തിരുവനന്തപുരം : ഓണക്കാല ചെലവ് പതിനായിരം കോടിയോളം രൂപയായതോടെ വീണ്ടും കടമെടുപ്പിനു നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. 1800 കോടി രൂപ കൂടി കടമെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആര്‍ ബി ഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴി കടപത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും.
ഓണത്തിന് ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെന്‍ഷന്‍, വിപിണി ഇടപെടല്‍ തുടങ്ങിയ ഓണക്കാല ചെലവിനാണ് പതിനായിരം കോടിയോളം രൂപ ചെലവായത്. ഈ മാസം 2,200 കോടി കടം വാങ്ങി. ഓണത്തിന് വിപണി ഉണരുമ്പോള്‍ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ കടം വാങ്ങിയത്. നികുതി പിരിവിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മുഖ്യമന്ത്രി വി ഡി സതീശന്‍ നേരത്തെ മുന്നോട്ടു വച്ചിരുന്നു.
ഇടതു സര്‍ക്കാറിന്റെ കാലത്ത് കടമെടുക്കലിനെ ശക്തമായി തള്ളിയിരുന്ന വി ഡി സതീശന്‍ ബദല്‍ മാര്‍ഗം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ഓണം കഴിഞ്ഞയുടന്‍ സംസ്ഥാനം പുതിയ കടം എടുക്കുന്ന സാഹചര്യത്തിലെത്തി. കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങളുടെ 27,000 കോടിയുടെ കടപത്ര ലേലമാണ് നടത്തുന്നത്. കേരളം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലു മാസത്തില്‍ തന്നെ 26,461.75 കോടി കടമെടുത്തു. ഇത് പൊതു വിപണയിലെ കടമെടുപ്പില്‍ ഉള്‍പ്പടെ കണ്ടെത്താന്‍ ബജറ്റില്‍ ഉദ്ദേശിക്കുന്ന 56,413.06 കോടിയുടെ 46.91 ശതമാനം വരും.
പിന്നാലെയാണ് 1,800 കോടി കൂടി കടമെടുക്കുന്നത്.
റവന്യൂ കമ്മിയും ബജറ്റ് കണക്കാക്കിയതിന്റെ പകുതിയോളം ആദ്യ നാലു മാസത്തിലായി. അതേ സമയം നാട്ടിലെ ഓണക്കാല ചെലവിന്റെ ഗുണം ഖജനാവിന് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍. ജി എസ് ടി വരുമാനം ഉള്‍പ്പെടെ ഉയരുമെന്നാണ് പ്രതീക്ഷ. ആദ്യ നാലു മാസത്തില്‍ 13,880.82 കോടിയാണ് ജി എസ ്ടി വരുമാനം.
















