ന്യൂദൽഹി: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് 19 മുതൽ 21 വരെ വിശാഖപട്ടണം ജില്ലയിലെ ഗുഡിലോവയിൽ ചേരും. സംഘത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ബി എം എസ്, ഭാരതീയ കിസാൻ സംഘ്, ഭാരതീയ ജനതാ പാർട്ടി, വിശ്വഹിന്ദു പരിഷത്ത്, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, സക്ഷമ, രാഷ്‌ട്ര സേവിക സമിതി തുടങ്ങി 32 സംഘടനകളിൽ നിന്നുള്ള പ്രധാന പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും.
വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സംഘടനാ സെക്രട്ടറിമാർ എന്നിവരുൾപ്പെടെയുള്ളവരാണ് പങ്കെടുക്കുകയെമന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ അറിയിച്ചു.
അതത് മേഖലകളിലെ വെല്ലുവിളികളും സാധ്യതകളും ഓരോ സംഘടനകളും അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും. ജനസംഖ്യാ അസന്തുലിതാവസ്ഥ, മയക്കുമരുന്ന് ഉയർത്തുന്ന വെല്ലുവിളികൾ, പഞ്ച പരിവർത്തനം, വികസനത്തിന്റെ ഭാരതീയ തലം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളെ യോഗം അഭിസംബോധന ചെയ്യും.
സർസംഘചാലക്, ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാഹുമാർ, കാര്യവിഭാഗ് പ്രമുഖുമാർ എന്നിവരും ബൈഠകിലുണ്ടാകും.
















