Kerala

കേന്ദ്ര ഇടപെടല്‍; കൊല്ലം തുറമുഖത്തെ എമിഗ്രേഷന്‍ പോയിന്റ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: കൊല്ലം തുറമുഖത്ത് എമിഗ്രേഷന്‍ പോയിന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെ വേഗം. എമിഗ്രേഷന്‍ പോയിന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ടി. വകുപ്പിന് നിര്‍ദേശം നല്‍കി. ഉപകരണങ്ങള്‍ എവിടേക്ക് എത്തിക്കണമെന്നതുസംബന്ധിച്ച് കേന്ദ്ര ഐ.ടി. വകുപ്പില്‍നിന്ന് കൊല്ലം തുറമുഖ അധികൃതരോട് കഴിഞ്ഞ ദിവസം വിവരങ്ങള്‍ തേടുകയും ചെയ്തു. ഇതോടെ ഏറെക്കാലമായുള്ള കൊല്ലം തുറമുഖത്തിന്റെ എമിഗ്രേഷന്‍ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്.

എമിഗ്രേഷന്‍ ഓഫീസ് താത്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി തുറമുഖത്തിനുള്ളിലെ ഹാര്‍ബര്‍ എന്‍ജിനിയറിങ് വര്‍ക്ക്ഷോപ്പിന്റെ രണ്ടാം നില സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, പോര്‍ട്ട് ഗേറ്റിനോട് ചേര്‍ന്ന് സ്ഥിരം എമിഗ്രേഷന്‍ ഓഫീസിനുള്ള നിര്‍മാണവും ആരംഭിച്ചു. ആവശ്യമായ ഉപകരണങ്ങള്‍ ഒരുമാസത്തിനുള്ളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനു പിന്നാലെ എമിഗ്രേഷന്‍ പോയിന്റ് അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലം തുറമുഖത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ക്വാറന്റൈന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍നിന്ന് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ രാസപദാര്‍ഥങ്ങളുടെയും കീടനാശിനികളുടെയും സാന്നിധ്യം കണ്ടെത്തുന്നതിനാണ് പ്ലാന്റ്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്‌ക്ക് വിധേയമാക്കി കീടങ്ങളും കീടനാശിനികളും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പുറത്ത് വിടുക. ഇവിടെനിന്ന് കയറ്റി അയയ്‌ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും ഫൈറ്റോസാനിറ്ററി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലവില്‍ ചരക്കുകപ്പലുകള്‍ കൊല്ലം തുറമുഖത്ത് അടുപ്പിക്കുന്നതിന് തടസ്സമില്ല. എന്നാല്‍
എമിഗ്രേഷന്‍ സൗകര്യമില്ലാത്തതിനാല്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് കരയില്‍ ഇറങ്ങാന്‍ കഴിയാത്തത് വലിയ പരിമിതിയാണ്. പോലീസ് കമ്മിഷണര്‍ക്ക് താത്കാലികമായി എമിഗ്രേഷന്‍ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ സങ്കീര്‍ണമായതിനാല്‍ ഇത് പ്രായോഗികമായി പ്രയോജനപ്പെടുത്താന്‍ കപ്പല്‍ ജീവനക്കാര്‍ തയ്യാറാകാറില്ല. എമിഗ്രേഷന്‍ സൗകര്യമില്ലാത്തത് ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രാക്കപ്പല്‍ സര്‍വീസുകള്‍ കൊല്ലം തുറമുഖത്തേക്ക് എത്തിക്കുന്നതിനുള്ള ആലോചനകള്‍ക്കും തടസമാണ്. സ്ഥിരം എമിഗ്രേഷന്‍ സംവിധാനം നിലവില്‍ വരുന്നതോടെ യാത്രാക്കപ്പല്‍ സര്‍വീസുകള്‍ക്കും വിദേശ ചരക്കുനീക്കത്തിനും കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ നിലവില്‍ കൊച്ചി, ബേപ്പൂര്‍, വിഴിഞ്ഞം തുറമുഖങ്ങളിലാണ് എമിഗ്രേഷന്‍ പോയിന്റുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ മുന്നേറുന്നതോടെ കൊല്ലം തുറമുഖവും ഈ പട്ടികയിലേക്ക് എത്താനുള്ള വഴിയാണ് തെളിയുന്നത്.

Recent Posts