ന്യൂദൽഹി: പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് സംഭവം.
ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധിയും ഖാർഗെയും ഇത് തടയാൻ ശ്രമിച്ചെങ്കിലും വന്ദേമാതരം മുഴുവനായും ആലപ്പിക്കപ്പെടുകയായിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്നുള്ള കേന്ദ്രതീരുമാനത്തിൽ കോൺഗ്രസിന് വ്യത്യസ്ത നിലപാടാണ് ഉണ്ടായത് രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി.
ആലാപനത്തിനിടെ രാഹുൽ ഗാന്ധി ഖാർഗെയെ അസ്വസ്ഥനായി തിരിഞ്ഞ് നോക്കുന്നതും അദ്ദേഹം ഇടപെടുന്നതും വ്യക്തമായിരുന്നു.
കേരളമടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിന് നിയന്ത്രണം ഉണ്ടയിരിക്കെയാണ് എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. എന്നാൽ എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ നേതാക്കൾ ഇടപെട്ടെങ്കിലും പ്രവർത്തകർ ഗാനാലാപനം തുടരുകയായിരുന്നു.
വിഷയത്തിൽ വിശദീകരണവുമായി ജയറാം രമേശ് രംഗത്തെത്തി. വന്ദേമാതരം പൂർണമായി ആലപിച്ചതിൽ തെറ്റില്ലെന്നും നേതാക്കൾ ആരും തടസപ്പെടുത്തിയില്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. വന്ദേമാതരത്തെ അതീവ ദേശസ്നേഹത്തോടെയാണ് കാണുന്നതെങ്കിലും, ദേശസ്നേഹം നിർബന്ധപൂർവ്വം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. തൊഴിലില്ലായ്‌മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഭരണകൂടങ്ങൾ ഇത്തരം വിവാദങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയാണെന്നാണ് കോൺഗ്രസിന്റെ പ്രധാന വിമർശനം.
















