ന്യൂദല്‍ഹി: വ്യോമ സൈനികാഭ്യാസത്തിനായി ഇന്ത്യൻ വ്യോമസേന 17 ദിവസത്തെ നോടാം പുറപ്പെടുവിച്ചു, സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 7 വരെയാണ് ഇന്ത്യൻ വ്യോമസേന വ്യോമമേഖലാ ദൗത്യങ്ങള്‍ക്ക് (NOTAM) നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നോ നാലോ ദിവസത്തെ നോട്ടാം പതിവാണ്. പക്ഷെ ഇത്രയും ദീര്‍ഘമായ കാലയളവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നോട്ടാമില്‍ പാകിസ്ഥാനും ചൈനയ്‌ക്കും ആശങ്കയുണ്ട്. ചൈന ഇന്ത്യന്‍ വ്യോമസേനയുടെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്താന്‍ ചാരക്കപ്പല്‍ അയച്ചതായി പറയുന്നു. മൂന്നോ നാലോ ചൈനീസ് ചാരക്കപ്പല്‍ സമുദ്രാതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചുചേർത്തതായും റിപ്പോർട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിരിക്കുന്ന കാലത്താണ് ഈ നോട്ടാം എന്നത് ശ്രദ്ധേയമാണ്. ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂര്‍ ആസന്നമായോ എന്ന ആശങ്കയാണ് പാകിസ്ഥാനുള്ളത്.
ആസൂത്രിതമായ സൈനിക വ്യോമാഭ്യാസങ്ങളും യുദ്ധാഭ്യാസങ്ങളും.നടത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കരുതുന്നു. ചിലപ്പോള്‍ ഇന്ത്യന്‍ വ്യോമസേന പുതിയ ആയുധങ്ങള്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. റഫാല്‍, സുഖോയ്, മിറാഷ് തുടങ്ങിയ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധസന്നദ്ധത പരിശോധിക്കാന്‍ വേണ്ടി പരീക്ഷണം നടത്തിയേക്കും. ഈ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ച മിസൈലുകള്‍ പരീക്ഷിക്കുമോ എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 17 ദിവസത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും എന്ത് സൈനികാഭ്യാസങ്ങളാണ് നടത്താന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യ വിശദീകരിച്ചിട്ടില്ല. ഇത്രയും സുദീര്‍ഘമായ ഒരു കാലയളവില്‍ നോട്ടാം പുറപ്പെടുവിക്കുന്ന പതിവില്ല.
പടിഞ്ഞാറന്‍ രാജസ്ഥാനില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലാണ് നോട്ടാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പാകിസ്ഥാൻ വിജിലൻസ് വ്യോമമേഖലാ നിരീക്ഷണം വർദ്ധിപ്പിച്ചു. പാകിസ്ഥാന്‍ സുരക്ഷാ സ്ഥാപനത്തിനുള്ളിൽ ജാഗ്രത വർദ്ധിപ്പിച്ചതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ പ്രതിരോധ സ്ഥാപനത്തിന്റെ ഉന്നതതല അവലോകനത്തിനും ഇത് കാരണമായതായി റിപ്പോർട്ടുണ്ട്.
എന്താണ് നോട്ടാം?
വ്യോമാതിർത്തിയെയും ഫ്ലൈറ്റ് പ്രവർത്തനങ്ങളെയും ബാധിക്കുന്ന താൽക്കാലിക മാറ്റങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് വിമാന ഓപ്പറേറ്റർമാർക്കും മറ്റ് വ്യോമയാന പങ്കാളികൾക്കും മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന ഒരു വ്യോമയാന അറിയിപ്പാണ് നോട്ടാം (NOTAM). സൈനികാഭ്യാസങ്ങൾ, ആയുധ പരീക്ഷണങ്ങൾ, താൽക്കാലിക വ്യോമാതിർത്തി നിയന്ത്രണം ആവശ്യമായ മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്‌ക്കായി ഇത്തരം അറിയിപ്പുകൾ പതിവായി പുറപ്പെടുവിക്കാറുണ്ട്.
ഒരു NOTAM പുറപ്പെടുവിക്കുന്നത് ആക്രമണാത്മക സൈനിക നടപടിയെ സൂചിപ്പിക്കുന്നില്ല, പ്രധാനമായും ആസൂത്രിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യോമ-സുരക്ഷാ, വ്യോമാതിർത്തി-മാനേജ്മെന്റ് നടപടിയാണിത്. പതിവ് അഭ്യാസങ്ങളിലൂടെയും പരിശീലന പ്രവർത്തനങ്ങളിലൂടെയും പ്രവർത്തന സന്നദ്ധത നിലനിർത്തുന്നതിന് ഇന്ത്യൻ സായുധ സേന തുടർച്ചയായി ശ്രമിക്കുന്നതിനിടയിലാണ് പുതിയ നോട്ടാം.
ഇന്ത്യൻ വ്യോമസേന പുറപ്പെടുവിച്ച നോട്ടാമിന്റെ പശ്ചാത്തലത്തില്‍ വിശദമായ വിലയിരുത്തൽ നടത്താൻ പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം ഒരു യോഗം വിളിച്ചുചേർത്തതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ നീക്കത്തെക്കുറിച്ചുള്ള ഒരു സംക്ഷിപ്തം പാകിസ്ഥാൻ പ്രതിരോധ സേനാ മേധാവിയുടെ ഓഫീസിലേക്ക് സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ സുരക്ഷാ സേന ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാന്റെ ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാന്റെ പ്രതിരോധ സ്ഥാപനത്തിൽ ഈ അറിയിപ്പ് കാര്യമായ ആശങ്ക സൃഷ്ടിച്ചതായി വാര്‍ത്താ ചാനലുകള്‍ പറയുന്നു. നോട്ടാം പുറപ്പെടുവിച്ചെങ്കിലും ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനത്തിന്റെ കൃത്യമായ സ്വഭാവം, വ്യാപ്തി, ലക്ഷ്യങ്ങൾ എന്നിവ ഇന്ത്യന്‍ വ്യോമസേന വിശദീകരിച്ചിട്ടില്ല.
















