തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് കൊടുക്കില്ലെന്ന് ഉറപ്പിച്ചും സിപിഐയുടെ പഴയ നിലപാടുകളെയും നിലവിലെ വോട്ടുവിഹിതത്തെയും കളിയാക്കിയും സിപിഎം. സ്ഥാനം വേണമെന്ന് വാശിപിടിക്കുന്നതിനപ്പുറം മറ്റൊന്നിനുമാകാതെ നാണംകെട്ട് സിപിഐ. ഇതിനിടെ സിപിഐയെ സ്വാഗതം ചെയ്തും അച്യുതമേനോന്റെ കാലത്തെ കൂട്ടുകെട്ടിനെ ഓര്‍മ്മിപ്പിച്ചും പ്രലോഭനവുമായി പിന്നാലെ ലീഗും.
പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറാകാതെ നില്‍ക്കുകയാണ് സിപിഎം. പരസ്പരം കുത്തുവാക്കുകളും വിഴുപ്പലക്കലും തുടങ്ങി. ഇതോടെ മുന്നണിയുടെ കെട്ടുറപ്പും നശിച്ചു തുടങ്ങി.
പിണറായി വിജയനും എം.വി. ഗോവിന്ദനും സിപിഐയുടെ ആവശ്യം തള്ളിയതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എന്‍. മോഹനന്‍ ദേശാഭിമാനിയില്‍ സിപിഐയെ ആക്ഷേപിച്ചും അവഹേളിച്ചും ലേഖനവുമെഴുതി. ഒരു മണ്ഡലത്തില്‍ 5000 വോട്ടുപോലുമില്ലെന്നു പറഞ്ഞും, അച്യുതമേനോന്റെ കാലത്ത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് ഓര്‍മ്മിപ്പിച്ചുമാണ് ലേഖനം. ഇതോടെയാണ് സിപിഐയെ ലീഗ് സ്വാഗതം ചെയ്തത്.
സിപിഎമ്മിന്റെ രാജകല്‍പ്പപന അനുസരിക്കാന്‍ സിപിഐ അടിമകളല്ല എന്നാണ് ലീഗ് നേതാവ് കെ.പി.എ. മജീദ് പറയുന്നത്. ‘സിപിഎം ഇടതു മുന്നണിയിലെ വല്ല്യേട്ടന്‍ ചമയുന്നു എന്ന ആരോപണത്തില്‍ നിന്ന് എല്ലാം തമ്പ്രാന്‍ കല്‍പിക്കുമെന്ന നിലയിലെത്തി. രാജകല്‍പന അനുസരിക്കാന്‍ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് രാഷ്‌ട്രീയത്തെക്കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ല’-മജീദ് ചന്ദ്രികയില്‍ എഴുതി.
സിപിഐക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം നല്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കാത്തതെന്നായിരുന്നു ബിനോയ് വിശ്വം വിമര്‍ശിച്ചത്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് സ്വയം മാറിനില്‍ക്കണമായിരുന്നുവെന്നു ഇന്നലെ മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ സി. ദിവാകരന്‍ പറഞ്ഞു. എന്നാല്‍ ദുര്‍ബലമായ അടിത്തറയുള്ളതിനാല്‍ എത്ര പ്രകോപിപ്പിച്ചാലും സിപിഐ വിട്ടുപോകില്ലെന്നതാണ് സിപിഎമ്മിന്റെ ബലം.
















