മുംബൈ: പ്രധാനമന്ത്രി മോദി തനിക്ക് നേരെ കാണിച്ച കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന കഠിനമായ അഗ്നി പരീക്ഷയെ നേരിടുമ്പോഴും മോദി എത്രത്തോളം മാനുഷികമായ കരുതല്‍ ഉള്ളില്‍ സൂക്ഷിക്കുന്നുവെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
“ഓപ്പറേഷൻ സിന്ദൂരിനിടെ, എന്റെ അച്ഛന് ആൻജിയോഗ്രാഫിയും ആൻജിയോപ്ലാസ്റ്റിയും നടത്തി.
ഞാൻ ഇത് ആരോടും പങ്കുവെച്ചിരുന്നില്ല. ഓപ്പറേഷന്‍ സിന്ദൂരിനുശേഷം, ഞാൻ വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോയിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി വിവിധ രാജ്യങ്ങളില്‍ പ്രസംഗിച്ച ശേഷം വിജയകരമായി പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഞാൻ ഇന്ത്യയിൽ തിരിച്ചെത്തി.
പ്രധാനമന്ത്രി മോദിയെ കണ്ടപ്പോൾ, അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത് എന്താണെന്നോ?:”നിങ്ങളുടെ അച്ഛന്റെ ആരോഗ്യം എങ്ങനെയുണ്ട്?’ എന്നായിരുന്നു. ഞാൻ അമ്പരന്നു പോയി. കാരണം അച്ഛന്റെ അസുഖം ഞാന്‍ ആരോടും പങ്കുവെച്ചിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി എന്നോട് അച്ഛന്റെ രോഗവിവരം തിരക്കി. ഇതിന് ഞാന്‍ അദ്ദേഹത്തോടെ വളരെ നന്ദിയുള്ളവളാണ്. പ്രധാനമന്ത്രിയുടെ ആ ചോദ്യം എന്നെ സ്പർശിച്ചു.”- പ്രിയങ്ക ചതുര്‍വേദി പറയുന്നു.
















