Samskriti

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ക്ഷേത്ര സമീപത്തെ പൊന്‍മനാട് എന്ന സ്ഥലത്താണേ്രത സീതാദേവി പൊന്‍മാനിനെ കണ്ടത്. ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് നിന്നാണ് ശ്രീരാമന്‍ മാനിനെ അമ്പ് എയ്തതെന്നുമാണ് ഐതിഹ്യം. അമ്പേറ്റ് മാനിന്റെ ശരീരം 2 ഭാഗമായി വീണു. മാനിന്റെ മേല്‍ഭാഗം വീണ സ്ഥലം മേമ്മുറി എന്നും കീഴ് ഭാഗം വീണസ്ഥലം കിഴുമുറി എന്നും ഇന്നും അറിയപ്പെടുന്നു. ഭഗവാന്‍ മാനിനെ അമ്പെയ്യനായി നിന്ന സ്ഥലത്താണ് തിരുമറയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം നിര്‍മിച്ചത്. ഇവിടെ എന്നും പുലര്‍ച്ചെ 3 മണിക്ക് ഹനുമാന്‍ ശംഖ് ഊതി ഭഗവാനെ ഉണര്‍ത്തുകയും പൂജിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

ക്ഷേത്രോത്സവത്തിനു കൊച്ചി രാജാക്കന്‍മാര്‍ വരുമായിരുന്നു. അവര്‍ക്ക് ഉത്സവം കാണാനുള്ള വലിയ മാളികയും മട്ടുപ്പാവും ക്ഷേത്രത്തിനോട് ചേര്‍ന്നു നിര്‍മ്മിച്ചിട്ടുണ്ട്.

കിഴക്കു ദര്‍ശനമായി, ശ്രീരാമ ഭഗവാന്‍ രാജാവായിവാഴുന്ന രണ്ടു നില ഗര്‍ഭഗൃഹം. നാലു കിലോമീറ്റര്‍ കിഴക്ക് മാറി തിരുമൂഴിക്കുളം ലക്ഷമണസ്വാമി ക്ഷേത്രം. രണ്ടു ശ്രീകോവിലുകളും നേര്‍ക്കുനേറെയാണ്. ഉത്സവാവസാനം ലക്ഷ്മണസ്വാമിയുടെയും ശ്രീരാമസ്വാമിയുടേയും ആറാട്ട് നടക്കുന്നത് മുവ്വാറ്റുപുഴയാറില്‍ അക്കരെയും ഇക്കരെയുമായാണ്.

മേടത്തില്‍ പുണര്‍തം നാളില്‍ ആറാട്ടായി എട്ടുദിവസം നീളുന്ന ഉത്സവമാണ് തിരുമറയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേത്. ശ്രീരാമന് പാല്‍ പായസം, തുളസിമാല പുഷ്പാഞ്ജലി, നെയ്‌ക്കിണ്ടി, നെയ്വിളക്ക് തുടങ്ങിയവയും ഹാനുമാന് അവില്‍, വെറ്റില മാല, വടമാല, തുളസിമാല തുടങ്ങിയ വഴിപാടുകളാണ് പ്രധാനം.

ശ്രീരാമന് മൂന്നു വ്യാഴം പാല്‍പായസവും ഹനുമാന്‍ സ്വാമിക്ക് മൂന്നു ശനി വടമാലയും അവല്‍ നിവേദ്യവും കഴിച്ചാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നാണ് വിശ്വാസം. ചിങ്ങം ഒന്നിന് ഇവിടത്തെ ശ്രീരാമപട്ടാഭിഷേക ദര്‍ശനം വളരെ പ്രധാനമാണ്. പുലര്‍ച്ചെ നാലുമുതല്‍ രാവിലെ 10. 30 വരെയാണ് ദര്‍ശനം. അന്നു തിരുമറയൂര്‍ ശ്രീരാമസ്വാമിയെ തൊഴുതാല്‍ നാലമ്പല ദര്‍ശനം തൊഴുതതിന് തുല്യമായി എന്നാണു വിശ്വാസം. പ്രസിദ്ധമായ പാഴൂര്‍ പടുതോള്‍ മന ഊരാഴ്മക്കാരുടെയായിരുന്ന ക്ഷേത്രം ഇപ്പോള്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ഭരണത്തിന്‍ കീഴിലാണ്.

 

Recent Posts