അസ്തമയസൂര്യന്റെ ചെഞ്ചായം പടര്‍ന്ന ഒരു സായന്തനത്തിലാണ് ധൗമ്യ മഹര്‍ഷി ശിഷ്യനായ ആരുണിയെ അരികിലേക്ക് വിളിച്ചത്. ‘കുഞ്ഞേ, പാടത്തെ വരമ്പൊന്ന് ശ്രദ്ധിക്കണം. വെള്ളം ചോര്‍ന്നുപോകാതെ കാക്കണം.’ ഗുരുവിന്റെ വാക്കുകള്‍ കേട്ട് ആരുണി ഭക്തിയോടെ ശിരസ്സ് നമിച്ച് പാടത്തേക്ക് നടന്നു.
എന്നാല്‍ പാടത്തെത്തിയ അവന്റെ കണ്ണുകളില്‍ ഭയപ്പാട് നിഴലിച്ചു. വരമ്പിന്റെ ഒരു ഭാഗം അടര്‍ന്നുമാറി ജലം കുത്തിയൊഴുകുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പാടം വറ്റിവരളും; ആശ്രമത്തിന്റെ അന്നം മുഴുവന്‍ മണ്ണടിഞ്ഞുപോകും. ആരുണി ഒട്ടും സമയം പാഴാക്കിയില്ല. ഇളംകൈകള്‍ കൊണ്ട് അവന്‍ മണ്ണും ചുള്ളിക്കമ്പുകളും വാരിയെറിഞ്ഞ് ഒഴുക്കിനെ തടയാന്‍ നോക്കി. ഒരിക്കല്‍, രണ്ടു തവണ, വീണ്ടും വീണ്ടും… എന്നാല്‍ ക്രുദ്ധമായ ജലപ്രവാഹം അവന്റെ ഓരോ ശ്രമത്തെയും നിഷ്‌കരുണം തല്ലിത്തകര്‍ത്തു.
ഇരുട്ട് ഭൂമിയെ മൂടിത്തുടങ്ങി. തണുത്ത കാറ്റും തളര്‍ച്ചയും അവനെ വേട്ടയാടി. കല്ലും മണ്ണും കൊണ്ട് തടുത്തുനിര്‍ത്താനാവാത്ത ആ വിടവിലേക്ക് നോക്കി ഒരു നിമിഷം അവന്‍ സ്തംഭിച്ചുനിന്നു. അടുത്ത നിമിഷം, മനസ്സില്‍ ശങ്കയുടെ ഒരു കണികപോലുമില്ലാതെ അവന്‍ ആ തണുത്ത ചെളിക്കുണ്ടിലേക്ക് സ്വന്തം ശരീരം നീര്‍ത്തിക്കിടത്തി. കുത്തിയൊലിച്ചുവന്ന വെള്ളം അവന്റെ നെഞ്ചില്‍ തട്ടി നിശ്ചലമായി. തണുത്തുവിറച്ച ആ മാംസപേശികള്‍ വരമ്പായി മാറി. ഗുരുവിന്റെ ആജ്ഞ പാലിക്കപ്പെട്ടുസ്വന്തം ജീവന്‍ പണയം വെച്ചുകൊണ്ട്.
രാത്രി ഏറെ വൈകിയിട്ടും ശിഷ്യന്‍ തിരിച്ചെത്താതായപ്പോള്‍ ധൗമ്യന്റെ ഉള്ളില്‍ ആധിയുടെ കനലെരിഞ്ഞു. കൈവിളക്കിന്റെ ഇളംവെളിച്ചത്തില്‍ മറ്റു ശിഷ്യന്മാരോടൊപ്പം അദ്ദേഹം പാടത്തേക്ക് തിരിച്ചു. ഇരുട്ടില്‍, മരവിച്ച തണുപ്പില്‍, വരമ്പിന്റെ സ്ഥാനത്ത് അനങ്ങാതെ കിടക്കുന്ന ആരുണിയെ കണ്ട ആ വൃദ്ധഗുരുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
കണ്ണീരോടെ അദ്ദേഹം അവനെ വാരിപ്പുണര്‍ന്നു നെഞ്ചോടു ചേര്‍ത്തു. ആ ആശ്ലേഷത്തില്‍ ജന്മജന്മാന്തരങ്ങളുടെ പുണ്യവും അനുഗ്രഹവും പെയ്തിറങ്ങി. ‘എഴുന്നേല്‍ക്കൂ വത്സാ… ഉറവപൊട്ടിയൊഴുകിയ ജലത്തെ നീ സ്വന്തം ശരീരം കൊണ്ട് തടുത്തുനിര്‍ത്തി.വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞ് സ്വന്തം ശരീരം പുറത്തേക്ക് കൊണ്ടുവന്ന (ഉദ്ദലനം ചെയ്ത) മഹത്തായ കര്‍മ്മം ചെയ്തതിനാല്‍ ഇനിമുതല്‍ ലോകം നിന്നെ ‘ഉദ്ദാലകന്‍’ എന്ന പേരില്‍ അറിയുമെന്ന് ഗുരു ആരുണിയെ അനുഗ്രഹിച്ചു.
വരമ്പിലെ ചെളിയില്‍ സമര്‍പ്പിക്കപ്പെട്ട ആ ആത്മസമര്‍പ്പണമാണ് പില്‍ക്കാലത്ത് ലോകം വണങ്ങുന്ന മഹാജ്ഞാനിയായി ഉദ്ദാലക ആരുണിയെ മാറ്റിയത്. വര്‍ഷങ്ങള്‍ക്കുശേഷം, ഛാന്ദോഗ്യോപനിഷത്തിന്റെ പവിത്രമായ താളുകളില്‍ തന്റെ മകന്‍ ശ്വേതകേതുവിന് ‘തത്ത്വമസി’ (അത് നീയാകുന്നു) എന്ന പരമമായ ബ്രഹ്‌മസത്യം പകര്‍ന്നുനല്‍കിയത് ഇതേ ഉദ്ദാലകനായിരുന്നു.
ഗുരുഭക്തി വെറുമൊരു അനുസരണയല്ല, മറിച്ച് അഹന്തയെ ഇല്ലാതാക്കുന്ന ഉദാത്തമായ തപസ്സാണ്. ഒരു വിടവ് നികത്താന്‍ സ്വയം സമര്‍പ്പിച്ച ഒരു ബാലനില്‍ നിന്ന് പ്രപഞ്ചസത്യത്തിന്റെ മഹാപ്രകാശത്തിലേക്ക് വളര്‍ന്ന ആരുണിയുടെ ജീവിതം, ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ അമരസ്മരണയായി ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.
















