ഡെറാഡൂൺ: സംസ്ഥാന സർക്കാരിന്റെ പുതിയ നയം അനുസരിച്ച് നിർദ്ദേശിച്ചിട്ടുള്ള സിലബസ് സ്വീകരിച്ച 26 മദ്രസകൾക്ക് ബുധനാഴ്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകി. ഈ 26 സ്ഥാപനങ്ങൾ കൂടി ചേർന്ന് പുതിയ നയം പ്രകാരം ഉത്തരാഖണ്ഡിലെ ആകെ 33 മദ്രസകൾക്ക് അംഗീകാരം ലഭിച്ചു. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഒരു സർക്കാർ പരിപാടിയായതിനാൽ ദേശീയ ഗാനവും വന്ദേമാതരത്തിന്റെ പൂർണ്ണ പതിപ്പും ആലപിച്ചു. പരിപാടിയിൽ പങ്കെടുത്ത മദ്രസ ഉടമസ്ഥരും എഴുന്നേറ്റു നിന്ന് ദേശീയ ഗാനം ആലപിച്ചു.
മദ്രസകളിൽ ശാസ്ത്ര സാങ്കേതിക വിദ്യ പഠിപ്പിക്കുന്നതും പ്രധാനമാണ്: മുഖ്യമന്ത്രി ധാമി
ഡെറാഡൂണിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരത്തിനായുള്ള സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ധാമി. മദ്രസകളിൽ ശാസ്ത്ര സാങ്കേതിക വിദ്യ പഠിപ്പിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നുവെന്നും അല്ലാത്തപക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിദ്യാർത്ഥികൾ പിന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രതിപക്ഷ പാർട്ടികൾ തന്റെ സർക്കാരിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അതിനെ മുസ്ലീം വിരുദ്ധമായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നിയമം പാലിക്കുന്നവർക്കെതിരെയല്ല, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയാണ് സർക്കാർ നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ജൂലൈ ഒന്നിന് ഉത്തരാഖണ്ഡ് സർക്കാർ മദ്രസ വിദ്യാഭ്യാസ ബോർഡ് പിരിച്ചുവിട്ട് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റി സ്ഥാപിച്ചു. പുതിയ സംവിധാനപ്രകാരം സംസ്ഥാനത്തെ മദ്രസകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മദ്രസ വിദ്യാർത്ഥികൾക്ക് സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ നിർബന്ധമാക്കികൊണ്ട് എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പാഠ്യപദ്ധതിയും അതോറിറ്റി അവതരിപ്പിച്ചു.
എല്ലാ കുട്ടികൾക്കും നല്ലതും ആധുനികവുമായ വിദ്യാഭ്യാസം ലഭിക്കണം
സാമൂഹിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ളതും, ആധുനികവും, കരിയർ അധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനത്തിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി പുഷ്കർ ഊന്നിപ്പറഞ്ഞു .
“എല്ലാ കുട്ടികൾക്കും, അവർ ഏത് വിഭാഗത്തിലോ പശ്ചാത്തലത്തിലോ പെട്ടവരായാലും, നല്ല വിദ്യാഭ്യാസം, ആധുനിക വിദ്യാഭ്യാസം, അവരുടെ കരിയർ കെട്ടിപ്പടുക്കുന്നതിനും, വ്യക്തിത്വം വികസിപ്പിക്കുന്നതിനും, രാഷ്‌ട്രത്തിനുവേണ്ടി പ്രവർത്തിക്കാനും രാഷ്‌ട്രനിർമ്മാണത്തിന് സംഭാവന നൽകാനും അവരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം എന്നിവ ലഭിക്കണം. ഇതിനുള്ള ചരിത്രപരമായ തുടക്കം ഇന്ന് ഉത്തരാഖണ്ഡിൽ നടന്നിട്ടുണ്ട്,”- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം ഒരു ഘടനാപരമായ വിദ്യാഭ്യാസ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനപരമായ ചുവടുവയ്‌പ്പാണ് 26 പ്രവർത്തനക്ഷമമായ മദ്രസകൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അതേ സമയം തന്നെ സർക്കാരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സ്വീകരിച്ച മദ്രസ നടത്തിപ്പുകാർ ഈ നീക്കത്തെ സ്വാഗതം ചെയ്തു, മുഖ്യമന്ത്രി ധാമിയുടെ നയങ്ങളും ഉദ്ദേശ്യങ്ങളും വ്യക്തമാണെന്ന് പറഞ്ഞു. കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത് അവരുടെ ഭാവി സുരക്ഷിതമാക്കുമെന്ന് അവർ പറഞ്ഞു. മദ്രസകളിൽ ആധുനിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ വാദിച്ചു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാൽ അവരുടെ ഭാവി മികച്ചതായിരിക്കും അതിൽ എന്താണ് തെറ്റെന്നും അവർ ചോദിച്ചു.
വിദ്യാഭ്യാസത്തിനുള്ള ഒരു നല്ല ചുവടുവയ്‌പ്പായിട്ടാണ് മദ്രസ നടത്തിപ്പുകാർ സർക്കാരിന്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ഇപ്പോൾ തുല്യ വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും സർക്കാർ സൗകര്യങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
















