ന്യൂദല്‍ഹി: ശുദ്ധമായ ഊര്‍ജ്ജം തേടിയുള്ള ഇന്ത്യയുടെ ആവേശത്തിന് അതിരില്ല. ആ അഭിനിവേശത്തിന്റെ ഫലമാണ് ഹരിയാനയിലെ ജിന്ദ് – സോണി പഥ് റൂട്ടില്‍ 89 കിലോമീറ്റര്‍ ദൂരത്തില്‍ 2600 യാത്രക്കാരെയും വഹിച്ചോടുന്ന ഇന്ത്യയുടെ അഭിമാനമായ ഈ ഹൈഡ്രജന്‍ ട്രെയിന്‍ ലോകത്തിന്റെ തന്നെ അത്ഭുതമായി മാറിയിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രജനിലോടുന്ന ട്രെയിനാണ് ഇതെന്ന് പരിസ്ഥിതി മാസികയായ ഡൗണ്‍ ടു എര്‍ത്ത് പറയുന്നു.
ശുദ്ധമായഊര്‍ജ്ജം,ഊര്‍ജ്ജ സുരക്ഷ, സാങ്കേതികമായ സ്വയംപര്യാപ്തത എന്നിവയ്‌ക്ക് ഇന്ത്യ നല‍്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ ഹൈഡ്രജന്‍ ട്രെയിന്‍. സാങ്കേതികമായ പരിവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും ലളിതമായ രീതിയിലാണ് ലോകത്ത് ആരംഭിച്ചത്. ആദ്യത്തെ പുകത്തീവണ്ടി വളരെ കുറച്ച് യാത്രക്കാരെ മാത്രം വഹിച്ചാണ് ഓടാന്‍ തുടങ്ങിയത്. ഇലക്ട്രിക് ട്രെയിനുകള്‍ ആദ്യനാളുകളില്‍ തീരെ കുറച്ച് യാത്രക്കാരെയും വഹിച്ച് അതിവ മന്ദഗതിയിലാണ് ഓടിയിരുന്നത്. പക്ഷെ പിന്നീട് നമുക്കറിയാം പുകത്തീവണ്ടിയും ഇലക്ട്രിക് ട്രെയിനും ലോകത്തിന്റെ യാത്രാസാധ്യതകളെ തന്നെ മാറ്റിമറിച്ചു. നീരാവി എഞ്ചിന്‍, ഡീസല്‍ എഞ്ചിന്‍, ഇലക്ട്രിക് എഞ്ചിന്‍ എന്നീ മൂന്ന് തരം എഞ്ചിനുകള്‍ തീവണ്ടികളെ ചലിപ്പിച്ചു. നാലാമത്തെ വിപ്ലവമാണ് ഹൈഡ്രജന്‍ എഞ്ചിന്‍.
ഇന്ധന വിലവർദ്ധനവില്‍ നിന്നുള്ള ആശ്വാസം, പരിസ്ഥിതി സൗഹൃദം,ശബ്ദ മലിനീകരണം ഇല്ലായ്‌മ തുടങ്ങിയ ഘടകങ്ങളാണ് ഇലക്‌ട്രിക് വാഹനങ്ങളെ പ്രിയകരമാക്കുന്നത്. സമാനമായ സൗകര്യങ്ങളും പ്രയോജനങ്ങളും നല്‍കാൻ ഹൈഡ്രജൻ ട്രെയിനുകള്‍ക്കു കഴിയും എന്നത് ഈ ട്രെയിനുകളെ കൂടുതല്‍ ആകർഷകമാക്കുന്നു.
ഹൈഡ്രജൻ ട്രെയിനുകള്‍ക്ക് ആവശ്യമായ വൈദ്യുതോർജം ഹൈഡ്രജൻ ഫ്യുവല്‍ സെല്ലില്‍ നിന്നു തന്നെ എടുക്കുന്നതു കൊണ്ട് ട്രെയിനുകള്‍ക്കു മുകളില്‍ വയറുകളൊന്നും ആവശ്യമില്ല. നീരാവി മാത്രമാണ് ഇവ പുറത്തേക്കു വിടുന്നത്. ശബ്ദ മലിനീകരണവും ഉണ്ടാവില്ല.ഒറ്റച്ചാർജില്‍ 15 – 20 മിനിറ്റു കൊണ്ട് 1000 കിലോമീറ്റർ ഓടാനുള്ള ഊർജം ലഭിക്കും. ഇന്ധന ക്ഷമതയും കൂടുതലാണ്.
19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍(1825) ഇംഗ്ലണ്ടില്‍ ആരംഭിച്ച ട്രെയിൻ ഗതാഗതം ഏറെ താമസിയാതെ ഇന്ത്യയില്‍ നടപ്പായതാണ് ചരിത്രം. 1853 ല്‍ ബോംബെ മുതല്‍ താനെ വരെ കേവലം 34 കി.മി ദൂരമുള്ള പാതയില്‍ 14 കോച്ചുകളിലായി 400 യാത്രക്കാരെയും വഹിച്ച് യാത്ര ആരംഭിച്ച ഇന്ത്യൻ ട്രെയിൻ ഗതാഗതം ഇന്ന് വേഗതയേറിയ വന്ദേ ഭാരത് ട്രെയിനും കടന്ന് ഹൈഡ്രജന്‍ ട്രെയിന്‍ വരെ എത്തി നില്‍ക്കുന്നു. .
















