
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ടെന്ന് സോനം വാങ്ചുക്. സ്ഥാപകര്‍ ആരും വിശുദ്ധരല്ലല്ലോ, തീര്‍ച്ചയായും അവര്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വാങ്ചുക് കൂട്ടിച്ചേര്‍ത്തു. ‘രാഷ്‌ട്രീയത്തില്‍ താത്പര്യമുള്ളതായി അവര്‍ എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ ഞാൻ അങ്ങനെ വിശ്വസിക്കുന്നു. രാഷ്‌ട്രീയ അഭിലാഷം ഉണ്ടാവുന്നതില്‍ തെറ്റില്ല. ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ല’, സോനം വാങ്ചുക് പറഞ്ഞു.
അഭിജീത് ദിപ്കെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണ് വന്നതെന്ന് നിരവധി വിമര്‍ശകര്‍ തന്നോട് പറഞ്ഞിരുന്നതായും എന്നാല്‍ മുമ്പ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതില്‍ തെറ്റില്ലാത്തതിനാല്‍ അതൊന്നും തന്നെ അലട്ടിയില്ലെന്നും സോനം വാങ്ചുക്ക് വ്യക്തമാക്കി. പ്രഖാര്‍ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വാങ്ചുകിന്റെ പരാമര്‍ശം.
അതേസമയം, കോക്രോച്ച് ജനതാ പാര്‍ട്ടി നേരത്തെ സംഘടനാ വിപുലീകരണം പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത് സോണുകളാക്കി തിരിക്കുകയും സംഘടനാ ജോയിന്റ് സെക്രട്ടറി, രണ്ട് ദേശീയ വക്താക്കള്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം താഴെത്തട്ടില്‍ സാന്നിധ്യം ഉറപ്പിക്കുകയും ലക്ഷ്യമിട്ടാണ് നടപടി.