ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വ്യവസായി വിജയ് മല്യ താനും ഒരു പാറ്റ ആകുമെന്ന് മുന്നറിയിപ്പ് നൽകി രംഗത്ത്. തന്റെ ബാങ്ക് വായ്‌പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് വലിയ തുകകൾ തിരിച്ചുപിടിച്ചിട്ടും തനിക്കെതിരെ തുടരുന്ന നടപടികൾ അനീതിയാണെന്നും തന്നെ മാധ്യമങ്ങളും സർക്കാരും ഇപ്പോഴും ‘തട്ടിപ്പുകാരൻ’ (Fraudster) എന്ന് വിളിക്കുന്നത് എന്തിനാണെന്നും മല്യ ചോദിച്ചു. വിജയ് മല്യ സമൂഹമാധ്യമമായ X-ലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
തന്റെ പക്കൽ നിന്ന് ബാങ്കുകൾക്ക് ഈടാക്കാനുള്ള തുകയേക്കാൾ കൂടുതൽ (ഏകദേശം 14,131 കോടി രൂപ) അന്വേഷണ ഏജൻസികൾ തന്റെ സ്വത്തുക്കളിൽ നിന്ന് ഇതിനകം കണ്ടുകെട്ടി ബാങ്കുകൾക്ക് കൈമാറിയതായി മല്യ പറയുന്നു. 1992 മുതൽ താൻ യുകെയിലെ സ്ഥിരതാമസക്കാരനാണെന്നും നിലവിലെ യുകെ നിയമനടപടികൾ കാരണം രാജ്യം വിടുന്നതിന് തനിക്ക് നിയമപരമായ വിലക്കുണ്ടെന്നും മല്യ പറയുന്നു. അതിനാൽ താൻ ഇന്ത്യയിലേക്ക് വരാത്തത് നിയമപരമായ തടസ്സം മൂലമാണെന്നും അല്ലാതെ ഒളിച്ചോടിയതല്ലെന്നുമാണ് മല്യ പറയുന്നത്.
ഇത്രയധികം തുകകൾ ഈടാക്കിയിട്ടും തന്നെ നിരന്തരം ക്രൂശിക്കുന്ന സാഹചര്യത്തിൽ, ഈ അനീതികൾക്ക് മുൻപിൽ ഒരു ‘പാറ്റയായി’ (Cockroach) മാറേണ്ടതുണ്ടോ എന്നാണ് താൻ ചിന്തിക്കുന്നതെന്നും മല്യ പരിഹാസരൂപേണ കുറിക്കുന്നു. ഇന്ത്യയിലെ മറ്റ് പല വൻകിട കടക്കാരുടെയും വലിയ തുകകൾ ബാങ്കുകൾ എഴുതിത്തള്ളുകയോ (Haircut) തീർപ്പാക്കുകയോ ചെയ്യുമ്പോൾ തനിക്കെതിരെ മാത്രം കടുത്ത നടപടികൾ സ്വീകരിക്കുന്നത് രാഷ്‌ട്രീയ പ്രേരിതമാണെന്നും മല്യ ആരോപിക്കുന്നു.
എന്നാൽ, ബാങ്കുകൾ മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കളിലൂടെ പണം തിരിച്ചുപിടിച്ചു എന്നത് ശരിയാണെങ്കിലും, അതുകൊണ്ട് മാത്രം അദ്ദേഹം ചെയ്ത സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കൽ (PMLA) കേസുകളും ഇല്ലാതാകുന്നില്ലെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കോടതി നടപടികളിൽ നിന്ന് മനഃപൂർവം ഒളിച്ചോടുന്ന മല്യ നിയമത്തിന് മുന്നിൽ ഹാജരാകണമെന്നാണ് അന്വേഷണ ഏജൻസികളുടെയും ഇന്ത്യൻ കോടതിയുടെയും ശക്തമായ നിലപാട്.
















