത്രയും ഭാരമുള്ള ഉപഗ്രഹത്തെ ഇത്രയും ദൂരേയ്‌ക്ക് വഹിച്ചുകൊണ്ടുപോകാന്‍ ജിഎസ്എല്‍വി മാര്‍ക് 2വിന് ആകില്ല. 36000 കിലോമീറ്റര്‍ ദുരം എത്തുന്നിന് മുന്‍പ് തന്നെ റോക്കറ്റും ഉപഗ്രഹവും വേർപ്പെടും. ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് കുതിച്ച് ഈ ഭൂസ്ഥിരഭ്രമണപഥത്തില്‍ എത്തിച്ചേരും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്, മൾട്ടി-സ്റ്റേജ് വിക്ഷേപണ സംവിധാനങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ആണ് ലോകത്തെ ബഹിരാകാശ ഏജന്‍സികളെ മുഴുവന്‍ ഞെട്ടിക്കുന്നത്.
ഐഎസ്ആര്‍ഒയുടെ ഭാവി ദിശാസൂചന കൃത്യമായി അടയാളപ്പെടുത്തി പ്രധാനമന്ത്രി
അപ്പോഴും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ അവസരം പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാണ് ഉപയോഗിച്ചത് എന്നത് ഖേദകരമാണ്. മോദി സര്‍ക്കാര്‍ ഐഎസ് ആര്‍ഒയെ ശ്വാസം മുട്ടിക്കുന്നു, ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നീ ആരോപണങ്ങള്‍ സെപ്തംബര്‍ നാലിന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആവര്‍ത്തിച്ചു.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ തള്ളിക്കളയുന്ന ഒന്നായിരുന്നു മോദിയുടെ പ്രതികരണം. പ്രധാനമന്ത്രി മോദി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഈ നേട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. “ഐഎസ്ആർഒയുടെ മറ്റൊരു മികച്ച നേട്ടവും നമ്മുടെ രാജ്യത്തിന് അഭിമാനകരമായ നിമിഷവും….. ഇന്ത്യയുടെ ജിഎസ്എൽവി-എഫ്17 ഇന്ത്യയുടെ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ്-05 നെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ വിജയകരമായി വിക്ഷേപിച്ചത് ഇന്ത്യയുടെ ബഹിരാകാശ മേഖലയെ നിർവചിക്കുന്ന മികവിന്റെയും, നവീകരണത്തിന്റെയും, വളർന്നുവരുന്ന കഴിവുകളുടെയും പ്രതിഫലനമാണ്,”- ഇതായിരുന്നു പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റ്.
പ്രധാനമന്ത്രി ഈ പോസ്റ്റില്‍ മറ്റൊരു കാര്യവും കൂടി പറഞ്ഞു. “ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായവും തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തം രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് പുതിയ ശക്തിയും വ്യാപ്തിയും നൽകും. മുഴുവൻ ബഹിരാകാശ ആവാസവ്യവസ്ഥയിലും ഇന്ത്യയുടെ കഴിവുകൾ ഇതിലൂടെ വികസിക്കുമെന്നും പറഞ്ഞതിലൂടെ ഇന്ത്യയുടെ ഭാവി ബഹിരാകാശക്കുതിപ്പിന്റെ സാധ്യതകളിലേക്ക് മോദി വിരല്‍ ചൂണ്ടിയത്.
മുന്‍ ഇസ്രോ ചെയര്‍മാനായ ജി. മാധവന്‍ നായരും ഐഎസ് ആര്‍ഒയുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് രംഗത്ത് വന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന ആദ്യ വിക്ഷേപണം തന്നെ വന്‍വിജയമായതില്‍ ഐഎസ് ആര്‍ഒയെ അഭിനന്ദിച്ച അദ്ദേഹം ജിഎസ്എല്‍വി എഫ് 17 വിക്ഷേപണവാഹനം ഭാരമേറിയ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നും 36000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് അയച്ചത് ചരിത്ര നേട്ടമാണെന്നും വിശേഷിപ്പിച്ചു.
















