
യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ആകാശത്ത് നിന്നും തൊടുക്കാവുന്ന ‘പറക്കും ടോര്‍പ്പിഡോ’ ചര്‍ച്ചാവിഷയമാവുകയാണ്. വായുവിലൂടെ പറക്കുന്ന ടോര്‍പ്പിഡോയ്ക്ക് കടലിനുള്ളില്‍ ഒളിച്ചിരിക്കുന്ന ശത്രുവിനെ കണ്ടെത്താനുള്ള അപൂര്‍വ്വ സിദ്ധിയുണ്ട്. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തിനടിയില്‍ ശബ്ദം കേള്‍ക്കാതെ പതുങ്ങിയിരിക്കുന്ന മുങ്ങിക്കപ്പലിനെയോ അതല്ലെങ്കില്‍ മൈനിനെയോ വെള്ളത്തിലേക്ക് കുതിച്ചിറങ്ങിച്ചെന്ന് സ്ഫോടനത്തിലൂടെ നശിപ്പിക്കാന്‍ ഈ പറക്കും ടോര്‍പ്പിഡോയ്‌ക്ക് സാധിക്കും.
ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പുതിയ ഈ വജ്രായുധം ചൂടുള്ള ചര്‍ച്ചാ വിഷയമാവുകയാണ്. യുദ്ധവിമാനങ്ങളില്‍ നിന്നും കടലിലേക്ക് തൊടുക്കാവുന്നതാണ് ഈ ‘പറക്കും ടോര്‍പ്പിഡോ’. സമുദ്രത്തിനടിയില്‍ മറഞ്ഞിരിക്കുന്ന ഏത് ഭീഷണികളെയും തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ ഈ ടോര്‍പ്പിഡോയ്‌ക്ക് കഴിയും. .
ഒരു പരമ്പരാഗത ടോര്‍പ്പിഡോയെ ഇന്ത്യൻ പ്രതിരോധ ഗവേഷണ വിഭാഗം (IDRW) രൂപാന്തരം വരുത്തിയാണ് പറക്കും ടോര്‍പ്പിഡോയെ സൃഷ്ടിച്ചത്. വായുവില്‍ വിക്ഷേപിക്കാനായി രൂപകല്‍പന ചെയ്ത ഒരു മിസൈലുമായി പരമ്പരാഗത ടോര്‍പ്പിഡോയെ കൂട്ടിയിണക്കിയാണ് പറക്കും ടോര്‍പ്പിഡോ സൃഷ്ടിച്ചത്. മുങ്ങിക്കപ്പലുകളുടെ അടുത്ത് ചെല്ലാതെ തന്നെ മുങ്ങിക്കപ്പലുകളെ നശിപ്പിക്കാന്‍ കഴിയുമെന്നതാണ് പറക്കും ടോര്‍പ്പിഡോയുടെ മെച്ചം. ഇന്ത്യന്‍ മഹാസമുദ്രത്തിലും മറ്റുമായി ചൈനയുടെ അന്തര്‍വാഹിനിക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിച്ചതോടെയാണ് നാവിക സേന ഇത്തരമൊരു ആയുധത്തിന്റെ ആവശ്യകതയിലേക്കെത്തിയത്. ബോയിംഗിന്റെ പി8ഐ പോസിഡൊണ്‍ എയര്‍ക്രാഫ്റ്റില്‍ മിസൈലും ടോര്‍പ്പിഡോയും ഘടിപ്പിച്ചാണ് ഇന്ത്യ ഇപ്പോള്‍ സമുദ്രത്തിനടയില്‍ നിന്നുള്ള ഭീഷണികളെ ചെറുക്കുന്നത്. ഈ ടോര്‍പിഡോയ്‌ക്ക് 250 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. ടോര്‍പ്പിഡോയെ വഹിച്ച് പോകുന്ന മിസൈല്‍ വെള്ളത്തിനടയിലെ ഭീഷണിയെ അടയാളപ്പെടുത്തും. ഇതോടെ ടോര്‍പ്പിഡോ മിസൈലില്‍ നിന്നും വേര്‍പ്പെട്ട് വെള്ളത്തിനുള്ളിലേക്ക് കുതിയ്‌ക്കും. വൈകാതെ സ്ഫോടനം നടക്കും.