Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ സ്വന്തം പണം മുടക്കി പണിത താത്കാലിക കടമുറികള്‍ ഓണക്കാലമായിട്ടും തുറക്കാനാകാതെ വ്യാപാരികള്‍ പ്രതിസന്ധിയില്‍. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് താല്‍കാലിക കടമുറികള്‍ പണിയാന്‍ 2025 ജൂണ്‍ 17-നാണ് ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ ഡിസംബറില്‍ കാലാവധി കഴിയുന്നതുവരെ അന്നത്തെ നഗരസഭാ ഭരണസമിതി കോടതി ഉത്തരവ് കൗണ്‍സിലില്‍ വെച്ചില്ല.

ആ കൗണ്‍സിലിന്റ കാലാവധി കഴിഞ്ഞപ്പോള്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം, നഗരസഭയുടെ കെട്ടിട വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികള്‍ പണിയുവാന്‍ അനുമതി നല്‍കി. കടമുറികള്‍ പകുതി പണിതീര്‍ന്നപ്പോള്‍ നഗരസഭയില്‍ നിന്നും സ്റ്റോപ് മെമ്മോ കൊടുത്തു. കെട്ടിട നിര്‍മ്മാണ വിഭാഗം അംഗീകരിച്ച പ്ലാനില്‍ പണിത കെട്ടിടം പകുതി ഭാഗം ചെയര്‍മാന്‍ ഇടപെട്ടു പൊളിച്ചുമാറ്റിച്ചു. പൊളിച്ച ഭാഗം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പണിയിപ്പിക്കുകയും ചെയ്തു.

36 വ്യാപാരികളാണ് ഇവിടെയുള്ളത്. കടമുറികള്‍ പൂര്‍ത്തിയാക്കാന്‍ ഓരോരുത്തരും ഒരു ലക്ഷം രൂപക്കു മേല്‍ മുടക്കി. എന്നാല്‍ ഇപ്പോള്‍ ഈ കടമുറികള്‍, ആര്‍ക്കുകൊടുക്കണമെന്നും അതിന്റെ നമ്പരുകള്‍, വാടക എന്നിവയെല്ലാം നഗരസഭ തീരുമാനിച്ചശേഷം തുറന്നാല്‍ മതിയെന്നാണ് ചെയര്‍മാന്റെ നിര്‍ദേശമെന്ന് വ്യാപാരികള്‍ പറയുന്നു. ഒരുവര്‍ഷത്തേക്കാണ് കടമുറികള്‍ ജനുവരിയില്‍ അനുവദിച്ചത്. ഇപ്പോള്‍ എട്ടു മാസമായി. ഇനിയെന്നു അനുമതി കിട്ടും എന്നറിയില്ല. രുനക്കരയിലെ ഉത്സവവും സ്‌കൂള്‍ തുറപ്പും കഴിഞ്ഞു. ഓണത്തിനും കടകള്‍ തുറക്കാന്‍ ആകാതെ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്.

‘ജീവിതം അനിശ്ചിതത്വത്തില്‍ ‘
നഗരസഭാധ്യക്ഷന്റെ കടുംപിടിത്തം മൂലമാണ് കടകള്‍ തുറക്കാന്‍ സാധിക്കാത്തത്. നാലു വര്‍ഷമായി വ്യാപാരം മുടങ്ങിയിട്ട്. കടമുറികള്‍ പണിയാന്‍ പണം കടം തന്നവര്‍ക്ക് അത് തിരികെ കൊടുക്കാനാകുന്നില്ല. ഓണത്തിനു മുന്‍പ് കടതുറക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എങ്ങനെ ജീവിക്കും എന്നത് അനിശ്ചിതത്വത്തിലാണ്.

Recent Posts