തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി പോര്‍മുഖം തുറന്നു സിപിഎമ്മും സിപിഐയും. പിണറായിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പാര്‍ട്ടി പത്രത്തിലെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ലേഖനം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ഇതോടെ സിപിഎം- സിപിഐ നേതാക്കള്‍ തമ്മില്‍ വാക്‌പോരായി. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ നീക്കവുമായി സിപിഐ. പിണറായിയെ വിമര്‍ശിച്ച് മുന്‍മന്ത്രി പി. പ്രസാദ് രംഗത്തുവന്നതിനെതിരേ മുന്‍മന്ത്രി വി. ശിവന്‍കുട്ടി പിണറായിയുടെ തുണയ്‌ക്കെത്തി. എന്നാല്‍ മുന്നണിയിലെ പ്രധാന ഘടക കക്ഷി സിപിഎമ്മിനെ ഇത്രയധികം വിമര്‍ശിച്ചിട്ടും ഓടിയൊളിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
പിണറായി വിജയന്റെ കടുംപിടിത്തത്തില്‍ ചര്‍ച്ചപോലുമാകാതെ വിഷമ വൃത്തത്തിലായി കേന്ദ്രനേതൃത്വം. പിണറായിയുടെ തണലില്‍ കഴിയുന്നതിനാല്‍ ഉപദേശിക്കാന്‍ എം.എ. ബേബിക്കാകുന്നില്ല. എല്ലാം താനാണെന്ന ഭാവമാണ് പിണറായിയുടെ നിലപാടെന്ന് മുന്‍മന്ത്രി പി. പ്രസാദ് പറഞ്ഞു. ഏകപക്ഷീയമായ അഭിപ്രായ പ്രകടനങ്ങള്‍ മുന്നണിയെ സഹായിക്കുന്നതല്ലെന്നും സിപിഐയെ ഭരിക്കുന്നത് രാഷ്‌ട്രീയമെന്നും അധികാരമോഹമല്ലെന്നും പ്രസാദ് തുറന്നടിച്ചു. ഇതോടെ പിണറായിക്ക് പ്രതിരോധം തീര്‍ത്ത് വി. ശിവന്‍കുട്ടി രംഗത്തുവന്നു. സിപിഐ രാഷ്‌ട്രീയ മര്യാദ ലംഘിച്ചെന്ന് ശിവന്‍കുട്ടി പറഞ്ഞു. ലേഖനം ആസൂത്രിതമായി തയാറാക്കിയതാണ്. അല്ലെന്നാണ് പറയുന്നതെങ്കില്‍ മറുപടി പറയാന്‍ തയാറാകണം. പ്രതിപക്ഷ നേതാവിനെ സിപിഐ അപമാനിച്ചെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
പിണറായിയുടെ മര്‍ക്കട മുഷ്ടിക്കു പിന്നില്‍ മകള്‍ വീണയുടെ ഹവാല പണിമിടപാടു വിഷയത്തില്‍ സിപിഐ വിമര്‍ശിച്ചതാണെന്നാണ് വിലയിരുത്തല്‍. നിയമ നടപടികള്‍ നിയമത്തിന്റെ വഴിക്കുതന്നെ പോകട്ടെന്നും ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ഉണ്ടാകുകയുമില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. മുന്നണിയില്‍ നിന്നു സിപിഐ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് സിപിഎം അന്നേ പറഞ്ഞിരുന്നു. ഇത്തരം കൊടുക്കല്‍ വാങ്ങലുകളെന്ന് ഉദ്ദേശിച്ചത് അനധികൃതമായി പണം തട്ടിയെടുത്തെന്ന് സമ്മതിക്കുന്നതുപോലാണെന്നും പിണറായി എല്‍ഡിഎഫ് യോഗത്തിലും അഭിപ്രായപ്പെട്ടിരുന്നു.
















