കോഴിക്കോട് : സമൂഹത്തിൽ ഭിന്നതയും വിഭാഗീയതയും ഉണ്ടാക്കാൻ ലക്ഷ്യമിടുന്ന ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരെ പ്രവർത്തകർ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആശയപരമായ ചർച്ചകളെയും അറിവന്വേഷണങ്ങളെയും അട്ടിമറിച്ച് വിവാദങ്ങളാക്കി മാറ്റുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ തിരിച്ചറിയണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. എന്നാൽ ഇത്തരം ആത്മീയ ചർച്ചകളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വഴിപ്പെടരുത്. വൈകാരികമായി പ്രതികരിക്കാതെ തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും വേണം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ. ഏതു തിന്മയെയും നന്മ കൊണ്ട് എതിരിട്ട പാരമ്പര്യമാണ് സുന്നി വിശ്വാസികളുടേത്. അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടുപോകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















