നമുക്ക് നമ്മുടെ പരിമിതികള്‍ അറിയാന്‍ പറ്റാത്തത് ഉള്‍ക്കാഴ്ചയില്ലാത്തതു കൊണ്ടാണ് .നാം കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാന്‍ ശ്രമിയ്‌ക്കാതിരിയ്‌ക്കുന്നതും താന്‍ പറയുന്നതെല്ലാം ശരിയാണെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിയ്‌ക്കുന്നതും ആ ഉള്‍ക്കാഴ്ചയുടെ അഭാവമാണ് .
ഏതു കാര്യത്തെക്കുറിച്ചും വിശദമായി ചിന്തിക്കുകയും അതിന്റെ തെറ്റും ശരിയും മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ഉള്‍ക്കാഴ്ച. ഉള്‍ക്കാഴ്ചയില്ലെങ്കില്‍ അതിസമര്‍ത്ഥനെന്നു സ്വയം ധരിച്ച് അബദ്ധങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി നാം മാറും.
ഭാരതത്തിലെ വിശാലമായ നാട്ടുരാജ്യമായിരുന്നു ആല്‍വാര്‍. അവിടം ഭരിച്ചിരുന്നത് ആദിത്യവര്‍മ്മ എന്ന രാജാവായിരുന്നു. പ്രജ ക്ഷേമത്തില്‍ ശ്രദ്ധിക്കാതിരുന്ന അദ്ദേഹം ആചാരമര്യാദകളെ അവഹേളിക്കാനും മടിച്ചില്ല .
അങ്ങനെയിരിക്കെ ഒരുദിവസം സ്വാമി വിവേകാനന്ദന്‍ കൊട്ടാരത്തിലെത്തി. രാജാവാകട്ടെ സ്വാമികളെ ആദരപൂര്‍വ്വമെങ്കിലും സ്വീകരിച്ചത് ദുഷ്ടലാക്കോടെയായിരുന്നു. സ്വാമിജിയെ പരീക്ഷിക്കുക; പറ്റുമെങ്കില്‍ പരിഹസിക്കുക എന്നിങ്ങനെ പോയി രാജാവിന്റെ ചിന്ത!
ഉപചരിച്ചിരുത്തിയശേഷം ആദിത്യവര്‍മ്മ സ്വാമിയോടായി പറഞ്ഞു:
നോക്കൂ സ്വാമിജി, നമ്മുടെ വിഡ്ഢികളായ പ്രജകള്‍ കാണുന്ന കല്ലിലും തടിയിലും മറ്റും കൊത്തിയുണ്ടാക്കിയ പ്രതിമകളെ ദൈവമായിക്കണ്ട് ആരാധിയ്‌ക്കുന്നു. എന്ത് കഷ്ടമാണ്? എവിടെയെങ്കിലും കല്ലിലും തടിയിലും ഈശ്വരനുണ്ടാകുമോ?
മഹാരാജാവിന്റെ പരിഹാസ ചോദ്യംകേട്ട് സ്വാമികള്‍ ഒന്നു മന്ദഹസിച്ച ശേഷം കൊട്ടാരത്തിലെ ചുവരില്‍തൂക്കിയിട്ടിരിയ്‌ക്കുന്ന ഒരു ചിത്രത്തിലേക്ക് കണ്ണോടിച്ചു. എന്നിട്ടു മന്ത്രിയോടു പറഞ്ഞു: ‘ആ ചിത്രമിങ്ങെടുത്തുകൊണ്ടുവരൂ…’
ഉടനെ മന്ത്രി ആ ചിത്രമെടുത്തു സ്വാമിജിയെ ഏല്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹം മന്ത്രിയോട് ചോദിച്ചു: ‘ഇതാരുടെ ചിത്രമാണ് ?”
‘ഇത് ആദിത്യവര്‍മ്മ മഹാരാജാവ് തിരുമനസ്സിന്റെ ഛായാചിത്രമാണ്,’ മന്ത്രി പറഞ്ഞു.
ഉത്തരം കേള്‍ക്കേണ്ടതാമസം, ആ ചിത്രം സ്വാമിജി നിലത്തേക്കെറിഞ്ഞു! എന്നിട്ട് മന്ത്രിയോടു പറഞ്ഞു:
‘ആ ചിത്രത്തില്‍ മൂന്നുപ്രാവശ്യം ചവിട്ടൂ, എങ്കില്‍ നിങ്ങള്‍ക്കു പുണ്യം കിട്ടും!’
സ്വാമിജിയുടെ നിര്‍ദ്ദേശം കേട്ട് രാജസഭയാകെ ഞെട്ടി!
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന രാജാവാകട്ടെ, എന്ത് പറയണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെയായി.
തന്റെ നിര്‍ദ്ദേശം പാലിക്കാനാവാതെ ഭയചകിതനായി നില്‍ക്കുന്ന മന്ത്രിയോടായി സ്വാമി വീണ്ടും പറഞ്ഞു:
‘എന്തിനു ചവിട്ടാന്‍ മടിയ്‌ക്കുന്നു, ഇത് വെറുമൊരു കടലാസു കഷണമല്ലേ?’ അപ്പോള്‍ മന്ത്രി വിനയപൂര്‍വ്വം പറഞ്ഞു: ‘സ്വാമിജീ, അങ്ങ് എന്താണിങ്ങനെ പറയുന്നത്? ഇത് വെറുമൊരു കടലാസു കഷ്ണമല്ല. ഇത് ഞങ്ങളുടെ മഹാരാജാവ് തിരുമനസ്സിന്റെ ചിത്രമാണ്. ഇതില്‍ ചവിട്ടാന്‍ എനിക്കൊരിക്കലും കഴിയില്ല.’
സ്്വാമിജി സ്‌നേഹപൂര്‍വ്വം മന്ത്രിയെ ഒന്നു നോക്കി, പുഞ്ചിരിയോടെ രാജാവിനോടായിപ്പറഞ്ഞു:
‘മഹാരാജന്‍ , അങ്ങയുടെ ചിത്രം വെറുമൊരു കടലാസുകഷണമാണെങ്കില്‍ പ്പോലും എല്ലാപേര്‍ക്കും അങ്ങയെക്കുറിച്ചുള്ള ഓര്‍മ്മ സമ്മാനിയ്‌ക്കുന്നതാണ്.
നോക്കൂ, അതേപോലെയാണ് വിഗ്രഹാരാധനയും. വിഗ്രഹം കല്ലായാലും മരമായാലും ഭക്തര്‍ അതില്‍ ഈശ്വരനെക്കാണുന്നു. അവര്‍ ആ സങ്കല്‍പ്പത്തില്‍ ഈശ്വരനെ പൂജിയ്‌ക്കുന്നു, അതിലൂടെ അവര്‍ക്കു ഏകാഗ്രത കൈവരുന്നു. ദൃഢമായ വിശ്വാസം അവരെ സംരക്ഷിയ്‌ക്കുന്നു!’
വിവേകാനന്ദ വചനങ്ങള്‍ കേട്ടമാത്രയില്‍ ആദിത്യവര്‍മ്മക്ക് ഉള്‍ക്കണ്ണുതുറന്നു. ഉള്‍ക്കാഴ്ച അദ്ദേഹത്തെ പുതിയ മനുഷ്യനാക്കി. അജ്ഞത മാറിയതോടെ മഹാരാജാവ് വിവേകാനന്ദസ്വാമികളെ ഭക്തിപൂര്‍വ്വം പ്രണമിച്ചു. സ്വാമികളാകട്ടെ സ്‌നേഹാനുഗ്രഹങ്ങളോടെ അവിടെനിന്നും മടങ്ങി. നമ്മില്‍ ഉറഞ്ഞുകിടക്കുന്ന അഹംഭാവം, ഉയര്‍ന്ന ചിന്തകൊണ്ട് കഴുകിക്കളയുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യം നാം പഠിക്കുക. അത് സമ്മാനിയ്‌ക്കുന്നതാകട്ടെ, ഈശ്വരനും!
നമ്മുടെ ഊര്‍ജ്ജവും ആര്‍ജ്ജവവും അതിലാകട്ടെ.
















