
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം നൽകിയുള്ള തട്ടിപ്പിൽ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. കൂടുതല്‍ ഉദ്യോഗസ്ഥരെ പിന്നീട് ഉള്‍പ്പെടുത്തും. മെസിയുടെ പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സ്‌പോണ്‍സറെ തെരഞ്ഞെടുത്തതില്‍ അടക്കമുള്ള കാര്യങ്ങള്‍ സമഗ്രമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അന്വേഷണ സംഘത്തെ തീരുമാനിക്കുന്നതില്‍ നിയമ തടസം ഇല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആഭ്യന്തരവകുപ്പിന് നിയമോപദേശം നല്‍കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ എസ്‌ഐടിയെ രൂപീകരിച്ചാല്‍ എന്തെങ്കിലും തിരിച്ചടി ഉണ്ടാകുമോ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമോപദേശം തേടാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം. മെസിയുടെ പേരില്‍ നടന്ന മുഴുവന്‍ കാര്യങ്ങളിലും സര്‍വ്വതലസ്പര്‍ശിയായ അന്വേഷണം ഉണ്ടാകും.
ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നിയമോപദേശം തേടിയത്.