ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. പ്രസാധകരും ഗ്രന്ഥകാരിയുടെ പ്രതിനിധികളും തമ്മിൽ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പ്രസിദ്ധീകരണ നടപടികൾ തുടരാൻ സാധിക്കാതെ വന്നതെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കി. എന്നാൽ തീരുമാനത്തിന് പിന്നിൽ യാതൊരു ബാഹ്യ സമ്മർദവും ഉണ്ടായിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി.
സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ എന്ന ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ തങ്ങൾ ഏറെ താൽപര്യപ്പെട്ടിരുന്നുവെന്നും സാധാരണ എഡിറ്റോറിയൽ പരിശോധനയ്‌ക്കിടെയാണ് അഭിപ്രായവ്യത്യാസം ഉടലെടുത്തതെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസിദ്ധീകരണം സംബന്ധിച്ച തർക്കം പൂർണമായും എഡിറ്റോറിയൽ നടപടിക്രമത്തിന്റെ ഭാഗമാണെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ എഡിറ്റോറിയൽ നടപടിക്രമത്തിന്റെ ഭാഗമായി കൈയെഴുത്തുപ്രതി വിശദമായി പരിശോധിച്ചിരുന്നുവെന്നും ഇതിനിടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് ഗ്രന്ഥകാരിയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നുവെന്നും പ്രസാധകർ വ്യക്തമാക്കി. പ്രസിദ്ധീകരണവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ഗ്രന്ഥകാരിയുടെ പ്രതിനിധികൾ പ്രസാധകരെ അറിയിക്കുകയായിരുന്നു. ഈ തീരുമാനത്തെ തങ്ങൾ മാനിക്കുന്നുവെന്നും പ്രസാധകർ വ്യക്തമാക്കിയിട്ടുണ്ട്.















