ഉജ്ജയിൻ (മധ്യപ്രദേശ്): മനുഷ്യരാശിയെ നിരന്തരമായ പുരോഗതിയിലേക്ക് നയിക്കുന്ന അച്ചടക്കമാണ് ധർമ്മമെന്ന് ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വ്യക്തിയെയും സമൂഹത്തെയും ഒന്നിപ്പിക്കുകയും ശിഥിലമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നത് ഈ അച്ചടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
സേവജ്ഞ സംസ്ഥാൻ സംഘടിപ്പിക്കുന്ന അവന്തിക യുവ ധർമ്മ സംസദ് ഉജ്ജയിൻ ഗീതാ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൃദ്ധജനങ്ങൾക്ക് അനുഷ്ഠിക്കാനുള്ളതാണ് ധർമ്മമെന്ന് ചിലർ കരുതുന്നു. ചിലർ ധർമ്മത്തെ മതപരമായ ചടങ്ങുകളിലേക്ക് മാത്രമായി ചുരുക്കിക്കെട്ടുന്നു. ഇത് രണ്ടും തെറ്റാണ്. യുവത്വത്തിൽ തന്നെ ധർമ്മത്തെക്കുറിച്ചുള്ള ചിന്തകൾ സജീവമാകണം.
‘റിലീജിയൻ’ എന്ന അർത്ഥത്തിൽ ധർമ്മത്തെ കാണാനാകില്ല.’ധൃ’ എന്ന ധാതുവിൽ നിന്നാണ് ധർമ്മമെന്ന വാക്ക് ഉണ്ടായത്. നിലനിർത്തുക, ധരിക്കുക, ചുമലിലേറ്റുക എന്നൊക്കെയാണ് അതിന്റെ അർത്ഥം. ഭൗതിക ജീവിതത്തോടൊപ്പം ആത്മീയ പുരോഗതിയും സാമൂഹിക ഉത്തരവാദിത്തവും സന്തുലിതമായി കൊണ്ടുപോകുന്ന കാഴ്ചപ്പാടാണ് ധർമ്മം നൽകുന്നത്. സിദ്ധാന്തങ്ങളിലും പ്രഭാഷണങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല ധർമ്മം. ആഹാരത്തിന് ശേഷം മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, ഗതാഗത നിയമങ്ങൾ പാലിക്കുക, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക, സ്വന്തം കടമകൾ കൃത്യമായി നിർവഹിക്കുക എന്നിവയെല്ലാം ധർമ്മാചരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിഗത വിജയം സമൂഹത്തിന്റെ വിജയവുമായി ബന്ധപ്പെട്ടിരിക്കണം. സ്വന്തം വിജയത്തിൽ മറ്റുള്ളവരുടെ വിജയവും ഉൾപ്പെടുമ്പോഴാണ് അത് അർത്ഥവത്താകുന്നതെന്ന് സർസംഘചാലക് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1600 യുവപ്രതിനിധികളും മുന്നൂറിലധികം വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും പണ്ഡിതന്മാരും മൂന്ന് ദിവസത്തെ ധർമ്മ സംസദിൽ പങ്കെടുക്കുന്നുണ്ട്. സേവജ്ഞ സംസ്ഥാൻ രക്ഷാധികാരി ആചാര്യ മിഥിലേഷ നന്ദിനീശരൺ മഹാരാജ്, കേന്ദ്ര സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ശ്രീനിവാസ വർഖേഡി, സേവജ്ഞ ദേശീയ പ്രസിഡന്റ് ആശിഷ് കുമാർ ആഷു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
















