ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കകത്തെ തുക്ഡെ തുക്ഡെ ഗ്യാങ്ങുകളായ കമ്മ്യൂണിസ്റ്റുകാരേയും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചൈനയ്‌ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുകയാണ് ഇന്ത്യ. ഇപ്പോഴിതാ ജപ്പാന്റെ ശക്തമായ ആക്രമണ ജെറ്റായ എഫ് 2 ഇന്ത്യയിലേക്ക് എത്തുകയാണ്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സംയുക്ത വ്യോമാഭ്യാസപ്രകടനത്തിനാണ് ജപ്പാന്റെ കുരുത്തുറ്റ ഈ യുദ്ധവിമാനം എത്തുന്നത്.
ഇതോടെ ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ അപായ മണി മുഴങ്ങുകയാണ്. ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമായി ഇന്ത്യ പ്രവര്‍ത്തിക്കരുതെന്ന പ്രസ്താവനയാണ് ചൈന ഉയര്‍ത്തുന്നത്. ജപ്പാനുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്നത് ഒരു സാധാരണ വ്യോമാഭ്യാസപ്രകടനമല്ല, അതിനപ്പുറം എന്തോ ഒന്നാണെന്നാണ് ചൈന കരുതുന്നത്. ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ഇന്തോ-പസഫിക് സമുദ്രാതിര്‍ത്തിയില്‍ ഏറ്റവും ശക്തമായ ഒരു പ്രതിരോധപങ്കാളിത്തമാണ് കെട്ടിയുയര്‍ത്തുന്നത്. ഒരു കാലത്ത് ആരും ചോദിക്കാനില്ലെന്ന മട്ടില്‍ ഇന്തോ-പസഫികില്‍ അഴിഞ്ഞാടിയിരുന്ന ചൈനയ്‌ക്കെതിരെ ഇനി ചോദ്യങ്ങള്‍ ഉയരും. ഈ ഭയമാണ് ചൈനയെ അലട്ടുന്നത്. ഈ ഇന്തോ-ജപ്പാന്‍ കൈകോര്‍ക്കലിനെ എന്തായാലും മുന്നോട്ട്പോകാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ചൈനയ്‌ക്കുള്ളത്. ഒരു പക്ഷെ ഇന്ത്യയില്‍ സെപ്തംബര്‍ 12,13 തീയതികളില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷീ ജിന്‍പിങ്ങ് തന്നെ എഴുന്നള്ളുന്നത് ഇന്ത്യയെ തണുപ്പിക്കാനാണെന്ന് വേണം കരുതാന്‍.
നോയിഡയിലെ തൊഴില്‍ സമരവും ഗ്രേറ്റ് നിക്കോബര്‍ സമരവും
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെയും കോണ്‍ഗ്രസ് നേതാക്കളെയും കൂട്ടുപിടിച്ച് തീരാത്തലവേദനയാണ് ഇവിടുത്തെ സര്‍ക്കാരിന് ചൈന നല്‍കുന്നത്. ഈയിടെ ദല്‍ഹിയിലെ നോയിഡയില്‍ ഈയിടെ നടന്ന തൊഴിലാളി സമരം ഇതിന് ഉദാഹരണമാണ്. ഒരു ഗൂഢാലോചനയുടെ ഭാഗമെന്നോണം തികച്ചും ആസൂത്രിതമായാണ് ആ തൊഴില്‍ സമരം നടന്നത്. കൂലിക്കൂടുതലിന് എന്ന പേരിലായിരുന്നു ഈ സമരം. പക്ഷെ ഈ സമരത്തില്‍ പങ്കെടുത്തത് പുറത്ത് നിന്നുള്ള കമ്മ്യൂണിസ്റ്റുകളാണ്. യോഗി സര്‍ക്കാര്‍ ഒരു ദാക്ഷിണ്യവും കാട്ടിയില്ല. ശക്തമായി അടിച്ചമര്‍ത്തി. പക്ഷെ കൂലി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതില്‍ നിന്നും മുതലെടുപ്പിന് നിന്ന കേരളത്തിലെ എംഎ ബേബി ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒരു നേട്ടവും ഉണ്ടായില്ല. ഈ സമരത്തിന് പിന്നില്‍ ചൈനയുടെ കരങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
അതുപോലെ ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ ചൈനയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാകത്തില്‍ മോദി സര്‍ക്കാര്‍ ഉയര്‍ത്താന്‍ പോകുന്ന തുറമുഖത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ സമരം കുപ്രസിദ്ധമാണ്. ഇത്രയും പ്രാധാന്യമുള്ള പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അവധിയെടുത്താണ് രാഹുല്‍ ഗാന്ധി ഗ്രേറ്റ് നിക്കോബര്‍ പദ്ധതിയെ തകിടം മറിയ്‌ക്കാനുള്ള പ്രചാരണത്തിനായി പോയത്. ജൈവവൈവിധ്യവും ഇവിടുത്തെ ഗോത്രസമൂഹത്തെയും ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ഈ സമരം. 81000 കോടി മുതല്‍ 92000 കോടി വരെ ചെലവഴിച്ചാണ് ഗ്രേറ്റ് നിക്കോബാറില്‍ വന്‍ചരക്ക് കപ്പലുകള്‍ക്ക് വന്നുപോകാന്‍ കഴിയുന്ന രീതിയിലുള്ള തുറമുഖം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. രാഹുല്‍ ഗാന്ധി ഇവിടെ ശ്രമിച്ചത് ചൈനയെ സഹായിക്കാനാണ് എന്നത് വ്യക്തമാണ്.
2023ല്‍ ഇന്ത്യന്‍ വ്യോമസേന ഒരു വ്യോമാഭ്യാസപ്രകടനത്തിന് ജപ്പാനില്‍ പോയിരുന്നു. അന്ന് ഇന്ത്യ സുഖോയ് 30 എംകെ1 എന്ന യുദ്ധവിമാനത്തെയാണ് അഭ്യാസപ്രകടനത്തിന് അയച്ചത്. ഇന്നിതാ 2026ല്‍ ഇതേ വ്യോമാഭ്യാസപ്രകടനം ഇന്ത്യയില്‍ നടക്കുമ്പോള്‍ ആണ് ജപ്പാന്‍ അവരുടെ യുദ്ധവിമാനങ്ങളില്‍ ഏറ്റവും കരുത്തുറ്റ എഫ്2 തന്നെ അയയ്‌ക്കുന്നത്. പക്ഷെ 2023ല്‍ നിന്നും 2026ല്‍ എത്തുമ്പോഴേക്കും കാലാവസ്ഥ മാറിമറിഞ്ഞിരിക്കുന്നു. ചൈനയ്‌ക്കെതിരെ യുഎസ് പടയൊരുക്കം ശക്തമായിരിക്കുന്നു. തായ് വാനെ ചൈനയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷിക്കാന്‍ എന്ത് പടയൊരുക്കത്തിനും തയ്യാറെടുത്ത് ചുവടുവെയ്‌ക്കുകയാണ് ജപ്പാന്‍. എത്രയോ വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരുന്ന ആയുധനിര്‍മ്മാണം ജപ്പാന്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നു. അതാണ് ജപ്പാന്റെ ആയുധവേട്ടയ്‌ക്കുള്ള ചട്ടുകമായി നിന്നുകൊടുക്കതരുതെന്ന് ചൈന ഇന്ത്യയ്‌ക്ക് നല്‍കിയ മുന്നറിയിപ്പിന്റെ അര്‍ത്ഥം.
പക്ഷെ ജപ്പാനും ഇന്ത്യയും തമ്മില്‍ മുമ്പെങ്ങുമില്ലാത്ത വിധം പങ്കാളിത്തം ശക്തമാവുകയാണ്. വ്യവസായത്തിന്റെ കാര്യത്തിലായാലും പ്രതിരോധപങ്കാളിത്തത്തിന്റെ കാര്യത്തിലായാലും. വിശ്വാസത്തിന്റെ കാര്യത്തില്‍ ചൈനയേക്കാള്‍ ഇന്ത്യയ്‌ക്ക് ആശ്രയിക്കാവുന്നത് ജപ്പാനെയാണ്. ജപ്പാനിലെ ബാങ്കുകള്‍ ഇന്ത്യയില്‍ വന്‍തോതില്‍ പണം മുടക്കുന്നു. സുസുക്കി ഉള്‍പ്പെടെയുള്ള ജപ്പാന്‍ ഓട്ടോ കമ്പനികള്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നു. സെമി കണ്ടക്ടര്‍, അപൂര്‍വ്വ ധാതുക്കള്‍, ശുദ്ധമായ ഊര്‍ജ്ജം, ബുള്ളറ്റ് ട്രെയിന്‍ പോലുള്ള ഹൈസ്പീഡ് റെയില്‍ എന്നിങ്ങനെ ജപ്പാനില്‍ നിന്നും സാധ്യമായതെന്തും ഇന്ത്യ ഏറ്റുവാങ്ങുകയാണ്. ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായിച്ചിയും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം മുമ്പത്തെ ജപ്പാന്‍ നേതാക്കളേക്കാള്‍ സുദൃഢമാണ്. ഇതെല്ലാം ചൈനയെ ഭയപ്പെടുത്തുകയാണ്. ചൈനയ്‌ക്ക് മേല്‍ക്കൈയുള്ള അപൂര്‍വ്വ ധാതുക്കളുടെയും സെമികണ്ടക്ടറിന്റെയും ലോകത്തേക്ക് ഇന്ത്യ ചുവടുവെയ്‌ക്കുന്നത് ചൈനയെ ഭയപ്പെടുത്തുന്നു. കാരണം ചൈനയുടെ ലോകമേധാവിത്വമാണ് ഭാവിയില്‍ പൊളിയാന്‍ പോകുന്നത്.
സൈബര്‍ സുരക്ഷ, ബഹിരാകാശ സഹകരണം, പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിക്കല്‍, സമുദ്രസുരക്ഷ, സംയുക്ത സൈനിക പ്രകടനം എന്നിങ്ങളെ പ്രതിരോധ രംഗത്ത് ഇന്ത്യയും ജപ്പാനും തമ്മില്‍ പല രീതികളില്‍ സഹകരിക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജപ്പാന്‍ ഇന്ത്യയിലേക്ക് അവരുടെ ഏറ്റവും കരുത്തുറ്റ എഫ്2 യുദ്ധജെറ്റ് അയയ്‌ക്കുന്ന സംഭവം.
എഫ്2 യുദ്ധവിമാനത്തെ അമേരിക്ക ഭയപ്പെടുന്നത് എന്തുകൊണ്ട്?
എഫ് 2 എന്ന യുദ്ധജെറ്റിന്റെ മുഴുവന്‍ പേര് മിത്സുബിഷി എഫ്2 എന്നാണ്. ജപ്പാനിലെ മിത്സുബിഷിയും അമേരിക്കയുടെ ലോക്ഹീഡ് മാര്‍ട്ടിനും സംയുക്തമായി ജപ്പാന്റെ വ്യോമസുരക്ഷയ്‌ക്കായി വികസിപ്പിച്ച യുദ്ധവിമാനമാണിത്. ഏറ്റവും ആധുനികമായ എയ്സ റഡാര്‍ ആണ് ഈ യുദ്ധവിമാനത്തില്‍ ഉള്ളത്. സമുദ്രസുരക്ഷയ്‌ക്ക് പേര് കേട്ട യുദ്ധവിമാനമാണിത്. അമേരിക്കയുടെ എഫ് 16 യുദ്ധവിമാനത്തിന്റെ അതേ ബോഡിയാണ് എഫ് 2 വിനും ഉള്ളത്. കാര്‍ബണ്‍, ഗ്ലാസ്, അരാമിഡ് തുടങ്ങിയവ ദൃഢീകരിച്ച പ്ലാസ്റ്റിക് റെസിനകത്ത് വിന്യസിച്ചാണ് ഈ യുദ്ധവിമാനത്തിന്റെ ബോഡി ഉണ്ടാക്കിയിരിക്കുന്നത്. അലൂമിനിയം പോലുള്ള ലോഹങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ വിമാനത്തിന്റെ ഇന്ധനക്ഷമതയും വര്‍ധിക്കും. ഭാരക്കുറവാണ് ഇതിന്റെ ആകര്‍ഷണം. അതിനാല്‍ അതിവേഗം കുതിക്കാനുും വായുവില്‍ കസര്‍ത്തുകാണിക്കാനും എളുപ്പമാണ്. എയ്സ റഡാറിന്റെ പ്രത്യേകത എന്തെന്നാല്‍ ശത്രുവിമാനങ്ങളുടെ വരവ് പിടിച്ചെടുക്കാന്‍ ഒരൊറ്റ ആന്‍റിന ഉപയോഗിക്കുന്നതിന് പകരം വിവരങ്ങള്‍ അയയ്‌ക്കാനും പിടിച്ചെടുക്കാനും വേണ്ടി ആയിരക്കണക്കിന് മൊഡ്യൂളുകളാണ് ഈ റഡാറില്‍ ഉപയോഗിക്കുന്നത്. റഡാറുകള്‍ മില്ലിസെക്കന്‍റുകളില്‍ ഇലക്ട്രോണിക് റഡാര്‍ ബീമുകള്‍ അയയ്‌ക്കും. അതിനാല്‍ പല ലൊക്കേഷനുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയും.
















