കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ള എൽഡിഎഫ് അംഗങ്ങൾ ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കുകയായിരുന്നു.
മേയറുടെ ഭാഗത്ത് നിന്ന് രാജ്യവിരുദ്ധമായ പ്രവര്‍ത്തിയാണ് ഉണ്ടായതെന്ന് ബിജെപി കൗണ്‍ലിസര്‍മാര്‍ കുറ്റപ്പെടുത്തി. മേയര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.’നേരത്തെ തന്നെ വന്ദേമാതരം പാടുമെന്ന് മേയറോട് പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നുംപറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള്‍ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയ ഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്ത് നിന്ന് ദേശീയ ഗാനം പാടിയത്’; ബിജെപി കൗണ്‍സിലര്‍ പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കുകയായിരുന്നു.
















