കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ കുതിച്ചുപാഞ്ഞുവന്ന വെള്ളത്തില്‍ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നടിഞ്ഞപ്പോള്‍ നേപ്പാളിലെ ത്രിശൂലി നദീതീരത്ത് ഒരു വീട് മാത്രം ഉറച്ചുനിന്നു. പച്ചപെയിന്‍റടിച്ച് ഒരു വീട്. ഈ വീടിന്റെ ഒന്നാം നിലയില്‍ കയറി നില്‍ക്കുകയായിരുന്നു ഉടമകളായ നുവാകോട്ട് ജില്ലയിലെ ഡുങ്കെ ബസാറിലെ പ്രകാശും ഭാര്യ ലക്ഷ്മീപാണ്ഡെയും മറ്റ് നാല് പേരും.
അത്ഭുതമെന്ന് പറയട്ടെ, 40 വർഷം പഴക്കമുള്ള ഈ നാലുനില വീടാണ് പ്രളയത്തെ അതിജീവിച്ച് വാർത്തകളില്‍ ഇടംപിടിച്ചത്. ദുരന്തത്തില്‍ പ്രദേശത്തെ മറ്റെല്ലാ കെട്ടിടങ്ങളും ഒലിച്ചുപോയപ്പോഴും ഈ വീട് തകരാതെ നിന്നതോടെ ഈ വീടിനെക്കുറിച്ച് ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
പ്രകാശിന്റെ ഭാര്യ ലക്ഷ്മീപാണ്ഡെ പറയുന്നത് പ്രളയം വന്നപ്പോള്‍ കുടുംബാംഗങ്ങള്‍ ഒന്നാം നിലയില്‍ കയറി നിന്ന് ഹനുമാന്‍ ചാലിസയും ശിവഭഗവാന്റെ പ്രാര്‍ത്ഥനകളും ഉരുവിട്ടിരുന്നു. ഇതാണ് തങ്ങളെ രക്ഷിച്ചതെന്നാണ് ലക്ഷ്മീ പാണ്ഡെ പറയുന്നു.
കൃത്യമായ പ്ലാനിംഗോടെയും ഗുണനിലവാരത്തോടെയും കെട്ടിടങ്ങള്‍ നിർമിച്ചാല്‍ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് നേപ്പാളിലെ ഈ പച്ച വീട്.
അതേ സമയം വീടിന്റെ സവിശേഷമായ നിര്‍മ്മാണമാണ് വീട് തകരാതിരിക്കാന്‍ കാരണമെന്നും പറയുന്നു.40 വര്‍ഷം മുന്‍പ് ഈ വീട് നിര്‍മ്മിക്കുമ്പോള്‍ അടിത്തറയില്‍ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന വലിയ കല്ലുകളും മണ്ണും പ്രത്യേക രീതിയില്‍ നിരത്തി അടിത്തറ ശക്തമാക്കിയിരുന്നു. പ്രദേശത്തെ ഭൂരിഭാഗം വീടുകളും സാധാരണ കല്ലുകള്‍ അടുക്കിവച്ച് നിർമിച്ചവയായിരുന്നു. എന്നാല്‍, പ്രകാശിന്റെയും ലക്ഷ്മീ പാണ്ഡെയുടെയും വീട് കമ്പിയും കോണ്‍ക്രീറ്റും ഉപയോഗിച്ച് തൂണുകളും ബീമുകളും പരസ്പരം ബന്ധിപ്പിച്ചു നിർമിച്ചതാണ്. ഇത് പ്രളയജലത്തിന്റെ വൻ സമ്മർദത്തെ താങ്ങിനിർത്താൻ സഹായിച്ചു.
















