ലക്നൗ : മദ്രസയുടെ പേരിൽ പണം പിരിച്ച് പാകിസ്ഥാനിലെ നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന് കൈമാറിയ യുവാവ് അറസ്റ്റിൽ. ബീഹാർ സ്വദേശി മുഹമ്മദ് സഫറിനെയാണ് യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത് . ഇന്ത്യയിൽ അക്രമാസക്തമായ ജിഹാദ് നടത്തുന്നതിനാണ് പാക് സംഘടയ്‌ക്ക് സഫർ പണം കൈമാറിയത്.
പാകിസ്ഥാനിലെ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ അനുഭാവിയായ സഫർ മസൂദ് അസറിന്റെ പ്രസ്താവനകൾ പങ്കുവെച്ചുകൊണ്ട് ആളുകളെ അക്രമാസക്തമായ ജിഹാദിലേക്ക് പ്രേരിപ്പിച്ചതായും എടിഎസ് പറഞ്ഞു. മദ്രസയുടെ പേരിൽ ഒരാൾ ആളുകളിൽ നിന്ന് സംഭാവനകൾ ശേഖരിക്കുന്നതായി എടിഎസിന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ശേഖരിക്കുന്ന പണം പാകിസ്ഥാനിലെ തീവ്രവാദ സംഘടനകൾക്ക് നൽകുന്നുണ്ടെന്നും അന്വേഷണ ഏജൻസിയ്‌ക്ക് വിവരം ലഭിച്ചു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എ.ടി.എസ് കേസ് അന്വേഷിക്കാൻ തുടങ്ങി. തുടർന്നാണ് സഫർ പിടിയിലായത്. ഇയാൾ മുമ്പ് മീററ്റിൽ താമസിച്ചിരുന്നുവെന്നും അവിടെ ഒരു മദ്രസയിൽ പഠിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സഫറിനെതിരെ 2023 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 152, 61(2) വകുപ്പുകൾ പ്രകാരവും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 18, 38 വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭാവനയായി ശേഖരിച്ച ഫണ്ടുകളുടെ വിവരങ്ങളും എടിഎസ് ഇപ്പോൾ അന്വേഷിച്ചുവരികയാണ്.
















