കൊച്ചി ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ ചർച്ചയെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ടിവിയിൽ അപർണ്ണക്കുറുപ്പ് നടത്തിയ ചർച്ച . ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ പേടിസ്വപ്നമായി മാറിയ കേണൽ സോഫിയ ഖുറേഷിയെ മുതൽ ജസ്റ്റിസ് ഫാത്തിമ ബീവിയെ വരെ പറഞ്ഞ് ജിഹാദികളെ തുറന്ന് കാട്ടിയ ചർച്ചയായിരുന്നു അപർണ ലക്ഷ്യമിട്ടിരുന്നത് .
പെണ്ണുങ്ങളൊക്കെ വീട്ടിൽ അടങ്ങി ഇരിക്കാനും , പർദ്ദ ഇടണമെന്നുമൊക്കെ പറഞ്ഞ കാന്തപുരത്തിനെതിരെ ആഞ്ഞടിക്കുന്ന ഇൻട്രോയായിരുന്നു അപർണ്ണയുടേത് . ആറാം നൂറ്റാണ്ടിലെ പെണ്ണുങ്ങളെ പുനപ്രതിഷ്ഠിക്കാനുള്ള നീക്കമാണിതെന്നുമൊക്കെ അപർണ്ണ പറയുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചയ്‌ക്ക് പിന്നാലെ ഇസ്ലാമിസ്റ്റ് സംഘടനകളും, തീവ്ര ഇസ്ലാമിസ്റ്റുകളും ഒന്നടങ്കം ചാനലിനെതിരെ രംഗത്തെത്തി.
മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥത്തെയും പണ്ഡിതന്മാരെയും അങ്ങേയറ്റം അവഹേളിക്കുന്ന പരാമർശം അപർണ കുറുപ്പ് നടത്തിയിട്ടുള്ളതെന്നാണ് ചിലർ പറഞ്ഞത്. ഈ പരാമർശം നടത്തിയ അനുപമ കുറുപ്പും ബിഗ് ടിവിയും പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. അല്ലെങ്കിൽ ബിഗ് ടിവി മാത്രമല്ല ഈ അവഹേളനത്തിന്റെ സ്ക്രീനിന്റെ പുറകുവശത്തുള്ള പരസ്യ എംബ്ലങ്ങൾക്ക് ഉൾപ്പടെ ഈ പരാമർശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന ഭീഷണീയും ഉണ്ടായി.
ചർച്ച സ്പോൺസർ ചെയ്ത മൈ ജി ബഹിഷ്‌കരിക്കണമെന്നുവരെ ആഹ്വാനം ഉണ്ടായി. ചിലരാകട്ടെ കേവലം ഒരു മാപ്പിൽ ഒതുക്കാൻ കഴിയില്ല ഈ വിഷയമെന്നും കടന്ന് കമന്റ് ചെയ്തിരുന്നു. ഒടുവിലാണ് തങ്ങളുടെ പരാമർശങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും , മതവികാരം വ്രണപ്പെടുത്തിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് ബിഗ് ടിവിയും, അപർണ്ണക്കുറുപ്പും രംഗത്തെത്തിയത് . ഹിന്ദുത്വയ്‌ക്കെതിരെ പലപ്പോഴും ആഞ്ഞടിച്ചിരുന്നവർ പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിൽ മുട്ടുകുത്തി മാപ്പ് അപേക്ഷ പറയുന്ന കാർഡും പുറത്തിറക്കിയിരുന്നു.
















