മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കാന്‍ എന്തുകൊണ്ടും അര്‍ഹതയും മഹത്വവും കരുത്തുമുള്ള കഥാപാത്രമാണ് കുന്തി. പൃഥ എന്നായിരുന്നു കുന്തിയുടെ ആദ്യനാമം. കൃഷ്ണന്റെ പിതൃസഹോദരിയായിരുന്നു കുന്തി. ബാല്യത്തില്‍ തന്നെ പൃഥയെ ബന്ധുവും സുഹൃത്തുമായ കുന്തീഭോജന് ശൂരസേനന്‍ ദത്തുനല്‍കി. കുന്തീഭോജന് സന്തതികളില്ലായിരുന്നു. അന്നുമുതലാണ് പൃഥ കുന്തിയായത്. ബാല്യത്തില്‍തന്നെ മാതാപിതാക്കളെ പിരിയേണ്ടി വന്നതില്‍ കുന്തി അതീവ ദുഃഖിതയായിരുന്നു. കുന്തീഭോജന്റെ കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ക്ക് നടുവില്‍ ജീവിക്കുമ്പോഴും ദുഃഖം ഒരു കനലായി ആ ബാലികയുടെ മനസ്സില്‍ എരിഞ്ഞുകൊണ്ടിരുന്നു.
പാണ്ഡുവുമായി കുന്തിയുടെ വിവാഹം നടന്നു. ഈ വിവാഹത്തോടെ തന്റെ ദുഃഖത്തിന് ശമനമായെന്ന് കുന്തി കരുതി. ഹസ്തിനപുരിയുമായുള്ള ബന്ധം കുന്തിക്ക് ഏറെ ഇഷ്ടമായി. പാണ്ഡുവിന്റെ പട്ടമഹിഷിയായതോടെ താന്‍ ഭാഗ്യവതിയായെന്ന് കുന്തി വിശ്വസിച്ചു. ഏറെ വൈകാതെ പാണ്ഡുവിന് മറ്റൊരു വിവാഹം കൂടി നടന്നു. മദ്ര രാജാവിന്റെ മകള്‍ മാദ്രിയായിരുന്നു വധു. ഈ വിവാഹത്തിന് പാണ്ഡു ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. പാണ്ഡുവിന്റെ അഭിപ്രായം ആരായാതെയായിരുന്നു ഭീഷ്മര്‍ ഈ വിവാഹം നടത്തിയത്. ഇത് കുന്തിയെ ചെറുതായി ദുഃഖിപ്പിച്ചിരുന്നു. എങ്കിലും പുതിയ സാഹചര്യത്തോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കുന്തിക്കായി. രണ്ട് ഭാര്യമാരുമായി പാണ്ഡുരാജാവ് ധര്‍മ്മാനുസരണം രാജ്യഭാരം നിര്‍വ്വഹിച്ചു. പാണ്ഡുവിന്റ കീര്‍ത്തി നാടെങ്ങും പരന്നു.
ഭീഷ്മരുടെ പ്രേരണയാല്‍ പാണ്ഡു ദിഗ്‌വിജയത്തിനായി പുറപ്പെട്ടു. ചതുരംഗസൈന്യവുമായിട്ടായിരുന്നു ഈ ദൗത്യത്തിനുള്ള അദ്ദേഹത്തിന്റെ പുറപ്പാട്. ചില പ്രബല രാജ്യങ്ങള്‍ സാമ്രാജ്യത്യമോഹവുമായി വര്‍ത്തമാനകാലത്ത് നടത്തുന്ന യുദ്ധങ്ങളുമായോ മറ്റ് അധിനിവേശ ശ്രമങ്ങളുമായോ മഹാഭാരതകാലത്ത് നടന്ന ദിഗ്‌വിജയങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ദിഗ്‌വിജയത്തിനായി പുറപ്പെടുന്ന രാജാവിന് ഏതെങ്കിലും രാജ്യത്തെ രാജാവിന്റെയോ ജനങ്ങളുടേയോ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആഗ്രഹം ഉണ്ടാകാറില്ല. ഇവര്‍ സൈനിക ബലം ഉള്ളവരുമായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ ചെറുത്തുനില്‍പ്പുകളോ യുദ്ധങ്ങളോ സാധാരണ സംഭവിക്കാറില്ല. അപൂര്‍വ്വമായി ചെറുത്തുനില്‍പ്പുകളോ യുദ്ധങ്ങളോ സംഭവിക്കാമെങ്കിലും പൊതുവെ രാജാക്കന്മാര്‍ ഇവരുടെ ഉദ്ദേശ്യത്തെ അംഗീകാരിക്കാറാണ് പതിവ്. അങ്ങനെ അംഗീകരിക്കുന്നത് ഒരു ഏകാത്മകമായ ധര്‍മ്മസംഹിതയുടെ നടത്തിപ്പിന് വേണ്ടിയാണെന്നതാണ് യാഥാര്‍ത്ഥ്യം. സനാതനമായ ധര്‍മ്മം ജനപദങ്ങളിലെ രാജാക്കന്മാരും പ്രജകളും അനുഷ്ഠിക്കുന്നുണ്ടോ എന്ന് നോക്കുന്ന ഒരു ആചാര്യന്റെ പദവിയാണ് ദിഗ്‌വിജയം നടത്തുന്ന രാജാവിനുള്ളത്. സാമ്രാജ്യത്വ ചിന്ത ചൂഷണത്തിലധിഷ്ഠിതമാണ്. ദിഗ്‌വിജയ യാത്രയാകട്ടെ ധര്‍മ്മത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. ഈ പശ്ചാത്തലത്തിലാകണം പാണ്ഡുവിന്റെ ദിഗ്‌വിജയ യാത്രയെ വിലയിരുത്തേണ്ടത്.
പാണ്ഡുവിന്റെ ഈ യാത്ര വലിയ വിജയമായി പര്യവസാനിച്ചു. ഇതോടെ കുരുവംശത്തിന്റെ കീര്‍ത്തി എല്ലാ ദിക്കിലും വ്യാപിച്ചു. ദിഗ്‌വിജയം കഴിഞ്ഞ് മടങ്ങിവന്ന പാണ്ഡുവിനെ ഭീഷ്മരും പൗരന്മാരുമെല്ലാം ചേര്‍ന്ന് ആഹ്ലാദത്തോടെ വരവേറ്റു. പെരുമ്പറയടിച്ചും ശംഖനാദം മുഴക്കിയും പൗരന്മാര്‍ രാജാവിനെ സ്വീകരിച്ചു.
ഹസ്തിനാപുരിയില്‍ മടങ്ങിവന്ന പാണ്ഡുവിന് കാനനവാസത്തിന് മോഹമുണ്ടായി. കാനനഭംഗി നുകര്‍ന്ന് വനവാസം നടത്താനുള്ള തന്റെ ആഗ്രഹം പാണ്ഡു ജ്യേഷ്ഠനായ ധൃതരാഷ്‌ട്രരെ അറിയിച്ചു. കൊട്ടാരത്തില്‍തന്നെ താമസിച്ചിരുന്ന ജ്യേഷ്ഠനോട് ആലോചിച്ച് മാത്രമേ പാണ്ഡു ഏതുകാര്യത്തിലും തീരുമാനം എടുത്തിരുന്നുള്ളൂ. പുറമെ കാണിച്ചില്ലെങ്കിലും നിറഞ്ഞ ആഹ്ലാദത്തോടെയാണ് ധൃതരാഷ്‌ട്രന്‍ പാണ്ഡുവിന്റെ വാക്കുകള്‍ ശ്രവിച്ചത്. മൂത്ത പുത്രനായിട്ടും അന്ധത്വം കൊണ്ട് തനിക്ക് രാജ്യാധികാരം ലഭിച്ചില്ലലോ എന്ന നൈരാശ്യം കലര്‍ന്ന ചിന്തയുമായിട്ടായിരുന്നു ധൃതരാഷ്‌ട്രന്‍ ജീവിച്ചത്. ഈ രാഷ്‌ട്രം എന്റേതാണെന്ന് അദ്ദേഹം സദാ വിചാരിച്ചു. ധൃതരാഷ്‌ട്രന്‍ എന്ന പേരിന്റെ അര്‍ത്ഥംതന്നെ രാഷ്‌ട്രത്തെ എപ്പോഴും ധരിച്ചുകൊണ്ടിരിക്കുന്നവന്‍ എന്നാണ്. ധരിക്കുക എന്നാല്‍ ഭരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. അന്ധനായ ധൃതരാഷ്‌ട്രന് മറ്റൊരുപേരുകൂടി വ്യാസന്‍ നല്‍കിയിട്ടുണ്ട്. പ്രജ്ഞാചക്ഷുസ് എന്നാണ് ആ പേര്. ബുദ്ധിയില്‍ കണ്ണുള്ളവനാണ് പ്രജ്ഞാചക്ഷുസ്. മേധാശക്തിയുള്ള അതീവബുദ്ധിമാന്‍ കൂടിയായിരുന്നു അദ്ദേഹം. ഒരാള്‍ അടുത്തുവന്നാല്‍ അയാളുടെ പാദചലനത്തിന്റെ ശബ്ദം കൊണ്ട് ആളെ തിരിച്ചറിയാന്‍ ധൃരാഷ്‌ട്രന് കഴിയുമായിരുന്നു.
രാജാവിന്റെ ചുമതലകള്‍ തല്‍ക്കാലത്തേക്ക് ധൃതരാഷ്‌ട്രനെ ഏല്‍പ്പിച്ചുകൊണ്ട് പാണ്ഡു രണ്ട് ഭാര്യമാരുമൊപ്പം കാനനവാസത്തിനായി പുറപ്പെട്ടു. വനത്തിലെത്തിയ പാണ്ഡു കാനനഭംഗി ആവോളം നുകര്‍ന്ന് സഞ്ചരിക്കവെ മൈഥുനകര്‍മ്മത്തില്‍ ഏര്‍പ്പിട്ടിരിക്കുന്ന രണ്ട് കലമാനുകളെ കണ്ടു. ഉടനെ പാണ്ഡു അഞ്ച് അമ്പുകളെയ്ത് രണ്ട് മാനുകളെയും വീഴ്‌ത്തി. മാനിന്റെ വേഷം ധരിച്ചുനിന്ന കിന്ദമനെന്ന മുനിപുത്രനെയാണ് പാണ്ഡു വധിച്ചത്. ‘ഇണചേരുന്ന സമയത്ത് നിനക്ക് മരണം സംഭവിക്കട്ടെ’ എന്ന് പാണ്ഡുവിനെ ശപിച്ചുകൊണ്ടാണ് കിന്ദമന്‍ ദേഹം വെടിഞ്ഞത്. തനിക്ക് സംഭവിച്ച അബദ്ധത്തില്‍ പാണ്ഡു കഠിനമായി ദുഃഖിച്ചു.
മാനായി നിന്നിരുന്ന കിന്ദമന്‍ എന്ന മഹര്‍ഷിയുടെ ശാപം പാണ്ഡുവിന്റെ ജീവിതത്തേയും ഇതിഹാസത്തിന്റെ കഥാഗതിയേയും വഴിതിരിച്ചുവിട്ട ഒരു സംഭവമായിരുന്നു. ഇത് കഥാഗതിയിലെ ഒരു സന്ധിസംഭവമാണ്. കഥയുടെ ഒഴുക്കിന്റെ ഗതിമാറ്റിയ സംഭവമായിരുന്നു ഇത്.
പാണ്ഡു ഈ ശാപവൃത്താന്തം കുന്തിയേയും മാദ്രിയേയും അറിയിച്ചു. ഇത് കേട്ട് കുന്തിയും മാദ്രിയും മതിയാവോളം കരഞ്ഞു. തങ്ങളുടെ ഭൗതിക ജീവിതവും കുടുംബജീവിതവും അവസാനിച്ചതായി അവര്‍ അറിഞ്ഞു. നിരാശയുടെ കയത്തിലാണ്ട തന്റെ പത്‌നിമാരോട് പാണ്ഡു പറഞ്ഞത് ഹിമാലയത്തിന്റെ താഴ്‌വരയായ ശതശൃംഗത്തില്‍ പോയി തപസ്സ് ചെയ്ത് തന്റെ ശിഷ്ടജീവിതം അവസാനിപ്പിക്കും എന്നായിരുന്നു.
മനുഷ്യര്‍ക്ക് അഞ്ച് തരത്തിലുള്ള കടങ്ങള്‍ അല്ലെങ്കില്‍ ഋണങ്ങള്‍ ഉണ്ട്. ഈ ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള സങ്കല്‍പ്പമാണ് പഞ്ചമഹായജ്ഞം. ഈ അഞ്ച് ഋണങ്ങളില്‍ ഒന്ന് പിതൃക്കളോടുള്ള ഋണമാണ്. ഈ ബാധ്യതകള്‍ തീര്‍ക്കാന്‍ സന്തതികള്‍ വേണം. പാണ്ഡുവിന് ലഭിച്ച ശാപത്തോടെ ഇവര്‍ക്ക് സന്താനങ്ങളുണ്ടാകാനുള്ള സാധ്യത ഇല്ലാതായി. അങ്ങനെയിരിക്കെയാണ് വനത്തിലെ മഹര്‍ഷിമാര്‍ ബ്രഹ്‌മാവിനെ കാണാന്‍ ബ്രഹ്‌മാവിന്റെ സത്യസഭയിലേക്ക് പോകുന്നത് പാണ്ഡു കാണുന്നത്. പാണ്ഡുവും അവരെ അനുഗമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്തിനാണ് പാണ്ഡു ബ്രഹ്‌മാവിനെ കാണാന്‍ ആഗ്രഹിക്കുന്നത് എന്ന അവരുടെ ചോദ്യത്തിന് തന്റെ ശാപവൃത്താന്തവും അതുമൂലം സന്താനസൗഭാഗ്യത്തിനുള്ള സാധ്യത അടഞ്ഞതുമെല്ലാം പാണ്ഡു അവരെ അറിയിച്ചു. പാണ്ഡുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മഹര്‍ഷിമാര്‍ പറഞ്ഞത് നിങ്ങള്‍ക്ക് പുത്രന്മാര്‍ ഉണ്ടാകും എന്നായിരുന്നു.
പുത്രന്മാര്‍ ഉണ്ടാകാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചായിരുന്നു പാണ്ഡുവിന്റെ തുടര്‍ന്നുള്ള ആലോചനകളെല്ലാം. ഭാര്യമാര്‍ക്ക് മറ്റ് പുരുഷന്മാരില്‍നിന്നും പുത്രന്മാര്‍ ഉണ്ടാകുന്നതിന്റെ ധാര്‍മ്മികവും നിയമപരവും സ്മൃതിസംബന്ധവുമായ വശങ്ങളെക്കുറിച്ചായിരുന്നു പാണ്ഡു ചിന്തിച്ചത്. ധര്‍മ്മശാസ്ത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ശ്രേഷ്ഠരായ അന്യപുരുഷന്മാരില്‍നിന്നും പുത്രലബ്ധി സാധ്യമാക്കുന്നതിന് കുന്തിയെ പാണ്ഡു നിര്‍ബന്ധിച്ചു. ഈ സന്ദര്‍ഭത്തിലാണ് തനിക്ക് ദുര്‍വ്വാസാവ് മഹര്‍ഷിയില്‍നിന്നും ബാല്യത്തില്‍ ലഭിച്ച വിശിഷ്ടമായ മന്ത്രത്തിന്റെ രഹസ്യം കുന്തി പാണ്ഡുവിനോട് വെളിപ്പെടുത്തുന്നത്.
ഒരിക്കല്‍ കുന്തീഭോജന്റെ കൊട്ടാരത്തിലെത്തിയ ദുര്‍വാസാവ് മഹര്‍ഷിയെ പരിചരിക്കുന്നതിനുള്ള നിയോഗം കുന്തിക്കുണ്ടായി. അന്ന് പതിമൂന്ന് വയസ്സ് മാത്രമായിരുന്നു കുന്തിയുടെ പ്രായം. കൊച്ചുകുന്തിയുടെ ശുശ്രൂഷയില്‍ പ്രീതനായ മഹര്‍ഷി ദേവാഹ്വാനമന്ത്രം കുന്തിക്ക് വരമായി നല്‍കി. ഈ മന്ത്രം ഉപയോഗിച്ച് ഏത് ദേവനേയും ആവാഹനം ചെയ്ത് വരുത്താനും അവരില്‍ നിന്നു പുത്രസൗഭാഗ്യം നേടാനും കഴിയുമായിരുന്നു. ഈ അറിവ് പാണ്ഡുവിന്റെ മനസ്സിന് കുളിര്‍മ നല്‍കുന്നതായിരുന്നു. പാണ്ഡുവിന്റെ നിര്‍ദ്ദേശപ്രകാരം കുന്തി ഈ മന്ത്രം ഉപയോഗിച്ച് ധര്‍മ്മദേവനില്‍നിന്ന് ധര്‍മ്മപുത്രരേയും വായുദേവനില്‍നിന്ന് ഭീമനേയും ദേവേന്ദ്രനില്‍നിന്ന് അര്‍ജ്ജുനനേയും പുത്രന്മാരായി നേടി. മാദ്രിയുടെ ആഗ്രഹപ്രകാരം കുന്തി മാദ്രിക്ക് വേണ്ടിയും ഈ മന്ത്രം ജപിച്ചു. മാദ്രി ധ്യാനിച്ചത് അശ്വനി ദേവന്മാരെയായിരുന്നു. അങ്ങനെ അശ്വിനിദേവന്മാരില്‍നിന്നും മാദ്രിക്ക് ഇരട്ട സന്താനങ്ങളുണ്ടായി. അവരാണ് നകുലനും സഹദേവനും. നഷ്ടമായെന്ന് വിശ്വസിച്ച ഭൗതികജീവിതം തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു പാണ്ഡുവും കുന്തിയും മാദ്രിയുമെല്ലാം.
കാലം പതുക്കെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. കാനനം വസന്തഭംഗിയില്‍ ആറാടി നില്‍ക്കുന്ന സമയം. സുന്ദരിയായ മാദ്രിയെക്കണ്ട് മനോനിയന്ത്രണം നഷ്ടമായ പാണ്ഡു കാമാസക്തനായി അവളെ ആലിംഗനം ചെയ്തു. മുനിശാപം ഒരു ദുരന്തമായി പാണ്ഡുവിനുമേല്‍ നിപതിച്ചു. പാണ്ഡു അന്ത്യശ്വാസം വലിച്ചു. മക്കളെ കുന്തിയെ ഏല്‍പ്പിച്ച് മാദ്രി പാണ്ഡുവിന്റെ ചിതയില്‍ ചാടി പരലോകം പൂകി.
കുന്തിയേയും അഞ്ച് മക്കളേയും മഹര്‍ഷിമാര്‍ ഹസ്തനാപുരിയില്‍ എത്തിച്ചു. ഉണ്ടായ സംഭവങ്ങളെല്ലാം അവര്‍ ഭീഷ്മനേയും ധൃതരാഷ്‌ട്രനേയും അറിയിച്ചു. പാണ്ഡുവിന്റേയും മാദ്രിയുടേയും ഭൗതികാവശിഷ്ടങ്ങളും അവര്‍ കരുതിയിരുന്നു. ധൃതരാഷ്‌ട്രന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാണ്ഡുവിന്റേയും മാദ്രിയുടേയും ഉദകക്രിയകള്‍ ആചാരപൂര്‍വ്വം നടത്തി. കുന്തി അഞ്ച് മക്കളുമായി കൊട്ടാരത്തില്‍ വാസം ഉറപ്പിച്ചു. മഹാഭാരതകഥയുടെ തുടര്‍ന്നുള്ള സംഭവങ്ങളുടെ പ്രാരംഭമായിരുന്നു ഈ സംഭവം.
മഹാഭാരതത്തിലെ ഓരോ സംഭവങ്ങള്‍ക്കും ആഴത്തിലുള്ള അര്‍ത്ഥതലങ്ങളുണ്ട്. ഇത് മനസ്സിലാക്കണമെങ്കില്‍ ഇതിഹാസത്തില്‍ വ്യാസന്‍ സ്വീകരിച്ചിട്ടുള്ള ദര്‍ശനം എന്താണെന്ന് അറിയണം. ഇതറിഞ്ഞെങ്കില്‍ മാത്രമേ ദര്‍ശനപഠനം സത്യസന്ധവും സുഗമവുമാകൂ. മഹാഭാരതത്തിലെ ജീവിതദര്‍ശനം വേദതത്വങ്ങളെ അടിസ്ഥാനമാക്കിയാണ് വ്യാസന്‍ രൂപപ്പെടുത്തിയുള്ളത്. അത് വേദാന്തദര്‍ശനം തന്നെയാണ്. പ്രപഞ്ചത്തിലെ സര്‍വ്വജീവജാലങ്ങളോടുമുള്ള കരുണാര്‍ദ്രമായ സമീപനമാണ് ഈ ദര്‍ശനത്തിന്റെ സവിശേഷത. ധര്‍മ്മാനുഷ്ഠാനമാണ് ഈ ദര്‍ശനത്തിന്റെ ആത്മാവ്. മൈഥുനത്തിലേര്‍പ്പെട്ട മാനിനെ നിഗ്രഹിച്ച പാണ്ഡുവിന്റെ നടപടി ക്രൂരമായിരുന്നു. അത് ധര്‍മ്മത്തിന് നിരക്കുന്നതുമായിരുന്നില്ല. ഈ കര്‍മ്മത്തിന്റെ പ്രത്യാഘാതം എത്രവലുതായിരുന്നു എന്ന് മഹാഭാരതം സദാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നമ്മുടെ കര്‍മ്മങ്ങള്‍ വിശുദ്ധവും ശാസ്ത്രസമ്മതവുമായിരിക്കണമെന്ന വലിയ തത്വം മഹാഭാരതത്തിലെ ഓരോ സംഭവങ്ങളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം.
















