സ്വാതന്ത്ര്യ ദിനത്തില്‍ ദല്‍ഹിയിലെ എഐസിസി ഓഫീസില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത് തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയുടെ നടപടി ഇറ്റലിക്കാരിയായി ജനിച്ച്, നെഹ്‌റു കുടുംബത്തിലെ മരുമകളായെത്തിയ അവരുടെ മനോഭാവവും പെരുമാറ്റവും അറിയാവുന്ന ആരെയും അത്ഭുതപ്പെടുത്തില്ല. ഭാരതത്തിലെത്തിയിട്ടും രാജ്യത്തിന്റെ പൗരത്വം എടുക്കാന്‍ മടികാണിച്ചത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഈ മനോഭാവത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയും.
എഐസിസി ആസ്ഥാനത്ത് വന്ദേമാതരത്തിന്റെ ആലാപനം ഇറ്റാലിയന്‍ ഇംഗ്‌ളീഷ് ഉച്ചാരണത്തില്‍ സ്റ്റാപ്പ്, സ്റ്റാപ്പ് എന്നു പറഞ്ഞ് ആവര്‍ത്തിച്ച് തടസ്സപ്പെടുത്തിയപ്പോഴുള്ള സോണിയയുടെ മുഖഭാവം ശ്രദ്ധിക്കേണ്ടതു തന്നെയാണ്. അമര്‍ഷംകൊണ്ട് അവര്‍ പല്ലിറുമ്മുകയായിരുന്നു. വന്ദേമാതരം തടസ്സപ്പെടുത്തുകയല്ല, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ഇരിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കാനാണ് സോണിയ ശ്രമിച്ചതെന്നും, ഗീതം മുഴുവനായി ചൊല്ലുന്നതില്‍ തെറ്റില്ലെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞത്. ഈ പറയുന്നതില്‍ ആദ്യത്തേത് കള്ളവും രണ്ടാമത്തേത് കാപട്യവുമാണ്. സോണിയയുടെ പ്രവൃത്തിയും പാര്‍ട്ടി വക്താവിന്റെ വിശദീകരണവും തമ്മിലെ വൈരുദ്ധ്യം പ്രകടമാണ്.
പാര്‍ലമെന്റില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചപ്പോള്‍ രാഹുലും ഖാര്‍ഗെയും സഭ ബഹിഷ്‌കരിക്കാതെ എഴുന്നേറ്റു നിന്നിരുന്നു. മുന്‍കാലങ്ങളില്‍ പാര്‍ലമെന്റില്‍ വന്ദേമാതരം ആലപിക്കുന്നതിന് എതിരായിരുന്ന മുസ്ലിംലീഗിന് ഒപ്പമാണ് കോണ്‍ഗ്രസ് നിന്നത്. ഈ നിലപാടില്‍ മാറ്റം വന്നോയെന്ന് ചിലരെങ്കിലും സംശയിക്കാം. ഇല്ല, ഒരു മാറ്റവും വന്നിട്ടില്ല. കോണ്‍ഗ്രസ് ഇപ്പോഴും വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിന് എതിരാണ്. പക്ഷേ ഹിമാചല്‍ പ്രദേശിലെയും തെലങ്കാനയിലെയും കര്‍ണാടകയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ നിലപാട് അംഗീകരിക്കാതെ സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു.
എന്താണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്? വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കേണ്ടത് നിയമപരമായ ഉത്തരവാദിത്വമായതിനാല്‍ കോണ്‍ഗ്രസ് അത് ചെയ്യുന്നു എന്നാണോ? എങ്കില്‍ പിന്നെ എന്തിനാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനെ സോണിയ എതിര്‍ത്തതും, കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ദേമാതരം ആലപിക്കാതിരുന്നതും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ വ്യക്തമാണ്. സോണിയാ കോണ്‍ഗ്രസ് വന്ദേമാതരത്തെ പൂര്‍ണ്ണമായെന്നല്ല, ആ ഗീതത്തിലെ ഒരു വരി പോലും ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നില്ല.
ദുര്‍ഗാ ദേവിയെ വാഴ്‌ത്തുന്ന വരികളോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്ന് മുസ്ലിംലീഗ് ഇപ്പോള്‍ പറയുന്നുണ്ടല്ലോ. ഇതും കാപട്യമാണ്. വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന നിയമം വരുന്നതിന് മുന്‍പും മുസ്ലിം ലീഗ് ഈ ദേശീയ ഗീതത്തിന് എതിരായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ഈ എതിര്‍പ്പ് ലീഗ് പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമേ പാടുകയുള്ളൂ എന്ന് ഇപ്പോള്‍ ശഠിക്കുന്ന കോണ്‍ഗ്രസ് അന്ന് വന്ദേമാതരത്തെ അംഗീകരിക്കില്ലെന്ന മുസ്ലിംലീഗിന്റെ നിലപാടിന് ഒപ്പമായിരുന്നു.
പാര്‍ലമെന്റിലും കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയും, കേരളത്തില്‍ മാത്രം പാടാതിരിക്കുകയും, എഐസിസി ആസ്ഥാനത്ത് പാടുന്നത് തടസ്സപ്പെടുത്തുകയും ചെയ്തത് ഒരു തന്ത്രമാണ്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതില്‍ സോണിയ കലിതുള്ളിയപ്പോഴും മകന്‍ രാഹുല്‍ ആലാപനത്തിന് ഒപ്പം ചേര്‍ന്നതും ഇതിന്റെ ഭാഗമാണ്.
വന്ദേമാതരത്തെ ആദരിക്കുകയും നിയമം അനുസരിക്കുകയും ചെയ്യുന്നവരെ കബളിപ്പിക്കുക, ഈ ദേശീയ ഗീതത്തെ അനാദരിക്കുകയും നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നവരെ പ്രീണിപ്പിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക. സോണിയാ കോണ്‍ഗ്രസിന്റെ മനസ്സ് രണ്ടാമത്തെ വിഭാഗത്തിന് ഒപ്പമാണ്. രാഹുല്‍ പാര്‍ലമെന്റിലെ വന്ദേമാതര ആലാപനത്തില്‍ പങ്കുചേര്‍ന്നതും, കേരളം ഒഴികെയുള്ള കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ വന്ദേമാതരം ആലപിച്ചതും ഗാലറിക്ക് വേണ്ടിയാണ്. യഥാര്‍ത്ഥത്തില്‍ വന്ദേമാതരം ആലപിക്കാതിരുന്ന കേരള സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ്. ഇത് മുസ്ലിംലീഗിന്റെ നിലപാടാണെന്നത് പകല്‍പോലെ വ്യക്തവുമാണല്ലോ.
1905 ല്‍ ബംഗാള്‍ വിഭജനത്തിനെതിരെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് പോരാടിയത് വന്ദേമാതരം മുഴക്കിക്കൊണ്ടായിരുന്നു. ദേശസ്‌നേഹികളായ നിരവധി മുസ്ലിം നേതാക്കള്‍ വന്ദേമാതരത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ഈ ഗീതം പൂര്‍ണമായി ആലപിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ വാദികളായ മുസ്ലിം ലീഗിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വന്ദേമാതരത്തെ വെട്ടിച്ചുരുക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കയ്യെടുത്ത ഈ നടപടിയിലൂടെ കോണ്‍ഗ്രസ് ഭാരതത്തെ സ്‌നേഹിക്കുന്നവരെ വഞ്ചിക്കുകയും രാജ്യവിരുദ്ധരെ പ്രീണിപ്പിക്കുകയുമായിരുന്നു.
കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കിയ ഭരണകൂടങ്ങളും ഇല്ലാതാക്കാന്‍ ശ്രമിച്ച വന്ദേമാതരമാണ് ദേശസ്‌നേഹികളുടെ ഭരണത്തില്‍ വലിയ ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നത്. വന്ദേമാതരത്തിന് ദേശീയ ഗാനത്തിന്റെ അതേ പദവി ലഭിക്കുമെന്നും, സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് വന്ദേമാതരം മുഴങ്ങുമെന്നും കോണ്‍ഗ്രസ് ഒരിക്കലും വിചാരിച്ചതല്ല. ഇത് യാഥാര്‍ത്ഥ്യമായപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായത് ചരിത്രത്തിന്റെ കാവ്യനീതിയായിരിക്കാം.
ദേശസ്‌നേഹികളായ മുസ്ലിങ്ങളെ അവഗണിച്ച് പാകിസ്ഥാന്‍ വാദികളുടെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി വന്ദേമാതരത്തോട് അനീതി ചെയ്ത കോണ്‍ഗ്രസ് വീണ്ടും ഈ തെറ്റ് ആവര്‍ത്തിക്കുകയാണ്. വന്ദേമാതരം എന്ന് ഉച്ചരിക്കുന്നവരെ പോലും അടിച്ചമര്‍ത്തുകയാണല്ലോ ബംഗാള്‍ വിഭജനകാലത്ത് ബ്രിട്ടീഷ് ഗവര്‍ണര്‍ ആയിരുന്ന കെഴ്‌സന്‍ ചെയ്തത്. കെഴ്‌സനെ അനുകരിക്കുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. വന്ദേമാതരത്തെ ഇന്നും എതിര്‍ക്കുന്ന സോണിയയില്‍ ആവേശിച്ചിരിക്കുന്നത് കെഴ്‌സന്റെയും പാകിസ്ഥാന്റെ പിതാവായ മുഹമ്മദാലി ജിന്നയുടെയും പ്രേതങ്ങളാണ്.
‘സോണിയ തന്റെ ഇറ്റാലിയന്‍ സംസ്‌കാരം മറന്നിട്ടില്ല. അവരുടെ പ്രവൃത്തി ശരിക്കും നാണക്കേടാണ്. അത് ഈ രാജ്യത്തെ നിന്ദിക്കുന്നതാണ്.’ വന്ദേമാതരത്തെ നിന്ദിച്ച സോണിയയെക്കുറിച്ച് ഈ ഗീതം എഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ പിന്മുറക്കാരനായ സുമിത്രോ ചാറ്റര്‍ജി പ്രതികരിച്ചത് ഇങ്ങനെയാണ്. സോണിയയുടെ ഈ വൈദേശിക വ്യക്തിത്വത്തെ ദേശസ്‌നേഹികളായ ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്.















