കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതിയായ പുത്തിഗെ ബാഡൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപികയായിരുന്ന ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സചിത റൈ (28) വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സചിതക്കെതിരായ വകുപ്പ് തല അന്വേഷണം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ആരംഭിച്ചു.
ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായിരുന്ന ഇവരെ ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സചിത പരാതികളില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. കേസ് പിന്‍വലിച്ചാല്‍ പണം മടക്കി നല്‍കാമെന്ന വാഗ്ദാനം പരാതിക്കാര്‍ക്ക് നല്‍കി ജോലിയില്‍ തിരികെ കയറാനാണ് ശ്രമം നടത്തുന്നത്. മഞ്ചേശ്വരം എഇഒ ജിതേന്ദ്ര കഴിഞ്ഞദിവസം പ്രതിയെയും പരാതിക്കാരെയും ബാഡൂര്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി.വകുപ്പ് തല അന്വേഷണം തുടരുകയാണെന്നും ഇനിയും ആളുകളെ വിളിക്കാനുണ്ടെന്നും അതിന് ശേഷം ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും എഇഒ പ്രതികരിച്ചു.
നിലവില്‍ സചിതയുടെ സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും മറ്റ് കാര്യങ്ങളില്‍ സ്‌കൂള്‍ മാനേജരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് കേസിന്റെ സമാന്തരമായാണ് വകുപ്പ് തല അന്വേഷണവും നടക്കുന്നത്. കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കാന്‍ ചിലര്‍ സചിതയ്‌ക്കായി രംഗത്തിറങ്ങിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. പല കേസുകളിലും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
അധ്യാപക സംഘടനാ നേതാവായിരുന്ന സചിതയെ നേരത്തെ കുമ്പള സിപിഎം ഏരിയാ കമ്മറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും ഡിവൈഎഫ്‌ഐ പദവികളില്‍ നിന്നും നീക്കിയിരുന്നു. ബദിയടുക്ക, അമ്പലത്തറ, കുമ്പള, മഞ്ചേശ്വരം, ആദൂര്‍, മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധികളിലും ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമായി ഇവര്‍ക്കെതിരെ 11 വഞ്ചനാ കേസുകളാണ് നിലവിലുള്ളത്. സിപിസിആര്‍ഐ, കേന്ദ്രീയ വിദ്യാലയം, കര്‍ണാടക എക്‌സൈസ് വകുപ്പ്, സ്‌ക്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നാണ് പോലീസിന് ലഭിച്ച പരാതികളിലുള്ളത്.
സുഹൃത്തുക്കളില്‍നിന്നും അടുത്ത പരിചയക്കാരില്‍നിന്നുമാണ് പ്രധാനമായും പണം വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ വാങ്ങിയെന്ന കുമ്പള കിദൂര്‍ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ പരാതിയോടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറത്തുവന്നത്. ബാഡൂര്‍ സ്വദേശി ബി.എസ്.മലേഷില്‍നിന്ന് കര്‍ണാടകഎക്‌സൈസില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയും, കടമ്പാര്‍ മൂഡംബയലില്‍ താമസിക്കുന്ന മോക്ഷിത് ഷെട്ടിയില്‍നിന്ന് കര്‍ണാടക എക്‌സൈസ് വകുപ്പില്‍ ക്ലര്‍ക്ക് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയും വാങ്ങിയതായി പരാതിയുണ്ട്. ദേലംപാടി സ്വദേശിനി സുചിത്രയില്‍നിന്ന് കാസര്‍കോട്ടെ കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 7,31,500 രൂപ വാങ്ങിയെന്ന പരാതിയിലും പോലീസ് കേസെടുത്തിരുന്നു.
തനിക്ക് പണം കൈമാറിയ കര്‍ണാടകയിലെ ഒരു സംഘം 78 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നുവെന്ന് സചിത പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സചിത കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
















