ഇന്ത്യയ്‌ക്കായി സ്വന്തം ജീവൻ നൽകിയ വീര സൈനികന്റെ മകൾ ഇന്നും മിന്നും താരമായി വെള്ളിത്തിരയിൽ. രുക്മിണി വസന്ത് , യാഷ് നായകനായ ‘ടോക്സിക്’ എന്ന ചിത്രത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് രുക്മിണി. 2007ൽ ഉറിയിൽ ഭീകരരോട് പൊരുതി വീരമൃത്യു വരിച്ച അശോകചക്ര പുരസ്കാര ജേതാവ് കേണൽ വസന്ത് വേണുഗോപാലിന്റെ മകളാണ് രുക്മിണി.പിതാവ് മരിക്കുമ്പോൾ രുക്മിണിക്ക് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം. അച്ഛൻ തനിക്ക് ആരായിരുന്നുവെന്ന് മനസ്സിലാക്കുന്നതിനും മുൻപേ ആ തണൽ നഷ്ടമായി.
2007 ജൂലൈ 31 ന് ജമ്മു കശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ച എട്ടോളം വരുന്ന സായുധരായ ഭീകരരെ തടയാൻ 9-ാം ബറ്റാലിയൻ മറാത്ത ലൈറ്റ് ഇൻഫൻട്രിയുടെ കമാൻഡിങ് ഓഫീസറായ കേണൽ വസന്ത് വേണുഗോപാലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന രംഗത്തിറങ്ങി.
കഠിനമായ പർവതനിരകളിൽ നടന്ന ഏറ്റുമുട്ടലിൽ ഒടുവിൽ എട്ട് ഭീകരരെയും സൈന്യം വധിച്ചു. എന്നാൽ, മാതൃരാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കുന്നതിനിടയിൽ കേണൽ വസന്തും അദ്ദേഹത്തിന്റെ റേഡിയോ ഓപ്പറേറ്ററും വീരമൃത്യു വരിച്ചു. ധീരതയ്‌ക്കുള്ള രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ ‘അശോകചക്ര’ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. കർണാടകയിൽ നിന്ന് ഈ അപൂർവ ബഹുമതി നേടുന്ന ആദ്യത്തെ സൈനിക ഉദ്യോഗസ്ഥനായിരുന്നു കേണൽ വസന്ത്.
അച്ഛന്റെ വേർപാട് ആ കുഞ്ഞുമനസ്സിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു. എന്നാൽ ഭർത്താവിന്റെ വേർപാടിൽ തളർന്നുപോകാതെ, രണ്ട് പെൺമക്കളെയും നെഞ്ചോടുചേർത്ത് പോരാടാൻ അമ്മ സുഭാഷിണി തീരുമാനിച്ചു. വേദനകളും പ്രതിസന്ധികളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചാണ് രുക്മിണി ഈ നിലയിലെത്തിയത്. ‘സപ്ത സാഗരദാചെ എല്ലോ’ എന്ന കന്നഡ ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കവർന്ന രുക്മിണി, ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ്.
മരണമടയുന്ന സൈനികരുടെ കുടുംബങ്ങളെ സന്ദർശിക്കാനും അവരുടെ ക്ഷേമം അന്വേഷിക്കാനും കേണൽ വസന്ത് സമയം കണ്ടെത്തിയിരുന്നു. ഈ ചിന്തയിൽ നിന്നാണ് സുഭാഷിണി ‘വസന്ത രത്ന ഫൗണ്ടേഷൻ ഫോർ ആർട്ട്’ എന്ന സംഘടനയ്‌ക്ക് രൂപം നൽകുന്നത്.
വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർക്കും മക്കൾക്കും സാമ്പത്തികവും മാനസികവുമായ പിന്തുണ നൽകുന്നതിനാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. സിനിമയിൽ സജീവമായപ്പോഴും അച്ഛൻ പകർന്നുനൽകിയ ഈ സാമൂഹിക പ്രതിബദ്ധതയും പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുകയാണ് രുക്മിണി.
















