ന്യൂഡൽഹി: ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങളും സുരക്ഷാ ബാരിക്കേഡുകളും അധികൃതർ നീക്കം ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന് പുറത്തുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പാകിസ്താൻ അധികൃതർ നീക്കം ചെയ്ത് മൂന്ന് ദിവസത്തിന് പിന്നാലെയാണ് ഡൽഹിയിലെ നടപടി.ഹൈക്കമ്മിഷന്റെ അംഗീകൃത പരിധിക്ക് പുറത്താണ് ചില നിർമാണങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
ബന്ധപ്പെട്ട ഏജൻസികൾ ജെസിബി ഉപയോഗിച്ചാണ് റോഡരികിലെ നിർമാണങ്ങളും ബാരിക്കേഡുകളും നീക്കം ചെയ്തത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന് പുറത്തുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തതിനു പിന്നാലെയാണ് ഡൽഹിയിലെ നടപടി ഉണ്ടായത്. അതിനാൽ ഇന്ത്യ-പാകിസ്താൻ ബന്ധത്തിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനെ പരസ്പര നടപടിയായാണ് വിലയിരുത്തുന്നത്. എന്നാൽ ഡൽഹിയിലെ നടപടിക്ക് ഇസ്ലാമാബാദിലെ സംഭവവുമായി നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഇന്ത്യൻ അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
















