World

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

പാകിസ്ഥാനില്‍ ഒരു അജ്ഞാത സംഘം ഹിന്ദുപെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുകയും മുസ്ലിമിന് വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്തതായി പരാതി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇസ്ലാമബാദ് : പാകിസ്ഥാനില്‍ ഒരു അജ്ഞാത സംഘം ഹിന്ദുപെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുകയും വിവാഹിതനായ മുസ്ലിമിന് വീണ്ടും വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്ത സംഭവം വന്‍ വിവാദമായി.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. സംഗാർ ജില്ലയിലെ ഖിപ്‌റോ തഹസീലിലെ റാണാ രാജ്പുത് കോളനിയില്‍ താമസിക്കുന്ന റീതയെ കഴിഞ്ഞ ആഴ്ചയാണ് കാണാതായത്. തുടർന്ന് സഹോദരൻ രവി ശങ്കർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 24-ന് ഒരു സംഘം അജ്ഞാതർ തന്റെ സഹോദരിയെ തട്ടിയെടുക്കുന്നതും വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും മൊബൈല്‍ ഫോണുകളും കവർച്ച ചെയ്യുന്നതും വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് രവി ശങ്കർ പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, റീതയെ ലാഹോറില്‍ നിന്ന് 80 കിലോമീറ്റർ അകലെയുള്ള പഞ്ചാബിലെ ഗുജ്‌റൻവാലയിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. അവിടെ വെച്ച്‌ അവളെ ഇസ്ലാം മതത്തിലേക്ക് മാറാൻ നിർബന്ധിക്കുകയും, വിവാഹിതനായ നസീർ ഹുസൈൻ എന്ന വ്യക്തിക്ക് വിവാഹം കഴിച്ചു നല്‍കുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ റീതയെ സര്‍ക്കാരിന്റെ ഷെല്‍ട്ടര്‍ ഹോമിലേക്ക് അയയ്‌ക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വാദിച്ചു. റീത മാതാപിതാക്കളുടെ കൂടെ വീട്ടിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ലെന്നും അന്വേഷണ ഉദ്യോസ്ഥന്‍ വാദിച്ചിരുന്നു. എന്നാല്‍ റീതയുടെ അഭിഭാഷകരായ അസദ് ജമാലും ഖേതാ റാമും ഈ ആവശ്യത്തെ ശക്തിയായി എതിർത്തു. കോടതി മുറിയില്‍ ഹാജരുണ്ടായിരുന്ന സഹോദരനൊപ്പം സ്വന്തം വീട്ടിലേക്ക് പോകാനാണ് റീത ആഗ്രഹിക്കുന്നതെന്ന് അവർ കോടതിയെ അറിയിച്ചു.

തുടർന്ന് തിങ്കളാഴ്ച സഹോദരനൊപ്പം പോകാൻ കോടതി റീതയ്‌ക്ക് അനുമതി നല്‍കി. അവളെ സുരക്ഷിതമായി സംഗാറിലെ വീട്ടില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം സഹോദരനെ ഏല്‍പ്പിക്കുകയും ചെയ്തു. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിർബന്ധിതമായി മതം മാറ്റുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതികള്‍ക്കിടയിലാണ് ഈ സംഭവവും പുറത്തുവരുന്നത്.

പാകിസ്ഥാൻ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഓരോ വർഷവും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് ഹിന്ദു പെണ്‍കുട്ടികളാണ് തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഹിന്ദു പെണ്‍കുട്ടികളാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

 

Recent Posts